'രണ്ടു വ്യത്യസ്ത സ്നേഹഭാഷ ഉള്ളവർ അത് മനസ്സിലാക്കി അങ്ങോട്ടും ഇങ്ങോട്ടും അത് കൃത്യമായി പ്രകടിപ്പിച്ചാൽ മനോഹരമായി തീരാവുന്നതേയുള്ളൂ പല ബന്ധങ്ങളും...' വൈറലായി കുറിപ്പ്
ലോകത്തിലെ ഏറ്റവും വലിയ ദുഃഖം ബന്ധങ്ങളിലെ അവഗണന ആണോന്നു ചോദിച്ചാൽ തീർച്ചയായും അല്ല.. എന്നാൽ ഒട്ടും അല്ലേ എന്ന് ചോദിച്ചാൽ പലരുടെയും മുഖം കുനിഞ്ഞു പോകും. കാരണം പ്രാഥമികാവശ്യങ്ങൾ നിറവേറിക്കഴിഞ്ഞാൽ മനുഷ്യൻ ഏറ്റവും അധികം കൊതിക്കുന്നത് സ്നേഹത്തിനും പരിഗണയ്ക്കും വേണ്ടി തന്നെയാണ്- ഷംന എൻ എം എഴുതിയ കുറിപ്പ് വൈറലാകുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
ലോകത്തിലെ ഏറ്റവും വലിയ ദുഃഖം ബന്ധങ്ങളിലെ അവഗണന ആണോന്നു ചോദിച്ചാൽ തീർച്ചയായും അല്ല.. എന്നാൽ ഒട്ടും അല്ലേ എന്ന് ചോദിച്ചാൽ പലരുടെയും മുഖം കുനിഞ്ഞു പോകും.കാരണം പ്രാഥമികാവശ്യങ്ങൾ നിറവേറിക്കഴിഞ്ഞാൽ മനുഷ്യൻ ഏറ്റവും അധികം കൊതിക്കുന്നത് സ്നേഹത്തിനും പരിഗണയ്ക്കും വേണ്ടി തന്നെയാണ്. ചില സ്ത്രീകൾ പറയും; സ്നേഹത്തോടെ അങ്ങേരെന്നോട് രണ്ടു വാക്ക് പറഞ്ഞിട്ട് എത്ര കാലം ആയെന്നോ.. ഒരു സ്നേഹവും ഇല്ലാത്ത മനുഷ്യൻ! ഇതേ മനുഷ്യൻ അവരോടൊന്നിച്ചു ടൂർ പോയിട്ടുണ്ടാകും സമ്മാനങ്ങൾ വാങ്ങിച്ചു കൊടുത്തു കാണും
കെട്ടിപ്പിടിക്കുകയോ ഉമ്മ കൊടുക്കുകയോ ചെയ്യാറുണ്ടായിരിക്കുംഎന്നാൽ അവർക്ക് അതൊന്നുമല്ല സ്നേഹമായി അനുഭവപ്പെടുന്നത്. കാരണം അവരുടെ സ്നേഹത്തിന്റെ ഭാഷ വാക്കുകളിലൂടെ സംവേദനം ചെയ്യപ്പെടുന്ന ഒന്നാണ്. ചിലർക്ക് വാക്കുകൾ ഒക്കെ കേവലം പഞ്ചാര മാത്രമായി അനുഭവപ്പെടും. അവർക്ക് ആവശ്യം മൂന്നാമതൊരു വ്യക്തിയുടെയോ വസ്തുവിന്റെയോ ഇടപെടലില്ലാതെ തനിക്ക് മാത്രമായി പ്രിയപ്പെട്ട ആളോടൊപ്പം ലഭിക്കുന്ന കുറച്ചു നിമിഷങ്ങളാണ്
