ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്തിന്? സേവ് ലക്ഷദ്വീപ് എന്ന പേരിൽ സ്വതന്ത്ര വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ക്യാമ്പയിൻ നടന്നു; ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങള്‍ക്കെതിരെ കേരളത്തിലും വലിയ രീതിയില്‍ പ്രതിഷേധങ്ങൾ ഉയരുന്നു
ജനങ്ങള്‍ സമാധാനത്തോടെ സഹവര്‍ത്തിക്കുന്ന മുപ്പത്തി രണ്ടു ചതുരശ്ര കിലോ മീറ്റര്‍ വരുന്ന മനം കവരുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന ദ്വീപ് സമൂഹം. എഴുപതിനായിരത്തില്‍ താഴെ വരുന്ന ജനസംഖ്യയുടെ 99 ശതമാനവും മുസ്ലിങ്ങള്‍. മീന്‍പിടുത്തം പ്രധാന ഉപജീവനം. ശാന്ത സുന്ദരമായ ലക്ഷദ്വീപില്‍ നിന്ന് തിരമാല കണക്കെ ആര്‍ത്തലയ്ക്കുന്ന ആശാന്തിയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഏതാണ്ട് അഞ്ച് മാസം മുന്‍പ് വരെ കോവിഡിനെ അകറ്റിനിര്‍ത്താന്‍ കഴിഞ്ഞിരുന്ന ലക്ഷദ്വീപിപ്പോള്‍ വൈറസിന്റെ പിടിയിലാണ്. മറുഭാഗത്ത് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള നിരവധി നിയമ, വികസന പരിഷ്‌കാരങ്ങളും കൂട്ടപ്പിരിച്ചു വിടലുകളും തങ്ങളുടെ ജീവിതവും ജീവിതോപാധികളും ഇല്ലായ്മ ചെയ്യുമെന്ന ആശങ്കയുടെ വേലിയേറ്റത്തിലേക്ക് ദ്വീപ് ജനതയെ തള്ളിവിടുന്നു.
ഈ വര്‍ഷം ജനുവരി പകുതി വരെ ലക്ഷദ്വീപിന്റെ പടിക്കു പുറത്തായിരുന്നു കോവിഡ്. കര്‍ശനമായ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജിയര്‍ (എസ്‌ഒപി) ആണ് ഒരു വര്‍ഷത്തോളം ലക്ഷദ്വീപിനെ കോവിഡ് മുക്തമാക്കാന്‍ സഹായിച്ചത്. ഉദാഹരണത്തിന് കേരളത്തില്‍ നിന്ന് ഒരാള്‍ക്ക് ലക്ഷദ്വീപില്‍ എത്തണമെങ്കില്‍ കൊച്ചിയിലെയോ കോഴിക്കോട്ടെയോ കേന്ദ്രത്തില്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയുകയും തുടര്‍ന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിക്കുകയും വേണ്ടിയിരുന്നു. ലക്ഷദ്വീപില്‍ എത്തിക്കഴിഞ്ഞാല്‍ രണ്ടാഴ്ച ക്വാറന്റീല്‍ കഴിയുകയും വേണമായിരുന്നു.
എന്നാല്‍ 2020 ഡിസംബര്‍ 28നു എസ്‌ഒപിയില്‍ ലക്ഷദ്വീപ് ഭരണകൂടം മാറ്റം വരുത്തി. ഇപ്പോള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ ലക്ഷദ്വീപിലെത്താം. എസ്‌ഒപിയില്‍ ഇളവ് വരുത്തി 20 ദിവസം പിന്നിട്ടപ്പോള്‍ ഈ വര്‍ഷം ജനുവരി 18ന് ലക്ഷദ്വീപില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് നാല്മാസമായപ്പോഴേക്കും 6611 പേര്‍ രോഗബാധിതരായി. അതായത് ജനസംഖ്യയുടെ 10 ശതമാനത്തോളം പേര്‍. മേയ് 11 മുതല്‍ 17 വരെയുള്ള ആഴ്ചയില്‍ 66.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി പ്രഫുല്‍ ഖോഡ പട്ടേല്‍ അഡ്മിനിസ്ട്രേറ്റായി ചുമതലയെടുത്തതിനു പിന്നാലെയാണ് ലക്ഷദ്വീപില്‍ കോവിഡ് എസ്‌ഒപിയില്‍ ഇളവ് വരുത്തിയത്. ഇതിനെതിരെ പ്രതിഷേധിച്ചവരെ ഭരണകൂടം പകര്‍ച്ചവ്യാധി നിയന്ത്രണനിയമം ലംഘിച്ചുവെന്ന കുറ്റം ചുമത്തി ജയിലിലടച്ചു. രണ്ടാഴ്ച കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ വഹിച്ചിരുന്ന അഡ്മിനിസ്ട്രേറ്റര്‍ പദവിയിലേക്ക് ഗുജറാത്തിലെ ബി ജെ പി നേതാവായ പ്രഫുല്‍ ഖോഡ പട്ടേലിനെ കൊണ്ടുവന്നത് വലിയ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് ദ്വീപ് ജനതയുടെ നിഗമനം.
