ബിജെപിയെ തോല്‍പിച്ച 'ജാഗ്രതകള്‍'... ഇനി കേരളത്തില്‍ താമര വിരിയുമോ? ന്യൂനപക്ഷ വോട്ട് സമാഹരിക്കാതെ കേരളത്തില്‍ ബി.ജെ.പിക്ക് രക്ഷയുണ്ടോ? കേരളത്തില്‍ നടക്കുന്ന 'മതേതര വര്‍ഗീയത'
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് മൂന്നു താമരയെങ്കിലും വിരിയുമെന്നും ഇരുപതിലധികം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം ലഭിക്കുമെന്നും ഉറച്ചുവിശ്വസിച്ചിരുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് കേരളം നല്‍കിയത്. പ്രധാനമന്ത്രിയും അമിത്ഷായും നേരിട്ട് കളത്തിലിറങ്ങി പ്രചരണം നയിച്ചിട്ടും കേരളത്തിലുണ്ടായിരുന്ന ഒരു താമര കൂടി തണ്ടൊടിഞ്ഞതോടെ ബിജെപി വട്ടപ്പൂജ്യമായി.
ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചതില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും മോഡി വിരുദ്ധരും എത്രത്തോളം ആഹ്ലാദിക്കുന്നുണ്ടെന്ന് നവമാധ്യമങ്ങളിലെ ട്രോള്‍ വീഡിയോകളിലൂടെ മനസിലാക്കാം. ഒറ്റയാന്‍ പോരാട്ടം നടത്തുകയും ന്യൂനപക്ഷത്തിലെ ഒരു വിഭാഗത്തിന്റെ അപ്രീതി ഏറ്റുവാങ്ങുകയും ചെയ്ത പി.സി. ജോര്‍ജിന് നേരിടേണ്ടിവരുന്ന ദുര്‍ഗതി കേരളം കണ്ടുവരികയുമാണ്. നാവിന് നല്ല ചൂടുള്ളതുകൊണ്ടു മാത്രമാണ് അദ്ദേഹം അധിക്ഷേപങ്ങള്‍ക്കും ഭീഷണികള്‍ക്കും അതേ നാണയത്തില്‍ തിരിച്ചടി നല്‍കി നില്‍ക്കുന്നതും. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയും ഇനി തുലാസിലാണെന്നതാണ് വാസ്തവം.
പറഞ്ഞതുവന്നത് കേരളത്തില്‍ ഇനി താമര വിരിയിക്കുക എളുപ്പമല്ലെന്ന സൂചനയാണ് ഈ നിയമസഭാ ഫലം സൂചിപ്പിക്കുന്നത്. ബി.ജെ.പി. മുന്നേറ്റം നടത്താന്‍ ഇടയുള്ള എല്ലാ മണ്ഡലങ്ങളിലും ഇനിയും ന്യൂനപക്ഷവോട്ടുകള്‍ ഒന്നടങ്കം മറുവശത്തെ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയിലേക്ക് ഒഴുകുകയും ചെയ്യുമെന്നതില്‍ ആര്‍ക്കും സംശയമില്ല. കേരളത്തിലെ ബി.ജെ.പിക്കു മുന്നില്‍ രണ്ടുവഴികളേ ഇനിയുള്ളൂ.
ഒന്നുകില്‍ മതന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുത്ത് മിതവാദികളായ ന്യൂനപക്ഷ ഗ്രൂപ്പുകളുടെ പിന്‍തുണയോടെ വോട്ടുബാങ്ക് വിപുലപ്പെടുത്തുക. അല്ലെങ്കില്‍ മറുവശത്തെ വര്‍ഗീയ ധ്രുവീകരണത്തെ അത്രത്തോളം തന്നെ ഹിന്ദുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് ഉയര്‍ത്തി കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കുക.
ഇതില്‍ ഏതുവഴി സ്വീകരിച്ചാലും വോട്ടുവിഹിതത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാനായാലും വിജയിച്ചുകയറാമെന്നതില്‍ ഉറപ്പൊന്നുമില്ല. കാരണം അത്രത്തോളം തന്നെ ബി.ജെ.പി. വിരുദ്ധത കേരളത്തില്‍ ഒരു ഫാഷനായി യുവതലമുറയിലടക്കം വളര്‍ത്തിക്കൊണ്ടു വരാന്‍ ഇടതുപക്ഷമടക്കമുള്ളവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതുതന്നെ.