മറ്റു ചിലർക്ക് ഇതൊന്നും കിട്ടിയില്ലേലും 'നിനക്ക് ഞാനില്ലേ എന്ന മട്ടിലൊരു സ്പർശം.. നിന്നെ എനിക്കെന്തിഷ്ടമാണോ എന്നർത്ഥത്തിൽ ഒരു പുൽകൽ.. കവിളിലിലൊരുമ്മ.. ഇത്രയും മതിയാവും. എന്നാൽ ചില ആളുകൾക്ക് അവർക്ക് ചെയ്തു കൊടുക്കുന്ന സഹായങ്ങളായിരിക്കും- പ്രവൃത്തികളായിരിക്കും മുഖ്യം. അതുകൊണ്ടാണ് ഭർത്താവിന്റെ മനസ്സിലേക്കുള്ള വഴി വയറിലൂടെയാണെന്നു പറഞ്ഞു പഠിപ്പിച്ച ശേഷം അമ്മമാർ മക്കളെ പാചകവിദഗ്ധരാക്കി തീർക്കുന്നത്. കേരളത്തിലെ മിക്ക പുരുഷൻമാരും ഈ സ്നേഹഭാഷ ഉള്ളവരാണെന്ന് അവർക്കറിയാം
അലക്കിത്തേച്ച വസ്ത്രങ്ങൾ, തീൻമേശയിലെ സ്വാദിഷ്‌ഠമായ വിഭവങ്ങൾ..ഒക്കെയും അവർ സ്നേഹമായിട്ട് തന്നെ സ്വീകരിക്കും
ഇത് ലഭിക്കാത്ത ഒരു പുരുഷന് സ്ത്രീയിൽ നിന്ന് മറ്റെന്തൊക്കെ ലഭിച്ചാലും 'അവൾക്കെന്നോട് സ്നേഹംല്ല്യ'എന്ന വിലയിരുത്തൽ മാത്രമേ മുന്നോട്ട് വയ്ക്കുവാൻ കഴിഞ്ഞെന്ന് വരൂ. എന്നാൽ ഈ വസ്തുതയെ സാമാന്യവത്കരിച്ചു ഒരു സ്ത്രീ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു എന്നിരിക്കട്ടെ സ്നേഹഭാഷ വാക്കുകളോ സ്പർശനമോ ആയിരിക്കുന്ന ഒരു പുരുഷൻ അത് കിട്ടുന്ന വഴി തേടി പോയെന്നിരിക്കും;തിരിച്ചു സ്ത്രീയും! സ്നേഹ ഭാഷയിൽ നാലും(വാക്ക്, സ്പർശം, സമയം, സേവനം) പ്രകടിപ്പിക്കുന്ന/സമ്മാനിക്കുന്ന ഒരു ഭർത്താവിൽ നിന്ന് അവളുടെ പിറന്നാളിനോ വിവാഹ വാർഷികത്തിനോ ഒരു പൂവ് പോലും സമ്മാനമായി കിട്ടിയില്ലെങ്കിൽ അയാളുടെ ഭാര്യ ആകെ വയലന്റാവുന്നതു അവളുടെ സ്നേഹഭാഷ സമ്മാനസ്വീകരണമായത് കൊണ്ടാണ് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
ഇവിടെയാണ് മാതാപിതാക്കളും കുട്ടികളും തമ്മിൽ, ഇണകൾ തമ്മിൽ,സുഹൃത്തുക്കൾ തമ്മിൽ പരസ്പരം അവരുടെ സ്നേഹഭാഷയെ കുറിച്ച് അവബോധം നേടിയെടുക്കേണ്ടതിന്റെ അനിവാര്യത വെളിപ്പെടുന്നത്. രണ്ടു വ്യത്യസ്ത സ്നേഹഭാഷ ഉള്ളവർ അത് മനസ്സിലാക്കി അങ്ങോട്ടും ഇങ്ങോട്ടും അത് കൃത്യമായി പ്രകടിപ്പിച്ചാൽ മനോഹരമായി തീരാവുന്നതേയുള്ളൂ പല ബന്ധങ്ങളും.(ഇതേ പറ്റി കൂടുതൽ അറിയുവാനായി Cary.B.chapman ന്റെ 'The five love languages'
വായിക്കുവാനായി നിർദ്ദേശിക്കുന്നു)
https://www.facebook.com/Malayalivartha