കേന്ദ്ര നേതൃത്വത്തെ തൃപ്തിപ്പെടുത്താന്‍ സാധിക്കാതെ സംസ്ഥാന നേതൃത്വം; വോട്ടു കച്ചവടം പരിശോധിക്കാന്‍ അമിത്ഷാ; വോട്ടു കുറഞ്ഞവരെ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ല; 10 മണ്ഡലത്തിലെ കണക്ക് ചര്‍ച്ചയാക്കാന്‍ സുരേന്ദ്രന്‍ വിഭാഗം
എന്തെല്ലാം ന്യായീകരണം പറഞ്ഞാലും ബി.ജെ.പി സംസ്ഥാനത്ത് നേരിട്ടത് വന്‍ പരാജയമാണെന്ന് നേതൃത്വത്തിന് തന്നെ ബോധ്യമുള്ളതാണ്. അതുകൊണ്ടു തന്നെ കേന്ദ്ര നേതൃത്വത്തോട് എന്ത് വിശദീകരണം നല്‍കും എന്നത് തന്നെയാണ് കെ. സുരേന്ദ്രനും സംഘത്തിനും മുന്നിലുള്ള പ്രധാന വെല്ലുവിളി. പതിനായിരത്തില്‍ താഴെ വോട്ടുള്ള മണ്ഡലങ്ങള്‍ ഇത്തവണ ഉണ്ടാകരുതെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ 25 മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കു പതിനായിരത്തില്‍ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്.
വോട്ട് കച്ചവടത്തിന്റെ സാധ്യതകളും ആരോപണങ്ങളും പല മണ്ഡലത്തിലും സജീവവുമാണ്. ഇതിനെ കുറിച്ച് പരിശോധിക്കാന്‍ അമിത്ഷായെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയോഗിച്ചേക്കും. വോട്ട് കുറഞ്ഞവര്‍ക്കാര്‍ക്കും ഇനി ഒരു തിരഞ്ഞെടുപ്പിലും പരിഗണനയും നല്‍കില്ല. അങ്ങനെയെങ്കില്‍ ബി.ജെ.പിയുടെ മുന്‍ നിര നേതാക്കളെ തന്നെ കേന്ദ്ര നേതൃത്വം വെട്ടി നിരത്തുമെന്ന് ഉറപ്പാണ്. ചേര് പോര് നടത്തി അവസരം ഇല്ലാതാക്കിയ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയും ഉണ്ടായേക്കും. പ്രധാനമന്ത്രി വരെ പ്രചാരണത്തിന് എത്തിട്ടും ഒരു നേട്ടവും ഉണ്ടാക്കാന്‍ സാധിക്കാത്തത് ബി.ജെ.പിയെ ദേശീയ തലത്തില്‍ തന്നെ പ്രതിരോധത്തിലാക്കുന്നുണ്ട്.
ചില മണ്ഡലങ്ങളില്‍ മാത്രമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടിലധികമോ അതിനൊപ്പമോ വോട്ടു നേടാനായത്. നേമത്ത് കഴിഞ്ഞ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ 58000 ല്‍ പരം വോട്ട് ഇത്തവണ കുമ്മനത്തിനു കിട്ടിയില്ല. സി.കൃഷ്ണകുമാര്‍ മത്സരിച്ച മലമ്പുഴയിലും സുരേഷ്‌ഗോപി മത്സരിച്ച തൃശൂരും ചാത്തന്നൂരും ആറ്റിങ്ങലും ചിറയിന്‍കീഴിലും, ജേക്കബ് തോമസ് മത്സരിച്ച ഇരിങ്ങാലക്കുടയിലും സന്ദീപ് വാരിയര്‍ മത്സരിച്ച ഷൊര്‍ണൂരിലും വോട്ടില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. കോഴിക്കോട് സൗത്ത്, നോര്‍ത്ത്, ഹരിപ്പാട് ,ചടയമംഗലം, ആലപ്പുഴ എന്നിവിടങ്ങളിലും വോട്ട് നേരിയ തോതില്‍ കൂടി.