ന്യൂനപക്ഷ - ഭൂരിപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കുന്നൂവെന്ന് വീമ്പിളക്കുന്നവര്‍പോലും പരസ്യമായും രഹസ്യമായും കടുത്ത വര്‍ഗീയതക്ക് വളമിട്ടുകൊണ്ട് വിജയം സ്വന്തമാക്കുന്നൂവെന്നത്, കേരളത്തിലെ പുതു രാഷ്ട്രീയ ചരിത്രമായി മാറുകയാണ്. ഇടതുപക്ഷത്തിനു മുമ്പില്‍ തെരഞ്ഞെടുപ്പ് വിജയമെന്ന ലക്ഷ്യം മാത്രമാകുമ്പോള്‍ അതിനു ശമനമുണ്ടാകുകയില്ലെന്ന് ഉറപ്പുമാണ്. 2019 -ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ നരേന്ദ്രമോഡിയുടെ രണ്ടാം വരവിനെ തടയാന്‍ രാഹുല്‍ഗാന്ധിയില്‍ പ്രതീക്ഷ കണ്ട കേരളം 20 ല്‍ 19 ന്റെ വിജയം കോണ്‍ഗ്രസിന് സമ്മാനിച്ചു.
കനകദുര്‍ഗയും ബിന്ദുഅമ്മിണിയും സര്‍ക്കാരിന്റെ രഹസ്യ പിന്തുണയോടെ ശബരിമല ദര്‍ശനം നടത്തിയതിനു പിന്നാലെ വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹിന്ദു വിശ്വാസ സമൂഹത്തിന്റെ കടുത്ത പ്രതിഷേധംപോലും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. പക്ഷേ, ശബരിമല വികാരം തിളച്ചുമറിഞ്ഞ അന്തരീക്ഷത്തില്‍ അന്നു ഇടതുപക്ഷത്തെ നിലംപരിശാക്കുന്നതില്‍ ഹിന്ദുവിശ്വാസി സമൂഹം പ്രത്യേക ചെലുത്തിയിട്ടും യുവതീപ്രവേശനം തടയാന്‍ സമരം നയിച്ച ബിജെപിക്ക് ലോക്‌സഭയിലേക്ക് താമര വിരിയിക്കാനേ കഴിഞ്ഞില്ല. ന്യായമായ അനുകൂല സാഹചര്യം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ബിജെപിയെ കേരളം തടയുന്നത്?. ആ 'ജാഗ്രത' കേരളസമൂഹത്തില്‍ കൃത്യമായും വര്‍ക്ക്ആക്കിയെടുക്കാന്‍ പലര്‍ക്കും പ്രത്യക്ഷമായും പരോക്ഷമായും കഴിയുന്നുണ്ട് എന്നതാണ് വാസ്തവം.
തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പ്രചരണരംഗത്ത് ചെറിയ സ്വാധീനമുണ്ടെന്നു മനസിലാക്കി അദ്ദേഹം വിജയിക്കുമെന്ന ആദ്യ സര്‍വ്വേഫലം പുറത്തുവിട്ടത് മലയാളത്തിലെ പ്രമുഖ ചാനലായിരുന്നു. അതുവഴി കൃത്യമായ സന്ദേശം നല്‍കാനും 'ജാഗ്രത' പുലര്‍ത്തേണ്ടവര്‍ അതുപുലര്‍ത്തുകയും ചെയ്തൂവെന്നു വേണം മനസിലാക്കാന്‍. ഇത്തരത്തില്‍ പലവിധ 'ജാഗ്രത' ഒളിഞ്ഞും തെളിഞ്ഞും മതേതര സമൂഹമായ കേരളത്തില്‍ വര്‍ക്ക് ഔട്ട് ആക്കിയെടുക്കാന്‍ കഴിയുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
കേരളത്തില്‍ നടക്കുന്നത് 'മതേതര വര്‍ഗീയത' എന്ന പുതുവാക്കുകൊണ്ട് അടയാളപ്പെടുത്താമെന്നാണ് ബി.ജെ.പിക്കാര്‍ പറയുന്നത്. എന്നാല്‍ അതിലധികംതന്നെ ദുഷിച്ചുപോയിരിക്കുകയാണ് കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് എന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും മറുപക്ഷനേതാക്കളെ വെട്ടിനിരത്തി ഏകപക്ഷീയമായി മുന്നോട്ടുപോയതിന്റെ തിരിച്ചടി കൂടിയാണ് വോട്ടുവിഹിതത്തില്‍ സംഭവിച്ച വമ്പന്‍ തിരിച്ചടി.
