വെടിമരുന്ന് എങ്ങനെ എത്തി... മൂന്നു കുട്ടികളുടെ മരണത്തിലെ ദുരുഹതകള്‍ പൊലീസിനെ വലക്കുന്നു; രണ്ടു വര്‍ഷമായി അടഞ്ഞു കിടക്കുന്ന കെട്ടിടത്തില്‍ വെടിമരുന്ന് എത്തിയത് എങ്ങനെ? അന്വേഷണം എവിടെയും എത്തിയില്ല
വയനാട്ടിലെ കാരക്കണ്ടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നിലെ ദുരൂഹത പൊലീസിന് വെല്ലുവിളിയാകുന്നു. ടൗണിന് സമീപത്തെ ജനവാസമേഖലയിലുള്ള കെട്ടിടത്തില്‍ എങ്ങനെയാണ് സ്‌ഫോടകവസ്തുക്കള്‍ എത്തിയത് എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. നാടിനെ ഞെട്ടിച്ച സ്ഫോടനം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പൊലീസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് ആരോപണം.
സ്‌ഫോടനത്തിനിടയാക്കിയത് വെടിമരുന്നാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, രണ്ടു വര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കാടു മൂടിക്കിടന്ന ഈ കെട്ടിടത്തില്‍ എവിടെനിന്നാണ് വെടിമരുന്ന് എത്തിയതെന്നതാണ് പൊലീസ് ഇതുവരെ അന്വേഷിച്ചിരുന്നത്. പക്ഷേ ഇതുവരെ ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. ക്വാറികള്‍ നടത്തുന്നവരുള്‍പ്പെടെ വെടിമരുന്ന് കൈകാര്യം ചെയ്യുന്നവരെ അന്വേഷണത്തില്‍ കേന്ദ്രീകരിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.
വിദേശത്തുള്ള മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലവും കെട്ടിടങ്ങളും. ബത്തേരി ടൗണില്‍ പടക്കശാല നടത്തിയിരുന്നവര്‍ മുമ്പ് വാടകയ്ക്ക് ഉപയോഗിച്ചിരുന്ന ഈ സ്ഥലവും കെട്ടിടങ്ങളും അവര്‍ രണ്ടു വര്‍ഷം മുമ്പ് ഒഴിഞ്ഞുപോയിരുന്നു. വിദേശത്തുള്ള സ്ഥലമുടമയും ഇവിടേക്ക് വരാറില്ല. ആരാണ് ഈ കെട്ടിടത്തില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നതാണ് പൊലീസിനെ കുഴക്കുന്നത്.
ഏപ്രില്‍ 22-ന് ഉച്ചയോടെയാണ് ആളൊഴിഞ്ഞ വീടിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായതും മുരളീ, അജ്മല്‍, ഫെബിന്‍ എന്നി മൂന്നു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതും. പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മൂന്നു കുട്ടികളും മരണപ്പെട്ടു. സ്‌ഫോടനം നടന്ന അന്നുതന്നെ ഫൊറന്‍സിക് വിഭാഗവും ബോംബ് സ്‌ക്വാഡുമെല്ലാം സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം സ്‌ഫോടകവസ്തു വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധന നടത്തി.
മൂന്നു പേരും കളിക്കാന്‍ പോയി വരുന്നതിനിടെ വാങ്ങിയ ശീതളപാനീയം കുടിക്കുന്നതിനായി ആളൊഴിഞ്ഞ കെട്ടിടത്തില്‍ കയറിയതാണെന്നും, അവിടെ കൂട്ടിയിട്ടിരുന്ന വര്‍ണക്കല്ലുകള്‍ക്ക് സമീപം കണ്ട കറുത്തപൊടി തീപ്പെട്ടിയുരച്ച് കത്തിക്കാന്‍ നോക്കിയപ്പോള്‍ പൊട്ടിത്തെറിച്ചതെന്നുമാണ് മരിച്ച ഫെബിന്‍ എന്ന കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.
സ്‌ഫോടനത്തില്‍ മുരളിക്കും അജ്മലിനും 90 ശതമാനത്തോളവും ഫെബിന് 80 ശതമാനത്തോളവും പൊള്ളലേറ്റിരുന്നു. 15 മിനിറ്റിന്റെ വ്യത്യാസത്തിലാണ് മുരളിയും പിന്നാലെ അജ്മലും മരണത്തിന് കീഴടങ്ങിയത്. ഫെബിനെങ്കിലും ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പക്ഷേ ഫെബിനും കൂട്ടുകാര്‍ക്കൊപ്പം യാത്രയായി. പാലക്കാട് നിന്ന് അവധിക്ക് ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു മുഹമ്മദ് അജ്മല്‍. ഫെബിന്‍ ഫിറോസിന്റെ പിതാവ് ജലീലിന്റെ സഹോദരിയുടെ മകളുടെ മകനാണ് മുഹമ്മദ് അജ്മല്‍. ഫെബിന്റെയും അജ്മലിന്റെയും സുഹൃത്താണ് മുരളി.
സ്‌ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് സമീപവാസികള്‍പോലും ഞെട്ടിത്തരിച്ചു പോയിരുന്നു. ശബ്ദം കേട്ട് തൊട്ടടുത്തുള്ള വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍, മൂന്നു കുട്ടികളും ദേഹത്തുള്ള വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ്, നിലവിളിച്ചുകൊണ്ട് മതില്‍ ചാടിക്കടന്ന് റോഡിലൂടെ ഓടി സമീപത്തെ കുളത്തില്‍ ചാടുന്നതാണ് കണ്ടതെന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവത്തിലെ ദൂരൂഹത അവസാനിപ്പിച്ച്, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇതിനോടകം രംഗത്തുവുന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha