പതിറ്റാണ്ടുകള്‍ നീണ്ട ശത്രുതയ്ക്കും യുദ്ധത്തിനും അന്ത്യം ; അതിർത്തിയിലെ കോൺക്രീറ്റ് പാളി മറികടന്ന് ഉത്തരകൊറിയൻ ഭരണാധികാരി ദക്ഷിണ കൊറിയൻ മണ്ണിൽ കാലുകുത്തിയപ്പോൾ പഴങ്കഥയായത് 65 വർഷം നീണ്ട ശത്രുതയുടെ ചരിത്രം ; ഇരുകൊറിയകളും ഇനിമുതല്‍ സമാധാനത്തിന്‍റെ പാതയില്‍
പതിറ്റാണ്ടുകള്‍ നീണ്ട ശത്രുതയ്ക്കും യുദ്ധത്തിനും അന്ത്യം കുറിച്ച് ഇരുകൊറിയകളും ഇനിമുതല്‍ സമാധാനത്തിന്‍റെ പാതയില്‍. സൈനിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ ധാരണയായി. ഉത്തര കൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്. കൊറിയൻ ഉപദീപീയ മേഖലയെ സംഘർഷ ഭൂമിയാക്കി മുതലെടുക്കാനുള്ള സാമ്രാജ്യത്വ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിതന്നെയാണ് ഈ സമാധാന കരാർ
1945-ൽ രണ്ടാം ലോകമഹായുദ്ധാനന്തരം ജപ്പാന്റെ കൈവശമുണ്ടായിരുന്ന കൊറിയൻ ഉപദ്വീപിനെ വിഭജിച്ച് കൊറിയയുടെ ഉത്തര ഭാഗം സോവിയറ്റ് യൂണിയനും ദക്ഷിണ ഭാഗം അമേരിക്കയും സ്വന്തമാക്കി. ഉത്തര - ദക്ഷിണ കൊറിയകളെ തമ്മിൽ വേർതിരിച്ചുകൊണ്ട് 38-ആം സമാന്തരം എന്ന അതിർത്തിയും നിർണ്ണയിച്ചു. ഇതോടുകൂടി രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയും വർധിച്ചു.
1948-ൽ ഐക്യരാഷ്ട്ര സംഘടനയുടെ മേൽനോട്ടത്തിൽ അമേരിക്കൻ നിയന്ത്രണത്തിലുള്ള ദക്ഷിണ കൊറിയയിൽ തെരഞ്ഞെടുപ്പ് നടത്തുകയും റിപ്പബ്ലിക് ഓഫ് കൊറിയ രൂപീകരിക്കുകയും ചെയ്തു. തുടർന്ന് സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലുള്ള കൊറിയൻ ഭാഗം ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ എന്നും അറിയപ്പെടാൻ തുടങ്ങി. ഇരു രാജ്യങ്ങളും തമ്മിൽ കൊറിയൻ ഉപദ്വീപിന്റെ പൂർണ്ണാവകാശത്തെച്ചൊല്ലി തർക്കം തുടർന്നു. ഇത് 1950-53 കാലഘട്ടത്തിലെ കൊറിയൻ യുദ്ധത്തിലേക്കു നയിച്ചു. യുദ്ധത്തിൽ അമേരിക്കയും സോവിയറ്റ് യൂണിയനും തുല്യത പാലിച്ചതോടെ കൊറിയയെ ഏകീകരിക്കുവാൻ കഴിയാതെ വരികയും അതിർത്തി തർക്കം കൂടുതൽ രൂക്ഷമാകുകയും ചെയ്തു.
1953-ൽ കൊറിയൻ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ഉടമ്പടി നിലവിൽ വന്നു. കൊറിയൻ യുദ്ധ ശേഷം ഉത്തര കൊറിയയ്ക്കും ദക്ഷിണ കൊറിയയ്ക്കും ഇടയിൽ ഡീമിലിട്ടറൈസ്ഡ് സോൺ എന്ന അതിർത്തി പ്രദേശം നിലവിൽ വന്നുവെങ്കിലും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സംഘർഷം തുടർന്നുകൊണ്ടേയിരുന്നു. അത് ഇരു രാജ്യങ്ങൾ തമ്മിൽ മാത്രമല്ല ലോകത്തിനു തന്നെ ഭീക്ഷണിയായി തുടർന്നു. രാജ്യങ്ങൾ തമ്മിൽ വിഭജിച്ചതോടെ ഇരു രാജ്യങ്ങളിലെയും കുടുംബങ്ങൾ പരസ്പരം ചിതറിപ്പോയി.