അക്കൗണ്ട് തുറക്കാനായില്ലെങ്കിലും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും ഇ.ശ്രീധരന്‍ മത്സരിച്ച പാലക്കാട്ടും ഉള്‍പ്പെടെ 10 മണ്ഡലങ്ങളില്‍ വോട്ടില്‍ ഭേദപ്പെട്ട വര്‍ധനയുണ്ടായി എന്നതു ചര്‍ച്ചയാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. എന്നാല്‍ ഇതുകൊണ്ട് കേന്ദ്ര നേതൃത്വത്തെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല. തിരുവനന്തപുരവും മാവേലിക്കരയിലും വോട്ടില്‍ കാര്യമായ മാറ്റമുണ്ടായില്ല. എന്നാല്‍ ,കഴിഞ്ഞ തവണ നല്ല പ്രകടനം കാഴ്ചവച്ച ആറന്മുള, കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, പാറശാല, കഴക്കൂട്ടം, നെടുമങ്ങാട്, വൈക്കം, കുട്ടനാട്, മണലൂര്‍, കാസര്‍കോട്, കാഞ്ഞിരപ്പള്ളി തുടങ്ങിയ എ ക്ലാസ്സായി നിശ്ചയിച്ച മണ്ഡലങ്ങളില്‍ ഇത്തവണ വോട്ടു കുറഞ്ഞു.
ബിജെപി മത്സരിച്ച 115 ല്‍ 80 ല്‍പരം മണ്ഡലങ്ങളിലും വോട്ടു കുറഞ്ഞപ്പോള്‍, സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിച്ച 20 മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും കഴിഞ്ഞ തവണത്തെ വോട്ട് നേടാനായില്ല. കുണ്ടറ, പൂഞ്ഞാര്‍ എന്നിവിടങ്ങളിലെ വോട്ടു ചോര്‍ച്ച നാണക്കേടുമായി. നേമം ഉള്‍പ്പെടെ ഒന്‍പത് മണ്ഡലങ്ങളിലാണ് ഇക്കുറി ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. 2016ല്‍ രണ്ടാം സ്ഥാനത്തെത്തിയ ഏഴ് മണ്ഡലങ്ങളിലും ഇക്കുറി കൂടിയ വോട്ടോടെ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ബിജെപിക്കു കഴിഞ്ഞു. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍കോട് എന്നീ മണ്ഡലങ്ങളില്‍ ഇക്കുറിയും ബിജെപി തന്നെ രണ്ടാമതെത്തി.
2016ല്‍ നേമം ഉള്‍പ്പെടെ മൂന്നു മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് 50,000ത്തിലേറെ വോട്ട് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത്തവണ നേമം (കുമ്മനം രാജശേഖരന്‍-51888), മഞ്ചേശ്വരം (കെ.സുരേന്ദ്രന്‍-65013), കാസര്‍കോട് (കെ. ശ്രീകാന്ത് -50,395), മലമ്പുഴ (സി.കൃഷ്ണകുമാര്‍-50,200), പാലക്കാട് (ഇ. ശ്രീധരന്‍-50,220) മണ്ഡലങ്ങളില്‍ ബിജെപിക്ക് 50,000ത്തിലേറെ വോട്ട് ലഭിച്ചു. തൃശൂര്‍ (സുരേഷ് ഗോപി-40457) ചാത്തന്നൂര്‍ (ബി.ബി. ഗോപകുമാര്‍ - 42090) കഴക്കൂട്ടം (ശോഭാ സുരേന്ദ്രന്‍-40193) എന്നിവിടങ്ങളില്‍ വോട്ട് നാല്‍പതിനായിരം കടന്നു. ഇതിനു പുറമേ ഇത്തവണ 17 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് മുപ്പതിനായിരത്തിലേറെ വോട്ട് ലഭിച്ചത്.
https://www.facebook.com/Malayalivartha