റാഫയുടെ ചില ഭാഗങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകം ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്...
റാഫയുടെ ചില ഭാഗങ്ങളില്‍ നിന്ന് പ്രദേശവാസികളോട് ഒഴിഞ്ഞു പോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകം ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്. കരാർ അംഗീകരിക്കുന്നതായി ഹമാസ് തലവൻ ഇസ്മയിൽ ഹനിയ ഖത്തറിനെയും ഈജിപ്തിനെയും അറിയിക്കുകയായിരുന്നു. ഈജിപ്ത്തും ഖത്തറും മുന്നോട്ടുവച്ച വെടിനിർത്തൽ കരാറാണ് ഹമാസ് അംഗീകരിച്ചത്. കരാറുമായി ബന്ധപ്പെട്ട് ഇസ്രയേലിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല. ഏഴു മാസത്തോളമായി തുടരുന്ന യുദ്ധത്തിൽ 2.3 ദശലക്ഷം ജനങ്ങളാണ് ഗാസയിൽനിന്ന് പലായനം ചെയ്തത്. യുദ്ധം നിർത്തില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഇസ്രയേല്‍ നിലപാടെടുത്തത്.
യുദ്ധം നിർത്തുകയും ഇസ്രയേൽ സൈന്യം പിൻമാറുകയും ചെയ്താൽ എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്ന ഹമാസ് നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളിയിരുന്നു. 130ലേറെ ബന്ദികൾ ഗാസയിലുണ്ടെന്നാണ് ഇസ്രയേൽ കണക്ക്. കഴിഞ്ഞ മാസം ആദ്യം നടന്ന സമാധാന ചർച്ച പരാജയപ്പെട്ടിരുന്നു. രണ്ടു ചർച്ചകൾക്കും ഇസ്രയേൽ പ്രതിനിധികളെ അയച്ചിരുന്നില്ല.
വെടിനിർത്തലുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കണമെന്ന് ഖത്തറിനെയും ഈജിപ്തിനെയും ഹമാസ് അറിയിച്ചിട്ടുണ്ട്. തുർക്കി പ്രസിഡന്റ് ഉർദ്ഗാനെയും ഈ കാര്യം ഔദ്യോഗികമായി അറിയിച്ചതായി ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയ വ്യക്തമാക്കി. വെടിനിർത്തലുമായി ബന്ധപ്പെട്ട് നേരത്തെ ഖത്തറിലും പാരീസിലും ചർച്ച നടത്തിയിരുന്നു.
ഹമാസുമായിട്ടുള്ള കരാർ മാത്രമാണ് ബന്ധികളുടെ മോചനത്തിനുള്ള ഏകവഴിയെന്നും അതുകൊണ്ട് ആ രീതിയിൽ തന്നെ മുന്നോട്ട് പോകണമെന്നും ബൈഡൻ നെതന്യാഹുവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ നിർദേശം നൽകിയിരുന്നു. അതേസമയം വിഷയം പഠിക്കുകയാണെന്നും അതിനു ശേഷം പ്രതികരിക്കുമെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ഇത് അംഗീകരിച്ചാൽ 213 ദിവസമായി തുടരുന്ന ഗസ യുദ്ധത്തിന് താൽക്കാലികമായെങ്കിലും അറുതി വന്നേക്കാം.
കഴിഞ്ഞ ആറുമാസത്തിലേറെയായി സംഘർഷഭൂമിയായ ഗാസയിലെ പല മേഖലകളിൽനിന്ന് എത്തിയവർ അഭയാർഥികളായി കഴിയുന്ന മേഖലയാണ് റഫാ. 14 ലക്ഷത്തോളം അഭയാർഥികളാണ് റഫായിലുള്ളത്. ഖത്തറി-ഈജിപ്ഷ്യന്‍ മധ്യസ്ഥർ മുന്നോട്ടുവെച്ച വെടിനിർത്തല്‍ കരാർ അംഗീകരിക്കുന്നതായി പ്രസ്താവനയിലൂടെയാണ് ഹമാസ് തലവന്‍ ഇസ്മയില്‍ ഹാനിയെ സ്ഥിരീകരിച്ചത്. ഇസ്രയേലിന്റെ നിലപാട് പ്രതികൂലമായതോടെ ഇരുവിഭാഗങ്ങളുമായിട്ടുള്ള നേരിട്ടുള്ള ചർച്ചയ്ക്ക് പ്രതിനിധി സംഘം കെയ്റോയിലേക്ക് തിരിക്കുമെന്ന് ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഫായിലെ സൈനിക ഓപ്പറേഷന്‍ തുടരുന്നതിന് വാർ ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. റഫാ ആക്രമിക്കുന്നതിലൂടെ വെടിനിർത്തല്‍ കരാറിലെത്താനുള്ള സാധ്യതകള്‍ ഇസ്രയേല്‍ കൂടുതല്‍ അപകടത്തിലാക്കുകയാണെന്ന് ജോർദാന്റെ വിദേശകാര്യ മന്ത്രി അയ്‌മാന്‍ സഫാദി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.
ഹമാസ് അംഗീകരിച്ച കരാർ ഒരു ഈജീപ്ഷ്യന്‍ പതിപ്പാണെന്നും തങ്ങള്‍ക്ക് അനുകൂലമല്ലാത്ത നിരവധി ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വരും മണിക്കൂറുകളില്‍ ഹമാസിന്റെ നിലപാട് സഖ്യകക്ഷികളുമായി ചർച്ച ചെയ്യുമെന്നും ഒരു സമവായത്തിലെത്താന്‍ സാധിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. റഫായിൽ എട്ട് കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ഇസ്രയേൽ ബോംബാക്രമണം കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ കരേം അബു സലേം ക്രോസിങ്ങിന് നേരെ നടന്ന ഹമാസ് റോക്കറ്റ് ആക്രമണത്തിൽ മൂന്ന് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടിരുന്നു.
കിഴക്കൻ റഫയിലെ സമീപപ്രദേശങ്ങളിലെ താമസക്കാരോട് അൽ-മവാസി, ഖാൻ യൂനിസ് മേഖലകളിലെ വിപുലീകരിച്ച മേഖലയിലേക്ക് മാറാനാണ് ഇസ്രയേൽ സൈന്യം ചൊവ്വാഴ്ച ആവശ്യപ്പെട്ടത്. പലസ്തീൻ സായുധ സംഘമായ ഹമാസിന്റെ ശക്തികേന്ദ്രമാണ് റഫായെന്നാണ് ഇസ്രയേലിന്റെ ന്യായീകരണം. എന്നാൽ റഫായിൽ ആക്രമണം നടത്തുന്നതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha