നഷ്ടപ്പെട്ട സൈക്കിള്‍ തേടിയിറങ്ങിയപ്പോള്‍ കിട്ടിയത് പുതിയ ലോകം... എക്കാലത്തെയും കരുത്തനായ മുഹമ്മദലിയുടെ ജീവിതമിതാണ്
എക്കാലത്തെയും കരുത്തനായ ബോക്‌സിങ് താരം മുഹമ്മദാലി ഇനി ഓര്‍മ്മകളില്‍. പാര്‍ക്കിന്‍സണ്‍ രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി വലഞ്ഞ 74 കാരനായ അലിയുടെ മരണം ശ്വാസകോശ സംബന്ധമായ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു. രോഗം ഗുരുതരമല്ലെന്നും സുഖംപ്രാപിക്കുകയായിരുന്നുവെന്നും ആയിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും ഇന്ന് അന്ത്യം സംഭവിച്ചു. അരിസോണയിലായിരുന്നു അവസാന നാളുകളില്‍ ബോക്‌സിങ് ഇതിഹാസത്തിന്റെ താമസം.
മൂന്നു തവണ ഹെവി വെയ്റ്റ് ജേതാവായ അലി 1981ല്‍ ബോക്‌സിങ് രംഗത്തുനിന്ന് വിരമിച്ചു. റിങ്ങിനു പുറത്ത് സൗമ്യനും സഹൃദയനുമായിരുന്നു മൂന്നതവണ ലോക ഹെവിവെയ്റ്റ് കിരീടം നേടിയ മുഹമ്മദലി. അതേസമയം സമകാലീന പ്രശ്‌നങ്ങളില്‍ കടുത്ത വിമര്‍ശകനായി ഇടപെടുകയും ചെയ്തിരുന്നു. 1996ലെ അത്‌ലാന്റ ഒളിമ്പിക്‌സിന്റെ ദീപം തെളിയിക്കാന്‍ വിറയ്ക്കുന്ന കൈകളുമായ എത്തിയ, പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ അലിയുടെ രൂപമാവും ഒരുപക്ഷേ, അവസാനമായി ഒരു കായികവേദിയില്‍ ആ ലോകോത്തര താരത്തിന്റേതായി പ്രത്യക്ഷമായതും കായികസ്‌നേഹികളുടെ മനസ്സിലുള്ളതും.
1942 ജനുവരി പതിനേഴിന്, അമേരിക്കയില്‍ വര്‍ണവെറി കത്തിനിന്ന സമയത്തായിരുന്നു ഇടിക്കൂട്ടിലെ ഇതിഹാസമായി മാറിയ അലിയുടെ ജനനം. പിന്നീട് അദ്ദേഹം ഇസ്‌ളാം മത വിശ്വാസിയായി വര്‍ണവെറിക്കെതിരെ പ്രതിഷേധിച്ചതും ചരിത്രം. അമേരിക്കയില്‍ മുസ്ലീങ്ങളെ കയറ്റില്ലെന്നു പറഞ്ഞ ഭരണാധികാരികളോടുള്ള പ്രതിഷേധമായിരുന്നു അലി ഇത്തരത്തില്‍ പ്രകടിപ്പിച്ചത്. തനിക്കെതിരായി വിമര്‍ശനങ്ങളേറെ ഉയര്‍ന്നപ്പോഴും അതിനെയൊന്നും വകവയ്ക്കാതെ സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന വ്യക്തിത്വമാണ് ഇപ്പോള്‍ മരണത്തിന് കീഴടങ്ങുന്നത്. ഒളിമ്പിക് വേദിയില്‍ സ്വര്‍ണമെഡല്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചതും ആ പ്രതിഷേധം ന്യായമെന്നു കണ്ട് പിന്നീട് ഒളിമ്പിക് കമ്മിറ്റി അദ്ദേഹത്തെ വീണ്ടും മറ്റൊരു വേദിയില്‍വച്ച് മെഡലണിയിച്ചതും ചരിത്രത്തില്‍ ഇടംപിടിച്ചു.
നേരിട്ട എല്ലാ ബോക്‌സര്‍മാര്‍ക്കെതിരെയും ശക്തമായ മേല്‍ക്കൈ നേടാനായെന്നത് അലിയുടെ മേന്മയായിരുന്നു. ഒരു വിയറ്റ്‌നാംകാരന്‍പോലും എന്നെ കറുത്തവര്‍ഗക്കാരനെന്ന് അധിക്ഷേപിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് അമേരിക്കയിലെ വര്‍ണവിവേചനത്തിനെതിരെ വിരല്‍ചൂണ്ടിയാണ് അദ്ദേഹം ശക്തമായ നിലപാടെടുത്തത്. കാഷ്യസ് മെര്‍സിലസ് ക്‌ളേ ജൂനിയര്‍ എന്ന പേര് 1964ല്‍ ഇസല്‍ംമതം സ്വീകരിച്ചപ്പോഴായിരുന്നു മുഹമ്മദ് അലി എന്നാക്കി മാറ്റിയത്.
പരസ്യബോര്‍ഡ് എഴുത്തുകാരനായിരുന്നു കാഷ്യസ് മാര്‍സലസ് ക്‌ളേ സീനിയറിന്റെയും ഒഡേസ ഗ്രേഡി ക്‌ളേയുടേയും മകനായി കാഷ്യസ് ജൂനിയര്‍ ജനിച്ചത് അമേരിക്കയില്‍ വര്‍ണവെറി കൊടികുത്തി നിന്ന കാലത്തായിരുന്നു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും പ്രത്യേകം ഹോട്ടലുകളും പള്ളികളും പണിതുയര്‍ത്തിയിരുന്ന സമൂഹത്തില്‍ എല്ലാ മേഖലകളിലും അസമത്തം നിലനിന്നിരുന്നു. ഇതിനെതിരെ ബാലനായിരിക്കുമ്പോള്‍ തന്നെ പോരാടിയ അലി അങ്ങനെയാണ് 22ാം വയസ്സില്‍ ഇസ്‌ളാം മതം സ്വീകരിക്കുന്നത്.
1954ല്‍ പൊലീസുകാരനും ബോക്‌സിങ് പരിശീലകനുമായ ജോ മാര്‍ട്ടിനെ, നഷ്ടപ്പെട്ട സൈക്കിള്‍ തേടിയിറങ്ങിയപ്പോള്‍ ക്‌ളേ കണ്ടുമുട്ടുന്നതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുന്നത്. ലോകംകണ്ട എക്കാലത്തെയും മികച്ച ബോക്‌സറുടെ ജനനം അങ്ങനെയായിരുന്നു. 18 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം 108 അമച്വര്‍ ബോക്‌സിങ് മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്നു.കെന്റക്കി ഗോള്‍ഡന്‍ ഗ്ലൗസ് ടൂര്‍ണമെന്റ്‌റ് കിരീടം ആറ് തവണയും നാഷണല്‍ ഗോള്‍ഡന്‍ ഗ്ലൗസ് രണ്ടു തവണയും നേടി. 1960ല്‍ കാഷ്യസ് ക്ലേ റോം ഒളിമ്പിക്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്‌സില്‍ എതിരാളികളെ നിലം പരിശാക്കി ക്ലേ അനായാസം ഫൈനലില്‍ എത്തി.
മൂന്നു തവണ യുറോപ്യന്‍ ചാമ്പ്യനും 1956ലെ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ സിഗ്‌ന്യു പിയട്രിഗകൊവ്‌സ്‌കിയെ ഫൈനലില്‍ മൂന്നാംറൗണ്ടില്‍ ഇടിച്ചുവീഴ്ത്തി ക്‌ളേ സ്വര്‍ണംചൂടി. ലോകം പിന്നീടു കണ്ട മുഹമ്മദ് അലിയെന്ന ഇടിക്കൂട്ടിലെ രാജാവിന്റെ കിരീടധാരണമായിരുന്നു അന്ന് നടന്നത്. പിന്നീട് ഏറെക്കാലം അലി ബോക്‌സിങ് റിങ്ങില്‍ ചരിത്രമെഴുതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha