'കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ 90 ശതമാനത്തിന് മുകളില്‍ സംഭവങ്ങളും ആരും അറിയുന്നില്ല. ഒരു കണക്കിലും അവ പെടുന്നുമില്ല. അതായത് പുറത്തുവരുന്ന കണക്കുകളില്‍ നിന്ന് എത്രയോ ഇരട്ടിയാണ് യഥാര്‍ത്ഥ കണക്കുകള്‍...' ഡോ. പി.പി വിജയൻ കുറിക്കുന്നു
ദുര്‍ബലരും നിസഹായരുമായ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം വീട് പോലും സുരക്ഷിതമല്ലാതാകുന്ന അവസ്ഥ എത്ര ഭീകരമാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ കുട്ടികളുടെ നേരേയുള്ള അതിക്രമങ്ങളില്‍ 94 ശതമാനത്തിന് മുകളില്‍ ഉണ്ടായിരിക്കുന്നത് കുടുംബത്തിനുള്ളില്‍ നിന്ന് തന്നെ അല്ലെങ്കില്‍ കുടുംബത്തോട് അടുത്ത് നില്‍ക്കുന്നവരില്‍ നിന്നാണ്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ 90 ശതമാനത്തിന് മുകളില്‍ സംഭവങ്ങളും ആരും അറിയുന്നില്ല. ഒരു കണക്കിലും അവ പെടുന്നുമില്ല. അതായത് പുറത്തുവരുന്ന കണക്കുകളില്‍ നിന്ന് എത്രയോ ഇരട്ടിയാണ് യഥാര്‍ത്ഥ കണക്കുകള്‍. ഇതുസംബന്ധിച്ച് ഡോ. പി. പി വ്യജയാണ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
കേള്‍ക്കുന്നുണ്ടോ? വീടുകള്‍ക്കുള്ളിലെ നിശബ്ദമായ നിലവിളികള്‍
ഏത് പ്രതിസന്ധിയിലും ഏതൊരു മനുഷ്യനും ആശ്വാസം തേടി സ്വന്തം വീടിന്റെ തണലിലേക്കാണ് ഓടിയെത്താറുള്ളത്. അപ്പോള്‍ ദുര്‍ബലരും നിസഹായരുമായ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം വീട് പോലും സുരക്ഷിതമല്ലാതാകുന്ന അവസ്ഥ എത്ര ഭീകരമാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ കുട്ടികളുടെ നേരേയുള്ള അതിക്രമങ്ങളില്‍ 94 ശതമാനത്തിന് മുകളില്‍ ഉണ്ടായിരിക്കുന്നത് കുടുംബത്തിനുള്ളില്‍ നിന്ന് തന്നെ അല്ലെങ്കില്‍ കുടുംബത്തോട് അടുത്ത് നില്‍ക്കുന്നവരില്‍ നിന്നാണ്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ 90 ശതമാനത്തിന് മുകളില്‍ സംഭവങ്ങളും ആരും അറിയുന്നില്ല. ഒരു കണക്കിലും അവ പെടുന്നുമില്ല. അതായത് പുറത്തുവരുന്ന കണക്കുകളില്‍ നിന്ന് എത്രയോ ഇരട്ടിയാണ് യഥാര്‍ത്ഥ കണക്കുകള്‍.
എവിടെയെങ്കിലും കുട്ടികളോടുള്ള അതിക്രമമുണ്ടായാല്‍ നാം ആദ്യം മാതാപിതാക്കളെ കുറ്റപ്പെടുത്തും. പിന്നെ സര്‍ക്കാരിനെ പഴിപറയും. തീര്‍ച്ചയായും കുട്ടികളുടെ കാര്യത്തില്‍ പ്രാഥമികമായ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്ക് തന്നെയാണ്. എന്നാല്‍ അതില്‍ നിന്ന് സമൂഹത്തിന് ഒട്ടും ഒഴിഞ്ഞുമാറാനാകില്ല.
വികസിത രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന കരുതലും സംരക്ഷണവും എത്രമാത്രമുണ്ടെന്ന് നാം തിരിച്ചറിയണം. കുട്ടികളോട് ആര് അതിക്രമം കാണിച്ചാലും സമൂഹം ഇടപെടുന്ന തരത്തിലുള്ള അന്തരീക്ഷമാണ് അവിടെയുള്ളത്.
ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന്റെ റോള്‍ വളരെ പ്രധാനമാണ്. കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്ക് മാതൃകാപരമായ ശിക്ഷ തന്നെയുണ്ടാകണം. ഇത്തരം സംഭവങ്ങള്‍ മൂടിവെക്കുന്ന പ്രവണതയാണ് പലപ്പോഴുമുള്ളത്. എന്നാല്‍ പോക്‌സോ നിയമപ്രകാരം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികപീഡനും മറച്ചുവെക്കുന്നത് കുറ്റകരമാണ്. നിരവധി പോക്‌സോ കേസുകള്‍ തീര്‍പ്പാകാതെ കോടതിയില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്.
ബാല്യത്തിലുണ്ടാകുന്ന ചൂഷണങ്ങള്‍ കുഞ്ഞുങ്ങളുടെ ഉപബോധമനസില്‍ വലിയ ട്രോമയാണ് സൃഷ്ടിക്കുന്നത്. ജീവിതകാലം മുഴുവന്‍ അവരെ കടുത്ത മാനസികസംഘര്‍ഷങ്ങളിലേക്കാണ് ഇത് തള്ളിവിടുന്നത്.
ഇവ തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍:
1. കൃത്യമായ സെക്‌സ് എഡ്യുക്കേഷന്‍ വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് കൊടുത്തിരിക്കണം. 'അരുത്' എന്ന് പറയേണ്ട സംഭവങ്ങള്‍ ഏതൊക്കെയാണെന്ന് അവര്‍ക്ക് വ്യക്തമായി പറഞ്ഞുകൊടുക്കണം.
2. നോ, ഗോ, ടെല്‍' എന്നിവയാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പീഡനത്തിനായി ശ്രമിക്കുമ്പോള്‍ ഉറക്കെ 'നോ' എന്ന് പറയുകയാണ് ആദ്യത്തെ പടി. അതിനുശേഷം സുരക്ഷിതമായ സ്ഥലത്തേക്ക് ഓടിപ്പോകണം (ഗോ). ഈ സംഭവം മാതാപിതാക്കളോടോ അധ്യാപകരോടോ മറ്റ് അധികാരികളോടോ പറയുക (ടെല്‍) എന്നതാണ് മൂന്നാമത്തെ സ്റ്റെപ്പ്.
3. എന്ത് പ്രശ്‌നമുണ്ടായാലും അത് വീട്ടില്‍ വന്ന് മാതാപിതാക്കളോട് പറയാനുള്ള സാഹചര്യമുണ്ടാകണം. വഴക്ക് പറയാന്‍ മാത്രം വാ തുറക്കുന്ന മാതാപിതാക്കളോട് അവരെങ്ങനെ മനസുതുറക്കും?
4. അധ്യാപകരും ഏറെ കരുതല്‍ കാണിക്കണം. കുട്ടിയുടെ പെട്ടെന്നുള്ള മാറ്റങ്ങള്‍ അധ്യാപകര്‍ക്ക് തിരിച്ചറിയാനും അതിന്റെ കാരണം കണ്ടെത്താനും കഴിയണം. കുട്ടികള്‍ മാതാപിതാക്കളോട് തുറന്ന് പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ അധ്യാപകരോട് പങ്കുവെക്കാന്‍ തയാറായെന്നിരിക്കും. സ്‌കൂളുകളില്‍ കൗണ്‍സിലിംഗുകള്‍ നിര്‍ബന്ധമാക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുട്ടികളുടെ പഠനം വീടിനുള്ളില്‍ തന്നെയാണ്. അതുകൊണ്ടുതന്നെ വീടിനുള്ളിലുണ്ടായ ദുരനുഭവങ്ങള്‍ ഒരുപക്ഷെ അവര്‍ക്ക് തുറന്നുപറയാന്‍ സാധിക്കണമെന്നില്ല. ഈ സ്ഥിതിവിശേഷം അധ്യാപകര്‍ ഗൗരവ്വത്തോടെ കാണണം.
5. കുട്ടികള്‍ക്കെതിരെയുള്ള എന്തെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ കണ്ടാല്‍ മൗനം പാലിക്കരുത്. ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. ഇന്ന് പ്രമാദമായ പല കേസുകളുടെ പുറത്തറിഞ്ഞിട്ടുള്ളത് സമൂഹത്തിന്റെ ഈ ജാഗ്രതയില്‍ നിന്നുകൂടിയാണ്.
ഓര്‍ക്കുക, നല്ലൊരു ബാല്യം അവരുടെ അവകാശമാണ്!
Dr. PP Vijayan
https://www.facebook.com/Malayalivartha