ചരിത്രമുറങ്ങുന്ന ഹംപി; വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി, യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റിലിടം പിടിച്ച നാട്... പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ പ്രദേശം. കൂടുതൽ അറിയാം ഹംപിയെക്കുറിച്ചുള്ള വിവരങ്ങൾ....
യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റിലിടം പിടിച്ച നാട്. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ചരിത്രത്തിൽ ഇടം നേടിയ നഗരം. മഹാന്മാരായ കലാകാരന്മാർ കല്ലുകളിൽ കവിത വിരിയിച്ച് നിർമ്മിച്ച, പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ പ്രദേശം. ലോകം കാലത്തിനായി കാത്തുസൂക്ഷിക്കുന്ന ഇടമെന്നര്‍ഥം വരുന്ന ചരിത്രമുറങ്ങുന്ന ഹംപിയാണ് മലയാളിവാര്‍ത്ത ഫോക്കസില്‍ ചര്‍ച്ച ചെയ്യുന്നത്.
ഹംപി എന്ന പേര് കേള്‍ക്കുമ്പോഴേക്കും നമ്മള്‍ മലയാളികള്‍ ആദ്യം ഓര്‍ക്കുക ആനന്ദം എന്ന മലയാള സിനിമ ആയിരിക്കും.കാരണം ഈ സിനിമ വരുന്നതിനു മുന്നേ ഹംപിയില്‍ പോകുന്നവരും ഹംപിയെ കുറിച്ച് അറിയുന്നവരും കേരളത്തില്‍ വളരെ കുറവായിരുന്നു. എന്നാല്‍ ആനന്ദം എന്ന സിനിമ ഇറങ്ങിയതോടെ ഒരുപാടാളുകള്‍ ഹംപി തേടി യാത്രയായി. ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി. ഹുബ്ലിയിൽ നിന്ന് 163 കി.മീ. കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ഓളം കി.മീ. വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി സ്ഥിതിചെയ്യുന്നത്. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു . എന്നാല്‍ തുഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്.
വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്നത്തെ ഈ ഗ്രാമം, വിജയനഗരത്തിന്റെ കാലത്തിനു ശേഷവും, ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി തുടരുകയാണ്. ലക്ഷക്കണക്കിന് വിദേശികളാണ് ഓരോ വര്‍ഷവും ഇവിടേക്കെത്തുന്നത്. അതുകൊണ്ടു തന്നെ സുരക്ഷയുടെ കാര്യത്തിലും മുന്നിലാണ് ഹമ്പി. ഇന്ത്യന്‍ ആവാസ വ്യവസ്ഥയുടെ ചരിത്രമുറങ്ങുന്ന നാട്ടിലേക്കുള്ള യാത്ര അറിവു പകരും എന്നു മാത്രമല്ല, സ്വന്തം നാടിന്റെ ഇന്നലെകളെത്രയോ പ്രൗഢമായിരുന്നുവെന്നൊരു ഓര്‍മപ്പെടുത്തലും കൂടിയാകും ഹംബിലേയ്ക്കുള്ള ഓരോ സഞ്ചാരികളുടെയും യാത്ര.
1336-ലാണ് ഹംപി നഗരം സ്ഥാപിക്കപ്പെടുന്നത്. ചരിത്രാവശിഷ്ടങ്ങളുടെ പഠനത്തിൽ നിന്നും ഹംപി, കോട്ട കെട്ടി ഭദ്രമാക്കിയ ഒരു നഗരമായിരുന്നു. കോട്ടമതിലുകളിലെ കല്ലുകളെ യോജിപ്പിക്കുന്നതിന് ഒരു തരത്തിലുള്ള ചുണ്ണാമ്പുകൂട്ടുകളും ഉപയോഗിച്ചിരുന്നില്ല. പകരം പൂളുകൾ ഉപയോഗിച്ചാണ് കല്ലുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നത്. മറ്റു നഗരങ്ങളുടേതു പോലെയല്ല ഈ കോട്ടമതിലുകളെന്നും ലോകത്തിലെ വളരെക്കുറച്ചിടങ്ങളിലേ ഇത്തരം ഉന്നതനിലവാരത്തിലുള്ള കൽപ്പണി കണ്ടിട്ടുണ്ടാവുകയുളളൂ.
പരന്ന മേൽക്കൂരകളോടു കൂടിയ മനോഹരമായ കെട്ടിടങ്ങൾ കോട്ടക്കുള്ളിൽ കെട്ടിയിരുന്നു. കൊട്ടാരസമുച്ചയത്തിൽ നിരവധി കമാനങ്ങളും താഴികക്കുടങ്ങളും തൂണുകളിൽ താങ്ങി നിർത്തിയ മണ്ഡപങ്ങളും ഉണ്ടായിരുന്നു. രൂപകൽപ്പന ചെയ്ത് നിർമ്മിച്ച പഴത്തോട്ടങ്ങളും പൂന്തോട്ടങ്ങളും ഹംപിയിലുണ്ട്.
ലോകത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായിരുന്നു വിജയനഗരം. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ ഏറ്റവും സമ്പന്നമായ നഗരവും ഇതു തന്നെയായിരുന്നു. നഗരത്തിന്റെ കീര്‍ത്തി ലോകമെമ്പാടും പരന്നപ്പോള്‍ പോര്‍ച്യുഗീസുകാരും പേര്‍ഷ്യക്കാരും കച്ചവടത്തിനായി വിജയനഗര രാജാക്കന്‍മാരെ സമീപിച്ചു. കച്ചവടവും പൊടിപൊടിച്ചു. റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും അമ്പലങ്ങള്‍ക്കുമായി വിജയനഗര രാജാക്കന്‍മാര്‍ നല്ല തുക ചെലവാക്കി. മികച്ച രീതിയിലുള്ള നഗരാസൂത്രണമായിരുന്നു അവരുടേത്. ദക്ഷിണേന്ത്യയില്‍ സാധാരണ കാണാറുള്ള വാസ്തുവിദ്യയ്ക്കു പുറമെ ഇന്തോ-ഇസ്ലാമിക വാസ്തു വിദ്യയും അവര്‍ ഉപോഗിച്ചു എന്നതാണ് പ്രത്യേകത. ലോട്ടസ് മഹാല്‍, പബ്ലിക് ബാത്ത്, ആനക്കൂട് എന്നിവ ഇതിന് പ്രധാന തെളിവാണ്.
അങ്ങനെ സമൃദ്ധമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കെയാണ് വിജയനഗര രാജവംശം തകര്‍ച്ച നേരിടാന്‍ തുടങ്ങുന്നത്. മുസ്ലിം സുല്‍ത്താന്‍മാരും വിജയനഗരവും തമ്മില്‍ നിരന്തരമായി യുദ്ധം നടന്നു വന്നിരുന്നു. 1565 ല്‍ തളിക്കോട്ട യുദ്ധത്തില്‍ വിജയനഗര രാജവംശത്തിന്റെ തകര്‍ച്ച പൂര്‍ണതയിലെത്തി. രാജാവിനെ വധിച്ചതിന് ശേഷം ആ രാജ്യത്തെ നശിപ്പിക്കുകയായിരുന്നു സുല്‍ത്താന്‍മാരുടെ ലക്ഷ്യം. കെട്ടിടങ്ങളും മറ്റും അവര്‍ അഗ്നിക്കിരയാക്കി. തലസ്ഥാന നഗരി അവര്‍ കൊള്ളയടിച്ച് ചുട്ടെരിച്ചു. യുദ്ധത്തിന് ശേഷം ആറു മാസം വരെ ഇത് തുടര്‍ന്നുവെന്നാണ് ചരിത്ര രേഖകളില്‍ പറയുന്നത്. പിന്നീട് ആ നഗരം ആര്‍ക്കും വേണ്ടാതെ ഒരു ശവപ്പറമ്പായി വര്‍ഷങ്ങളോളം കിടന്നു. പത്തൊമ്പതാം നൂറ്റാണ്ട് വരെ ഇങ്ങനെ തന്നെ തുടര്‍ന്നു. പിന്നീട് ചരിത്രകാരമന്‍മാര്‍ ഈ സ്ഥലത്ത് നിരവധി ഗവേഷണങ്ങള്‍ നടത്തി ഇവിടത്തെ പ്രാധാന്യം മനസിലാക്കുകയായിരുന്നു. ഒടുവില്‍ യുനെസ്‌കോ വരെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹംപി എന്ന വിനോദസഞ്ചാര കേന്ദ്രം പിറവികൊണ്ടു.
കൂടാതെ ഹംബിയില്‍ കാണാനായി ഒരുപാട് സ്ഥലങ്ങളുണ്ട്. തുംഗഭദ്ര നദിയുടെ തീരത്താണ് ഹംപിയെന്ന നഗരം സ്ഥിതി ചെയ്യുന്നത്. അതിശയിപ്പിക്കുന്ന വാസ്തുശാസ്ത്ര വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച അമ്പലങ്ങളും മറ്റ് കെട്ടിടങ്ങളുമാണ് ഹംപിയിലെ പ്രധാന കാഴ്ച്ച. പ്രശസ്തമായ വിരുപക്ഷ ക്ഷേത്രമാണ് ഇതില്‍ ഏറ്റവും പ്രധാനം. ക്ഷേത്രങ്ങള്‍ക്കു പുറമെ കനാലുകള്‍, പട്ടാളക്യാമ്പുകള്‍, കുതിരലായം തുടങ്ങിയവയുടെ ശേഷിപ്പുകളും കാണാനാകും. 1986ലാണ് ഹംപി യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയത്. രാജഭരണകാലത്തെ ശേഷിപ്പുകള്‍ വീണ്ടെടുക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഇപ്പോഴും ഇവിടെ ചരിത്രകാരന്‍മാരും പുരാവസ്തു ഗവേഷണ ശാസ്ത്രജ്ഞരും ഗവേഷണം നടത്തുന്നുണ്ട്.
അതോടപ്പം ഇവിടെ നിരവധി സ്ഥലങ്ങള്‍ കാണാന്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഹംപിയിലെ വിരൂപാക്ഷക്ഷേത്രമാണ്. ഇത് തുംഗഭദ്രാ നദിക്കരയിലാണു സ്ഥിതി ചെയ്യുന്നത്. ഹംപിയിലെ ഏറ്റവും പഴയ ഒരു ക്ഷേത്രമാണിത്. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹം ഏഴാം നൂറ്റാണ്ടിലേതാണെന്നു കരുതുന്നു. പംപാപതി എന്നു വിളിക്കുന്ന ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. കല്ലിൽ തീർത്ത അപൂർവങ്ങളായ നിരവിധി ശിൽപങ്ങൾ ഇവിടെ ഉണ്ട്. പ്രധാനപ്പെട്ട രണ്ടു ഗോപുരങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ട്. അതിൽ ഒന്ന്, 165 അടി ഉയരമുള്ള ഒരു ഗോപുരം ക്ഷേത്രമുറ്റത്ത് സ്ഥിതി ചെയ്യുന്നു. ബിസ്‌തപ്പയ്യ ഗോപുരം എന്നാണിത് അറിയപ്പെടുന്നത്. 11 നിലകൾ ഉള്ള ഈ ഗോപുരവും വിരൂപാക്ഷ ക്ഷേത്രവും ഏതു കാലത്താണുണ്ടാക്കിയത് എന്നതിനു വ്യക്തമായ തെളിവുകൾ ലഭ്യമല്ല. എന്നാൽ രണ്ടാമത്തെ ഗോപുരം കൃഷ്ണദേവരായർ അദ്ദേഹത്തിന്റെ ഭരണകാലത്ത് പണി തീർത്തതാണ്. പല പ്രാവശ്യങ്ങളിലായി ഈ അന്പലം പുതുക്കിയതായി തെളിവുകൾ ഉണ്ട്, എന്നാൽ ഏറ്റവും അവസാനം അതു പുതുക്കി പണിതത് 1510 - ൽ ശ്രീകൃഷ്ണദേവരായർ ആയിരുന്നു. അന്പലന്റെ മുറ്റം നിറയെ കല്ലുകൾ പാകിയിരിക്കുന്നു. നടുഭാഗത്തായി ഒരു ചെറിയ കനാൽ ഉണ്ട്. അതിനൂടെ തുംഗഭദ്രാ നദിയിലെ വെള്ളം ഒഴുകുന്നുണ്ട്. അഭയാർത്ഥികളായി എത്തുന്നവർക്ക് താമസിക്കാനുള്ള മറ്റൊരു മന്ദിരം ക്ഷേത്രത്തിൽ ഉണ്ട്. കല്യാണമണ്ഡപം എന്നറിയപ്പെടുന്ന ഫലപൂജാ മണ്ഡപവും ഒരു കിണറും ക്ഷേത്ര മതിൽക്കെട്ടിനകത്തുണ്ട്.
അതോടപ്പം ഹസാര രാമക്ഷേത്രം, പാൻ-സുപാരി ബസാർ,രാജ്ഞിയുടെ കൊട്ടാരം,ലോട്ടസ് മഹൽ,എലിഫന്റ് സ്റ്റേബിൾ അഥവാ ആനപ്പന്തി, മന്മഥ തീർത്ഥക്കുളം, ശ്രീകൃഷ്ണക്ഷേത്രം, ഉഗ്രനരസിംഹമൂർത്തി,ബാദവ ലിംഗം, ചണ്ഡികേശ്വര ക്ഷേത്രം,വീരഭദ്ര പ്രതിമ, ഭൂഗർഭ ശിവക്ഷേത്രം എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ ഹംപിയില്‍ കാണാന്‍ സാധിക്കുന്നു. അതില്‍ റാണിമന്ദിരത്തിനു വടക്കുകിഴക്കു ഭാഗത്തായി കൊട്ടരവളപ്പിൽ സ്ഥിതിചെയ്യുന്ന ഏക ക്ഷേത്രമാണ് ഹസാരരാമ ക്ഷേത്രം. ഒരു ശ്രീരാമക്ഷേത്രമാണിത്. 15-ആം നൂറ്റാണ്ടിലാണിത് പണികഴിപ്പിച്ചത്. ദ്രാവിഡകലാവിരുതിന്റെ ഒരു മൂർത്തരൂപമാണ് ഈ ക്ഷേത്രം എന്നു പറയാം. ഇപ്പോൾ ഇവിടെപൂജാദികൾ ഒന്നും തന്നെ ചെയ്യുന്നില്ല.
കൊത്തുപണികളില്ലാത്ത ഒരു കല്ലുപോലും ഈ ക്ഷേത്രത്തിൽ കണ്ടെത്താനാവില്ല. രാമായണകഥ മൊത്തമായി, രാമജനനം മുതൽ സ്വർഗാരോഹണം വരെ, ഇവിടെ കൊത്തിവെച്ചിരിക്കുന്നു. അമ്പലത്തിനകത്ത് പുറമേ കാണുന്നതിൽ നിന്നും വ്യത്യസ്തമായി കറുപ്പുകലർന്ന ഗ്രാനൈറ്റ് കല്ലുകളിൽ തീർത്ത ശില്പങ്ങളാണുള്ളത്. പുറത്തുനിന്നും കല്പാത്തി വെച്ച് വെള്ളം ഇവിടേക്ക് എത്തിക്കുന്നു. അമ്പലത്തിന്റെ ചുറ്റുമതിൽ വിജയനഗരസാമ്രാജ്യത്തെ അപ്പാടെ ചിത്രീകരിക്കുന്ന വിവിധ കലാരൂപങ്ങളുടെ കൊത്തുപണികളാൽ സമൃദ്ധമാണ്. ഒരു നൃത്തമണ്ഡപവും ഇതിനകത്തുണ്ട്. ഹംപിയിലെ മിക്ക ക്ഷേത്രങ്ങളിലും അമ്പലത്തിനകത്ത് നൃത്തമണ്ഡപം കൂടി കാണാവുന്നതാണ്. ലവകുശന്മാരുടെ രാമായണകഥ വിശദീകരിച്ചു പ്രതിപാദിച്ചതിനു പുറമേ ഭാഗവതപുരാണം മുഴുവനായും ഇവിടെ കൊത്തുപണികളാൽ ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു.
അതുപോലെ ഹംപിയിലെ മറ്റൊരു സ്ഥലം അമ്പലത്തിനു മുന്നിലായിക്കാണുന്ന ചെറിയൊരു ബസാറാണ് പാൻ-സുപാരി ബസാർ. തകർന്നടിഞ്ഞ കുറേ സ്തൂപങ്ങളും മണ്ഡപങ്ങളും മാത്രമേ അവിടെ കാണാനുള്ളൂ. അമ്പലത്തിലേക്കുള്ള വഴിയുടെ രണ്ടു ഭാഗങ്ങളിലുമായി ഇവ ചിതറിക്കിടക്കുന്നു. ഹംബിയെ വ്യത്യസ്തമാക്കുന്ന രാജ്ഞിയുടെ കൊട്ടാരം. ശ്രീ കൃഷ്ണദേവരായരായിരുന്നു വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരി. തിരുമല ദേവി എന്നും ചിന്നാദേവി എന്നും പേരുള്ള രണ്ട് രാജ്ഞിമാരാണ് ശ്രീ കൃഷ്ണരായർക്കുണ്ടായിരുന്നത്. രാജ്ഞിയുടെ അന്തഃപുരം ലോകോത്തരമെന്നു വിശേഷിപ്പിക്കുന്ന ഇന്റർലോക്ക് ചെയ്ത കല്ലുകളാൽ കെട്ടിയ ഒരു വൻ കോട്ടയ്ക്കകത്താണുള്ളത്. കോട്ടയുടെ നാലു വശങ്ങളിലും വലിയ ഉയരത്തിലുള്ള കാവൽമന്ദിരങ്ങൾ ഉണ്ട്. ഈ നാലു കാവൽമന്ദിരങ്ങളിലും കാവൽക്കാർ നിലയുറപ്പിക്കുമായിരുന്നു. കാവൽക്കാരെല്ലാവരും അയോധനകല വശമാക്കിയ സ്ത്രീകൾ തന്നെയായിരുന്നു. രാജ്ഞിമന്ദിരത്തിനു ഒരുവശത്തായി സാമാന്യം വലിയൊരു കുളമുണ്ട്, പണ്ട് രാജ്ഞിമാരും തോഴികളും കുളിക്കാനുപയോഗിച്ച കുളമാണിത്. ജലമഹൽ എന്നാണിതറിയപ്പെടുന്നത്. രാജ്ഞിയുടെ കൊട്ടാരത്തിന്റെ അടിത്തറമാത്രമേ ഇന്നവിടെ കാണാനുള്ളൂ.
ലോട്ടസ് മഹൽ രാജ്ഞിയുടെ അന്തഃപുരം സ്ഥിതിചെയ്യുന്ന കോട്ടയ്ക്കകത്ത്, ജൽമഹലിന്റെ കിഴക്കുവശത്താണ് പ്രസിദ്ധമായ ലോട്ടസ് മഹൽ. വെല്ലം, ചുണ്ണാമ്പ്, കോഴിമുട്ട, മണ്ണ് എന്നിവയുടെ മിശ്രിതം കൊണ്ടാണ് ലോട്ടസ് മഹലിന്റെ ഭിത്തികൾ തേച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള ഈ മന്ദിരത്തിനു മുകളിലേക്ക് കയറാനുള്ള വഴി ഒരു വശത്തുണ്ട്. വാസ്തുവിദ്യയുടെ ഒരു വിസ്മയം തന്നെയാണു ലോട്ടസ് മഹൽ. നാലു ഭാഗത്തുനിന്നു നോക്കിയാലും ഒരു പോലെ തന്നെ ഇത് കാണുന്നു. ജലമഹലും ലോട്ടസ് മഹലും വെള്ളത്താൽ ചുറ്റപ്പെട്ടുകിടന്നവയാണെന്നു അവയുടെ ഘടനകണ്ടാൽ തന്നെ മനസ്സിലാക്കാൻ പറ്റും. അലങ്കരിക്കാനായി വെച്ചിരുന്ന വിലപ്പിടിപ്പുള്ള കല്ലുകൾ അടർത്തിമാറ്റിയതിന്റെ പാടുകൾ ഇന്ന് ലോട്ടസ് മഹലിന്റെ ഭിത്തികളിൽ കാണാം.
എലിഫന്റ് സ്റ്റേബിൾ അഥവാ ആനപ്പന്തി രജ്ഞിയുടെ കൊട്ടാരവളപ്പിനു പുറത്ത് കിഴക്കുഭാഗത്തായി കുതിരലായവും ആനപ്പന്തിയും ആനക്കാർക്കു താമസിക്കാനുള്ള പാർപ്പിടവും കാണാവുന്നതാണ്, അറബിക് പേർഷ്യൻ ഇന്ത്യൻ സംസ്ക്കാരങ്ങളുടെ ഒരു സമന്വയമാണ് ആ ആനപ്പന്തി. ഇങ്ങനെ നിരവധി സ്ഥലങ്ങള്‍ ഹംപിയെ മനോഹരമാക്കുന്നു. ചരിത്രവും പഴങ്കഥകളും കൂടിക്കലർന്ന നിറപ്പകിട്ടുള്ള ഒരു ഭൂതകാലം പേറുന്ന സുപ്രധാന സ്ഥലമാണു ഹംപി. തലമുറകളുടെ മനസ്സിലൂടെ നിറം പിടിപ്പിച്ചുവന്ന കഥകളാണധികവും. വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഒരു പുരാതനപട്ടണത്തിന്റെ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ഈ അവശിഷ്ടങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിരക്ഷയിലാണ്.
https://www.facebook.com/Malayalivartha