1950ലാണ് കൊറിയൻ യുദ്ധം തുടങ്ങുന്നത്. നേരിട്ടുള്ള യുദ്ധങ്ങൾ ഇടക്കിടെ നടക്കുകയും കുറച്ചു വർഷങ്ങളെടുത്ത് അവസാനിക്കുകയും ചെയ്തു വന്നെങ്കിലും സ്ഥിരമായ സമാധാനം മേഖലയിൽ 65 വർഷത്തിലധികമായി ഉണ്ടായില്ല. യുദ്ധം അവസാനിച്ചതായി ഇരുരാജ്യങ്ങളും ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിരുന്നില്ല എന്നതിനാൽ ഇക്കണ്ടകാലമത്രയും യുദ്ധകാലാവസ്ഥയിലാണ് ജനങ്ങൾ ജീവിച്ചത്.
1948-ല്‍ ഔദ്യോഗികമായി രൂപീക്യതമായ ഉത്തര കൊറിയ അധിക കാലം കഴിയുംമുൻപേ നിഷ്ടൂരമായ ഒരു ഏകാധിപത്യ ഭരണത്തിന്‍ കീഴിലേക്കു മാറ്റപ്പെട്ടു. ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ വളര്‍ത്തപ്പെട്ട കിം സംഗ് കൊറിയന്‍ ഭരണാധികാരിയായതിനു ശേഷം ബൈബിളിലെ പത്തു കല്പനകളെപ്പോലെ തന്നെയും കുടുംബത്തെയും ആരാധിക്കാനായി പത്തു കല്പനകള്‍ അടങ്ങിയ “ജുച്ചേ” എന്ന മതം ഉണ്ടാക്കി. തന്നെ ദൈവമായി ആരാധിക്കാനായി 600 ഓളം പാട്ടുകളുണ്ടാക്കി. കൊറിയയിലെ 100 ശതമാനം ആളുകളെയും ഈ മതത്തിന്‍റെ നിര്‍ബന്ധിത അംഗങ്ങളാക്കി. താന്‍ ജനിച്ച വര്‍ഷമായ 1912 ഉത്തര കൊറിയയുടെ പ്രഥമ വര്‍ഷമാക്കിമാറ്റി അങ്ങനെ ലോകമെങ്ങും ഏ. ഡി 2018 ആയപ്പോള്‍ ഉത്തര കൊറിയയില്‍ കേവലം 106 വര്‍ഷം മാത്രം ആയിട്ടുള്ളൂ ഇപ്പോഴും.
ഉത്തര കൊറിയ അണുബോംബ് നിര്‍മ്മിക്കുവാന്‍ കെല്‍പ്പുള്ള രാജ്യമാണ്; 50 ലക്ഷത്തോളം സൈനികര്‍ ഏതു സമയത്തും പോരാടാന്‍ തയ്യാറായി നില്‍ക്കുന്നു; ഇതിലെല്ലാമുപരി ഉത്തര കൊറിയയുടെ അതിര്‍ത്തിയില്‍ നിന്നും കേവലം 26 മൈല്‍ (41 കി. മീ) മാത്രം അകലെയാണ് രണ്ടര കോടിയിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സീയോള്‍ സ്ഥിതി ചെയ്യുന്നത്. ആകെയുള്ള 22,000 പീരങ്കിക്കൂട്ടങ്ങളില്‍ 11,000 എണ്ണവും ലക്ഷ്യം വെച്ചിരിക്കുന്നത് ഈ സീയോളിന്‍റെ നേര്‍ക്കാണ്. ഏതെങ്കിലും രാജ്യം ഒരു പ്രകോപനം സ്യഷ്ടിച്ചാല്‍ 5 മുതല്‍ 6 മിനിട്ടുകള്‍ക്കകം തെക്കന്‍ കൊറിയയുടെ തലസ്ഥാനം വെന്ത് വെണ്ണിറാകും എന്ന അവസ്ഥയാണ് .
അതിർത്തിയിലെ കോൺക്രീറ് പാളി മറികടന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ദക്ഷിണ കൊറിയൻ മണ്ണിൽ കാലുകുത്തിയപ്പോൾ പഴങ്കഥയായത് 65 വർഷം നീണ്ട ശത്രുതയുടെ ചരിത്രമാണ്. കൊറിയൻ യുദ്ധം അവസാനിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് രാഷ്ട്രത്തലവന്മാർ കൂടിക്കാഴ്ച നടത്തുന്നതെങ്കിലും സമാധാനകരാർ പോലുള്ള സുപ്രധാന വിഷയങ്ങളിൽ തീരുമാനമുണ്ടാകുന്നത് ഇത് ആദ്യമായാണ്. ശുഭ സൂചനകൾ വന്നു തുടങ്ങിയത് ഈ വർഷം ആദ്യം മുതലാണ്. പുതുവത്സര പ്രസംഗത്തിൽ തന്നെ കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. ദക്ഷിണ കൊറിയ അനുകൂലമായാണ് പ്രതികരിച്ചത് . പിന്നീട് എല്ലാം വേഗത്തിലായിരുന്നു.
രണ്ടുവർഷം നിശ്ചലമായിരുന്ന അതിർത്തിയിലെ ഹോട്‍ലൈൻ ബന്ധം പുനഃസ്ഥാപിച്ചു. 20 മിനിറ്റോളം ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ ഫോണിൽ സംസാരിച്ചു. പിന്നീടങ്ങോട്ട് സമാധാനരേഖകള്‍ കൂടുതൽ തെളിഞ്ഞു വരുന്നതാണ് കണ്ടത്. ശൈത്യകാല ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ സോളിലേക്ക് കിം സ്വന്തം സഹോദരിയെ അയച്ചു. പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി അവര്‍ കൂടിക്കാഴ്ച നടത്തി. മാര്‍ച്ചില്‍ ദക്ഷിണകൊറിയന്‍ സംഘം ഉത്തരകൊറിയയിലെത്തി കിം ജോങ് ഉന്നുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. ഒടുവിലാണ് അതിര്‍ത്തിയിലെത്തി ദക്ഷിണകൊറിയന്‍ പ്രസിഡന്റുമയി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കിം പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രങ്ങള്‍ അടയ്ക്കുകയാണെന്ന് കിം ജോങ് ഉന്‍ ലോകത്തെ അറിയിച്ചു.
ലോകശ്രദ്ധയില്‍ എന്നും നിലനില്‍ക്കുന്ന കൊറിയന്‍ അതിര്‍ത്തിയില്‍തന്നെയായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. അതിരാവിലെ തന്നെ സോളില്‍ നിന്നും പ്യോങ്്ങ്യാങ്ങില്‍ നിന്നും ലോകത്തിന്റെ എല്ലാശ്രദ്ധയും തങ്ങളിലേക്ക് തിരിച്ചുകൊണ്ട് ഇരു നേതാക്കളും അതിര്‍ത്തിയിലേക്ക് റോഡുമാര്‍ഗം യാത്രതിരിച്ചു. കൊറിയന്‍ സമയം രാവിലെ 9.30തോടെ അതിര്‍ത്തിയിലെ ഡീ മിലിറ്ററിസ്ഡ് സോണിലെത്തി.
പിന്നീടായിരുന്നു ചരിത്രത്തിലേക്കുള്ള ആ മുറിച്ചുകടക്കല്‍. കിങ് ജോങ് ഉന്‍ അതിര്‍ത്തിയിലെ വരയിലെത്തി മൂണ്‍.ജെ.ഇന്നിന്ന് കൈകൊടുത്തു. മൂണ്‍ കിമ്മിനെ സ്വീകരിച്ചു. അതിര്‍ത്തി വര മുറിച്ചുകടന്ന് കിം ദക്ഷിണകൊറിയന്‍ മണ്ണില്‍ കാലുകുത്തി. കൊറിയന്‍ യുദ്ധത്തിനുശേഷം അതിര്‍ത്തി മുറിച്ചുകടക്കുന്ന ആദ്യ ഉത്തരകൊറിയന്‍ നേതാവായി കിം കുടുംബത്തിലെ ഇളംതലമുറക്കാരന്‍ കിം ജോങ് ഉന്‍.
പിന്നീട് ഇരുവരും സമാധാനഗ്രാമം എന്ന് വിളിക്കുന്ന പാംമുന്‍ജോമിലെ ഭവനത്തിലേക്ക് നടന്നു. തുടര്‍ന്ന് ഇരുനേതാക്കളും ചരിത്ര മാറ്റിയെഴുതുന്ന ചര്‍ച്ച നടത്തി. ലോകം ഏറെ പ്രതീക്ഷിച്ച തീരുമാനം ഒടുവില്‍ കിം തന്നെ പ്രഖ്യാപിച്ചു. ഇനി കൊറിയകള്‍ പരസ്പരം യുദ്ധം ചെയ്യില്ല. ഐക്യത്തോടെ മുന്നോട്ടുപോകും.
https://www.facebook.com/Malayalivartha