ചാനല്‍മൈക്കുകള്‍ക്കു മുന്നില്‍ പോരാട്ടം നടത്തിയതുകൊണ്ടു മാത്രം കേരളസമൂഹത്തില്‍ ഒരു ചലനവും സൃഷ്ടിക്കാനാവില്ലെന്നു തിരിച്ചറിയാത്ത സംസ്ഥാനനേതൃത്വവും നേതാക്കളും തന്നെയാണ് പരാജയത്തിനുകാരണം. പൊതുജനങ്ങള്‍ക്കിടയില്‍ നേതാക്കള്‍ ഇറങ്ങി പ്രവര്‍ത്തിക്കാത്തതും പ്രളയത്തില്‍ തുടങ്ങി ഈ കോവിഡ് മഹാമാരിയിലും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന എന്തുപ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി. നേതാക്കള്‍ ആസൂത്രണം ചെയ്തതെന്നും അണികളെ അതിനു സജ്ജരാക്കിയതെന്നും ഓര്‍ത്താല്‍ മനസിലാകും കേരളം എന്തുകൊണ്ട് പിണറായി വിജയന്‍ സര്‍ക്കാരിനെ വീണ്ടും അധികരത്തില്‍ ഏറ്റി എന്നത്.
ഇടതുപക്ഷത്തോട് കിടപിടിക്കാന്‍ പറ്റുന്ന കെട്ടുറപ്പുള്ള സംഘടനാ സംവിധാനം ഉണ്ടായിട്ടും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന നേതാക്കളും അണികളും ബി.ജെ.പിയില്‍ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. എന്നും ചാനലില്‍ നേതാക്കളുടെ മുഖംകാണുന്നതുകൊണ്ടു മാത്രം വോട്ടുപെട്ടിയില്‍ വീഴില്ലെന്നതാണ് വസ്തുത.
എന്തുകൊണ്ട് മെട്രോമാന്‍ ഇ. ശ്രീധരനും രാജ്യസഭാ എം.പിയും നടനുമായ സുരേഷ്ഗോപിയും നടത്തിയ ഇഞ്ചോടിഞ്ചു മത്സരം പോലും ബി.ജെ.പി. നേതാക്കള്‍ക്ക് കാഴ്ചവയ്ക്കാനായില്ലെന്നത് രാഷ്ട്രീയം അരച്ചുകലക്കികുടിച്ച നേതൃത്വം മനസിലാക്കേണ്ടതുണ്ട്. ഒരുപരിധിവരെ വിജയത്തോട് അടുത്ത മത്സരം നടത്താന്‍ കുമ്മനം രാജശേഖരനുമാത്രമാണ് കഴിഞ്ഞത്.
സുരേഷ്ഗോപിക്കും മെട്രോമാനും കുമ്മനത്തിനും രാഷ്ട്രീയത്തിനപ്പുറമുള്ള വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞത് അവരോടു ജനത്തിനുള്ള വിശ്വാസംകൊണ്ടു കൂടിയാണ്. രാഷ്ട്രീയത്തിനപ്പുറമുള്ള വോട്ടുകള്‍ ലഭിക്കുന്നവിധം ജനങ്ങള്‍ നെഞ്ചേറ്റുന്ന നേതാക്കളായി മാറാന്‍ നാട്ടുകാരുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നവരാകുകയാണ് ആദ്യം വേണ്ടത്.
ഇരുട്ടിവെളുക്കുവോളം ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയ ചിന്തകള്‍ക്കുള്ള തീവ്രത അളന്നു നടന്നതുകൊണ്ടു മാത്രം കേരളം ബി.ജെ.പിയെ അംഗീകരിക്കുമെന്നു കരുതിയാല്‍ ഇപ്പോള്‍ കിട്ടിയ 'വട്ടപ്പൂജ്യ'ത്തിനു ഇനിയും പ്രസക്തിയുണ്ടെന്നു തന്നെ ചുരുക്കം.
https://www.facebook.com/Malayalivartha