"ദ്വീപ് ജനതയ്ക്ക് ശക്തമായ സാമൂഹിക ബന്ധങ്ങളുള്ളതിനാല്‍, വൈറസ് അതിവേഗം പടരുന്നു. എന്റെ അയല്‍വാസി കഴിഞ്ഞ ദിവസം മരിച്ചു. ഗുരുതരാവസ്ഥയെത്തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലേക്ക് മാറ്റിയ അദ്ദേഹം പിന്നീട് അവിടെ വച്ചാണ് മരിച്ചത്. ദ്വീപില്‍ നിലവില്‍ 100 ഓക്സിജന്‍ സിലിണ്ടറുകളുണ്ട്,
പക്ഷേ കോവിഡ് വേഗത്തില്‍ വ്യാപിക്കുകയാണെങ്കില്‍ അവ പര്യാപ്തമല്ല. ഏകദേശം 5-6 മാസം മുമ്പ്, രണ്ട് ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതികളുണ്ടായിരുന്നു. പണി തുടങ്ങിവച്ചെങ്കിലും അത് എവിടെയുമെത്തിയില്ല," നിലവില്‍ കോവിഡ് ബാധിതനായ കവരത്തിയിലെ ഒരു പഞ്ചായത്ത് കൗണ്‍സില്‍ അംഗം പറയുകയുണ്ടായി.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ആശങ്കയുമാണ് ദ്വീപുകളില്‍ ഉയരുന്നത്. 'സേവ് ലക്ഷദ്വീപ്' എന്ന ക്യാമ്പയിനുമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സ്റ്റുഡന്റ്സ് അസോസിയേഷന്‍ (എല്‍എസ്‌എ) എന്ന സ്വതന്ത്ര വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നു. വീട്ടു പടിക്കല്‍ സമരം എന്ന പേരില്‍ നടന്ന ഓണ്‍ലൈന്‍ പ്രതിഷേധത്തില്‍ എംപി ഉള്‍പ്പെയെടുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം പങ്കാളികളായി.
എന്നാല്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധങ്ങള്‍ സാധാരണ രൂപത്തിലേക്ക് ഉയര്‍ന്നിട്ടില്ല. അതേസമയം, പ്രതിഷേധിക്കുന്നവരെ അഡ്മിനിസ്ട്രേഷന്‍ വേട്ടയാടുമോയെന്ന ആശങ്ക പൊതുപ്രവര്‍ത്തകരിലും സാമൂഹികപ്രവര്‍ത്തകരിലും വ്യാപകമാണ്.
ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങള്‍ക്കെതിരെ കേരളത്തിലും വലിയ രീതിയില്‍ ശബ്ദങ്ങള്‍ ഉയർന്നു കഴിഞ്ഞു. ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും രംഗത്തെത്തി. ലക്ഷദ്വീപില്‍നിന്നു വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലത്തെ ബന്ധമാണ്. പരസ്പര സഹകരണത്തിലൂടെയാണ് ദ്വീപ് നിവാസികളും നമ്മളും മുന്നോട്ടു പോവുന്നത്. വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, വ്യാപാരം ഇത്തരം കാര്യങ്ങളിലൊക്കെ വളരെ ദൃഢമായ ബന്ധമാണുള്ളത്. ഇതു തകര്‍ക്കാന്‍ ഗൂഢശ്രമം ആരംഭിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് അത്തരം നിലപാട്. അത് തീര്‍ത്തും അപലപനീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha