ഒരു വര്‍ഷത്തിലധികമായി ഇരുവരും വേർപിരിഞ്ഞ് താമസം തുടങ്ങി... മകളുടെ പിറന്നാള്‍ ആഘോഷത്തിന് ശേഷം മക്കളെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങിയപ്പോൾ ആരും ചിന്തിച്ചിട്ടുണ്ടാകില്ല അത് ആ കുരുന്നുകളുടെ അവസാന ആഘോഷവും യാത്രപറച്ചിലുമാണെന്ന്! പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ മക്കളെ എത്തിച്ച ശേഷം നടത്തിയ ക്രൂരത; മകളുടെ മുഖത്ത് കണ്ടെത്തിയത് അടികൊണ്ട പാടുകൾ... കാസര്‍കോട് ചെറുവത്തൂരിൽ നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ...
വിദ്യാര്‍ത്ഥികളായ രണ്ടു മക്കളെ കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍. ചെറുവത്തൂര്‍ മടിക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം. ഓട്ടോ ഡ്രൈവര്‍ പിലിക്കോട് മടിവയലിലെ കെ.ആര്‍. രുകേഷ്(37), മക്കളായ വൈദേഹി (10), ശിവനന്ദ്(6) എന്നിവരാണു മരിച്ചത്.
നിര്‍മാണം നടന്നുകൊണ്ടിരുന്ന വീട്ടിലെത്തിച്ച് മക്കളെ കൊലപ്പെടുത്തിയശേഷം രുകേഷ് തൂങ്ങി മരിക്കുകയായിരുന്നെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മകള്‍ വൈദേഹിയുടെ പിറന്നാള്‍ ആഘോഷിച്ച് വൈകിട്ട് കുട്ടികളുമായി മടിവയലിലെ വീട്ടില്‍നിന്ന് ഇറങ്ങിയ രുകേഷ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അനുജന്‍ ഉമേഷ് അന്വേഷിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാഞ്ഞങ്ങാട് രാവണേശ്വരം സ്വദേശി സബിയയാണ് രുകേഷിന്റെ ഭാര്യ. ഒരു വര്‍ഷത്തിലധികമായി സബിയ സ്വന്തം വീട്ടിലാണ് താമസമെന്നു നാട്ടുകാര്‍ പറയുന്നു. രണ്ടാഴ്ച മുന്‍പാണ് രുകേഷ് ഭാര്യ വീട്ടില്‍നിന്നു 2 കുട്ടികളെയും കൂട്ടി മടിവയലിലെ തറവാട് വീട്ടില്‍ എത്തിയത്.
രൂകേഷ് വീടിന്റെ തെക്ക് ഭാഗത്ത് ടെറസിന് ചേര്‍ന്നാണ് തൂങ്ങിമരിച്ച നിലയിലുള്ളത്. മക്കള്‍ രണ്ടുപേരെയും വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി.
മകളുടെ മുഖത്ത് അടികൊണ്ട പാടുമുണ്ടായിരുന്നു. ഭാര്യ കാഞ്ഞങ്ങാട് സ്വദേശിയായ സവിതയുമായുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മയാണ് രൂകേഷിന്റെ കടുംകൈയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha