കാരിയറായി പെൺകുട്ടികൾ...! ലഹരിയിൽ മയങ്ങുന്ന തലസ്ഥാനം,സ്കൂളുകളിൽ പിടിമുറുക്കി ലഹരി മാഫിയ, മാസ്‌കിന്റെ മറവിൽ ലഹരി നുണഞ്ഞിറക്കുന്ന കൗമാരം
മാരക ലഹരിമരുന്നുകൾ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളവും അതിവേഗം മാറുന്നു എന്ന റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. തലസ്ഥാനത്തെ സ്‌കൂളുകൾ കേന്ദ്രീകരിച്ചു മയക്കു മരുന്ന് വിൽപ്പന തകൃതിയായി നടക്കുന്നു എന്ന റിപ്പോർട്ടുകളും മാസങ്ങൾക്ക് മുൻപ് തന്നെ വന്നിരുന്നതാണ് .മയക്കുമരുന്നിന് ഇരകളായ 21 വയസ്സിന് താഴെയുള്ളവർക്കിടയിൽ നടത്തിയ സർവേയിൽ അവരിൽ 40 ശതമാനം പേരും 18 വയസിന് താഴെയുള്ളവരാണെന്നാണ് കണ്ടെത്തൽ.
നേരത്തെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകൾ കോളേജുകളിലാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് ലഹരി മരുന്ന് മാഫിയ പ്രവർത്തിക്കുന്നത്. അതിൽപ്പെടുന്ന കുട്ടികളിൽ ഭൂരിഭാഗം പേരും പെൺകുട്ടികളാണ്,' എഡിജിപി എം ആർ അജിത്ത് കുമാർ പറഞ്ഞവെന്ന് അന്ന് ന്യൂസ് 18 കേരളയും റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്നിന്റെ നോഡൽ ഓഫീസർ കൂടിയാണ് അദ്ദേഹം.
പെൺകുട്ടികളെ ലഹരി റാക്കറ്റുകളിലേക്ക് വീഴ്‌ത്താനായി ലഹരി മരുന്ന് മാഫിയയ്ക്കായി ചില സ്ത്രീകളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുമായി സൗഹൃദം നടിച്ച ശേഷം അവരെ ലഹരി ഉപയോഗിക്കാനായി പ്രേരിപ്പിക്കുകയാണ് ഈ സ്ത്രീകളുടെ ജോലി. സ്‌കൂളുകളോട് ചേർന്നുള്ള ചെറിയ തട്ടുകടകളിലും പെട്ടിക്കടകളിലും ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുന്നുണ്ടെന്നും എഡിജിപി പറഞ്ഞു. എന്നാലിപ്പോൾ തലസ്ഥാനത്തുള്ള പ്രമുഖ വിദ്യാലയങ്ങളിലെ പ്രായപൂർത്തിയാകാത്ത 8 ലധികം വിദ്യാർത്ഥികൾ പ്രസവിച്ചിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വരുന്നത്.
തിരുവനന്തപരുത്ത് കവടിയാറിലും വെള്ളയമ്പലത്തും കുറവൻകോണത്തും എല്ലാം മയക്കു മരുന്ന് മാഫിയ സജീവമാണ്. രാത്രിയിൽ തുറന്നിരിക്കുന്ന ചില ചായക്കടകളുൾപ്പടെ ലഹരി വിൽപ്പന കേന്ദ്രങ്ങളാണെന്നാണ് പോലീസ് റിപ്പോർട്ട് . . തിരുവനന്തപുരത്തെ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ഡിജെ പാർട്ടിയും സജീവമാണ്. സ്‌കൂൾ കുട്ടികളെ സൗജന്യമായി ഈ പാർട്ടികളിൽ പങ്കെടുപ്പിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ തുടങ്ങുന്നു മാഫിയയുടെ ഇടപെടൽ. ഇതാണ് തിരുവനന്തപുരത്തെ അവസ്ഥ. കേരളത്തിലെ മിക്ക നഗരങ്ങളിലും ഈ മാഫിയ സജീവമാണ്. എന്നാൽ വലിയ ഇടെപടുലളൊന്നും പൊലീസും സർക്കാരും നടത്തുന്നില്ല.
തിരുവനന്തപുരം നഗരത്തിലെ പേരുകേട്ട വീഥിയാണ് മാനവീയം വീഥി.കല സാസ്‌കാരിക പരിപാടികളാൽ സജീവമായിരുന്ന വീഥിയിൽ ഇപ്പോൾ ഏത് സമയവും ലഹരി ഉപയോഗിക്കുന്നവർ സജീവമാണ്. പരസ്യമായി ലഹരി ഉപയോഗിക്കുന്നവരെ പോലും തടയാൻ പൊലീസിന് കഴിയുന്നില്ല. കോഡ് ഭാഷകളിലൂടെ ലഹരി കച്ചവടം നടത്തുന്ന ന്യൂജെൻ ചായക്കടകളും സജീവം. ഇതെല്ലാം പ്രവർത്തിപ്പിക്കുന്നത് രാഷ്ട്രീയ പിടിപാടുകൾ ഏറെയുള്ള വ്യക്തികളുമാണ്. അതുകൊണ്ട് തന്നെ പൊലീസും കണ്ടില്ലെന്ന് നടിക്കുന്നു. തിരുവനന്തപുരത്ത് ലഹരിമരുന്നിന് അടിമപ്പെടുന്ന കുട്ടികളിൽ ഭൂരിഭാഗം പേരും പെൺകുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മയക്കുമരുന്ന് റാക്കറ്റുകളിൽപെടുന്ന ഇവരെ കാരിയറുകളാക്കുകയാണ് ലോബി ചെയ്യുന്നത്. തലസ്ഥാന നഗരയിൽ ഭരണസിരാകന്ദ്രത്തിന് തൊട്ടരികിലുള്ള പതിനാലുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയുടെ ദുരൂഹമരണത്തിൽ നടന്ന അന്വേഷണം എത്തിച്ചേർന്നതും ലഹരി മാഫിയകളുടെ ഇടപെടലുകളിൽ തന്നെയാണ് . മരണകാരണം വ്യക്തമല്ലാത്ത സാഹചര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ അസ്വഭാവികത ശ്രദ്ധയിൽപെട്ട ഫോറൻസിക് സർജനാണ് കേസ് അന്വേഷിക്കണമെന്ന് ആദ്യം ആവശ്യപ്പെടുന്നത്
സ്‌കൂളിൽ പഠനത്തിലും പഠന ഇതര പ്രവർത്തനങ്ങളിലും ബഹുമിടുക്കിയായിരുന്ന ആ എട്ടാംക്ലാസുകാരി വളരെ സുരക്ഷിതമായ സാഹചര്യത്തിൽ വളരുന്ന കുട്ടിയാണ് . ഒരിക്കലും ലഹരിമരുന്നിന്റെ പിടിയിലകപ്പെടാൻ സാധ്യത ഇല്ലാത്ത പശ്ചാത്തലത്തിൽ വളരുന്ന കുട്ടിയുടെ മരണത്തിനുകരണം ലഹരിയുടെ ഉപയോഗമാണെന്ന അറിവ് ഞെട്ടലുണ്ടാക്കി . മാത്രമല്ല കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വിവരവും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരിക്കുകയാണ്.
ആദ്യം അസ്വാഭാവിക മരണത്തിനാണ് മ്യൂസിയം പൊലീസ് കേസെടുത്തതെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ ലൈംഗികപീഡന വകുപ്പുകൾകൂടി ചേർത്തു. ഈ പെൺകുട്ടിയുടെ മരണത്തിലും വിരൽ ചൂണ്ടുന്നത് തലസ്ഥാനത്തെ ലഹരി മാഫിയയിലേക്കാണ്. മാർച്ച് 30-ന് സ്‌കൂളിൽനിന്നു പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ പെൺകുട്ടിയെ ശൗചാലയത്തിൽ കുഴഞ്ഞുവീണനിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ക്ഷതമേറ്റ് മൂക്കിലൂടെ രക്തം ഒഴുകിയിരുന്നു.
കൂട്ടുകാരോടൊപ്പം പുറത്തുപോകാൻ വസ്ത്രംമാറാൻ പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനാൽ സുഹൃത്തുക്കൾ അന്വേഷിച്ചു ചെന്നപ്പോഴാണ് വീണുകിടക്കുന്നതു കണ്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ ഒന്നിന് മരിച്ചു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സ്‌കൂൾ അധികൃതരും വീട്ടുകാരും കുട്ടി ലഹരിമരുന്നിനു അടിമയാണെന്നു അറിയുന്നത് .
തലസ്ഥാന നഗരത്തിലെ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം നശിപ്പിച്ചുകളയുന്നത് പല കുടുംബത്തിന്റെയും പ്രതീക്ഷയാണ്, നമ്മുട കുട്ടികളെ രക്ഷിക്കാൻ സ്വന്തം അച്ഛനമ്മമാർക്കു കഴിയണം . അതുപോലെ തന്നെ സ്‌കൂൾ അധികൃതർക്കും..കാരണം കുട്ടികൾ വീട്ടിൽ ഉള്ളതിനേക്കാൾ സമയം ഇപ്പോൾ ചെലവഴിക്കുന്നത് സ്‌കൂളിലും റ്യുഷൻ ക്ലസ്സിലും ആണല്ലോ .. .
സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെ കണ്ണുകൾ ചുവന്നിരിക്കും. ടോയ്ലെറ്റിൽ അധികം സമയം ചെലവഴിക്കുന്നതും ചിലപ്പോൾ ലഹരി ഉപയോഗത്തിന്റെ സൂചനയാകുന്നു. കുട്ടികളുടെ മുറി വൃത്തിയാക്കുമ്പോൾ ലഹരിമരുന്നിന്റെ അംശങ്ങൾ ഏതെങ്കിലുമുണ്ടോ എന്ന് നോക്കുക. ഏതു ലഹരി ഉപയോഗിക്കുമ്പോഴും ചില അടയാളങ്ങളിലൂടെ അത് കണ്ടെത്താൻ സാധിക്കും. വസ്ത്രങ്ങളിൽ തീപ്പൊരി വീണുണ്ടായ ചെറിയ ദ്വാരങ്ങൾ പുകവലിയുടെയോ കഞ്ചാവിന്റെയോ ലക്ഷണമാകാം. ശരീരത്തിൽ സൂചി കുത്തിയ പാടുകളോ വസ്ത്രങ്ങളിൽ ചോരപ്പാടുകളോ കണ്ടാലും ശ്രദ്ധിക്കണം.
കുട്ടിയുടെ ഭക്ഷണരീതിയിലും ഉറക്കത്തിലും ശ്രദ്ധ ആവാം. ചിലർക്ക് കഞ്ചാവ് ഉപയോഗിക്കുമ്പോൾ വിശപ്പ് കൂടും. ചിലർ ധാരാളമായി വെള്ളം കുടിക്കും. കൊക്കെയ്ൻ പോലെയുള്ള സ്റ്റിമുലന്റ് ഡ്രഗ് ഉപയോഗിക്കുമ്പോള് ഉറക്കം കുറയുന്നു. രാത്രി വളരെ വൈകിയും ഉറങ്ങാതിരിക്കാൻ ഇവ കാരണമാകുമ്പോൾ ഹെറോയ്ൻ അടക്കമുള്ള ഡിപ്രസന്റ് ഡ്രഗുകൾ കൂടുതലായി ഉറങ്ങാൻ പ്രേരിപ്പിക്കും. പകൽ സാധാരണയിലധികം സമയം കിടന്നുറങ്ങുന്ന കുട്ടികളിലും വേണം അൽപം ശ്രദ്ധ.
കൂട്ടുകെട്ടിലും വ്യത്യാസങ്ങൾ അനുഭവപ്പെടാം. മുതിർന്ന ആളുകളുമായുള്ള സൗഹൃദം, അപരിചിതരുടെ സന്ദർശനം എന്നിവ പലപ്പോഴും ആപത്തുണ്ടാക്കാം. സംശയം തോന്നുന്ന തരത്തിൽ ആരെയെങ്കിലും കണ്ടാൽ പൊലീസിനെ വിവരം അറിയിക്കുക. കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവരെ കുറ്റപ്പെടുത്തുന്നതിനു പകരം അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിനുള്ള നടപടികളാണുണ്ടാകേണ്ടത്. ഒപ്പം അധികൃതരെ എത്രയും പെട്ടെന്ന് വിവരം അറിയിക്കണം. അത് അന്വേഷണത്തെ സഹായിക്കും എന്നറിയുക.
https://www.facebook.com/Malayalivartha