വാഹനം ഓടിക്കുമ്പോൾ ഇനി കൈക്രിയ വേണ്ട; മോട്ടോർ വാഹന (ഡ്രൈവിങ്) റെഗുലേഷൻ 2017
വാഹനം ഓടിക്കുന്ന ഒരാൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒന്നാണ് സിഗ്നലുകൾ. ലൈസെൻസ് നേടാൻ വേണ്ടി തലകുത്തി നിന്നാണല്ലോ നമ്മൾ ഓരോരുത്തരും സിഗ്നലുകൾ പഠിച്ചെടുക്കുന്നത്. വാഹനം നിർത്തുന്നതിനും ഓവർടേക്ക് ചെയ്യുന്നതിനും, എമർജൻസി സന്ദർഭങ്ങളിലും എന്നുവേണ്ട എന്തിനും ഏതിനും സിഗ്നലുകളാണ്. ശരിയായ രീതിയിൽ സിഗ്നൽ കാട്ടാതെ പോയാൽ ഒരുപക്ഷെ ജീവിതം തന്നെ ഒരു ചോദ്യചിഹ്നം ആയി മാറിയേക്കാം.
ഡ്രൈവിംഗ് ടെസ്റ്റിനെ നേരിടുമ്പോൾ കൃത്യമായി സിഗ്നൽ കിട്ടിയില്ലെങ്കിലോ ലൈസെൻസ് സ്വാഹ. കൂടാതെ നമ്മുടേതായ ചില സിഗ്നൽ സംഭാവനകളും ഉണ്ട്. എന്നാൽ ഇത്തരം സിഗ്നലുകൾ അപകടത്തെ ക്ഷണിച്ചു വരുത്തുന്നു എന്നാണ് അധികൃതർ പറയുന്നത്.
അതുകൊണ്ടു തന്നെ ഡ്രൈവർമാർ ഇനി കൈകൊണ്ടു സിഗ്നൽ കാണിക്കേണ്ട എന്നാണ് പുതിയ മോട്ടോർ വാഹന (ഡ്രൈവിങ്) റെഗുലേഷൻ 2017 നിയമം അനുശാസിക്കുന്നത്. വാഹനം ഓടിക്കുന്ന സമയത്ത് അഞ്ചുതരം സിഗ്നനലുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിനെ പരിഷ്കരിച്ചുകൊണ്ട് നിലവിൽ വന്ന പുതിയ നിയമത്തിൽ സിഗ്നലുകൾ അഞ്ചു വേണ്ട. നാലുമതി. വാഹനത്തിന്റെ വേഗം കുറയ്ക്കുന്നതിനുള്ള സിഗ്നൽ ഇനിയില്ല. മറ്റു സിഗ്നലുകൾ ലൈറ്റ് ഉപയോഗിച്ചു ചെയ്യാനും അനുമതി. ലൈറ്റ് ഉപയോഗിച്ച് സിഗ്നൽ കാണിക്കാൻ കഴിയാതെ വന്നാൽ കൈ കൊണ്ട് കാണിക്കാമെന്നും നിയമം പറയുന്നു.
എന്നാൽ നിയം സുതാര്യമായി എന്നാരും കരുതണ്ട. കാരണം ഇതുവരെ ഇല്ലാതിരുന്ന ചില പുതിയ നിയമങ്ങൾ കൂട്ടിച്ചേർക്കുക കൂടി ചെയ്തിട്ടുണ്ട്. ഡ്രൈവർമാർ ഡ്രൈവിംഗ് നിയമങ്ങൾ എല്ലാം അറിഞ്ഞിരിക്കണമെന്നു വ്യവസ്ഥ ഉള്ളതിനാൽ നിയമം അറിയില്ലെന്ന് പറഞ്ഞു തടിതപ്പാനും നോക്കണ്ട.
ഡ്രൈവിംഗ് ടെസ്റ്റിന് ഇനി മുതൽ പുതിയ നിയമാവലി അനുസരിച്ചായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക. ലേണേഴ്സ് ടെസ്റ്റ് മുതൽ പുതിയ നിയമങ്ങൾ പഠിക്കേണ്ടിവരും. നിലവിൽ ലൈസൻസ് ഉള്ളവരും പുതിയ നിയമം പഠിക്കണം. കാരണം ഇനി മുതൽ പെറ്റിയടിയെ പേടിക്കണം. മുൻപു പത്തിൽ താഴെ വകുപ്പുകൾ മാത്രമുണ്ടായിരുന്ന നിയമത്തിൽ ഇപ്പോൾ മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിങ്) റെഗുലേഷൻ 2017 എന്ന പേരിൽ 32 വകുപ്പുകളും അൻപതിലേറെ ഉപവകുപ്പുകളുമുൾക്കൊള്ളിച്ചിട്ടുണ്ട്. സ്കൂൾ, ആശുപത്രി, നിർമാണസ്ഥലം, ടണൽ, ചുരം എന്നിവിടങ്ങളിലെല്ലാം എങ്ങനെ വാഹനം ഓടിക്കണം, എന്തൊക്കെ നിയന്ത്രണങ്ങൾ വേണം തുടങ്ങിയ കാര്യങ്ങളും നിയമത്തിൽ വ്യവസ്ഥചെയ്തിട്ടുണ്ട്.
‘സീബ്രാ’ വരകളിൽ റോഡ് കുറുകെക്കടക്കാൻ യാത്രക്കാരൻ തയാറായി നിന്നാൽ കാൽനട യാത്രക്കാരനാണു പ്രാധാന്യം നൽകികൊണ്ട് വേണം മുന്നോട്ടു പോകേണ്ടത്. അല്ലാത്ത പക്ഷം ഡ്രൈവർ കുറ്റക്കാരനാണ്.
പുതിയ നിയമത്തിൽ എമർജൻസി വാഹനങ്ങളെ മുൻഗണന ക്രമത്തിൽ മൂന്നോ നാലോ വിഭാഗമായി തിരിച്ചിട്ടുണ്ട്. ആംബുലൻസിനും അഗ്നിശമന സേനാ വാഹനങ്ങൾക്കുമാണു മുൻഗണന. ഇവയിലേതെങ്കിലും വന്നാൽ മറ്റു വാഹനങ്ങൾ അവയ്ക്കു കടന്നുപോകാൻ വഴിമാറിക്കൊടുക്കേണ്ടതാണ്.
പൊതുനിരത്തിൽ കച്ചവടക്കാർക്കും ഉണ്ട് എട്ടിന്റെ പണി നിയമത്തിൽ. അതായത് പുതിയ നിയമപ്രകാരം വാഹനങ്ങളിലുള്ള കച്ചവടകേന്ദ്രങ്ങൾ ഇനി പ്രവർത്തിപ്പിക്കാൻ കഴിയില്ല. എന്തിനു പറയുന്നു വാഹനത്തിലെ മീൻ കച്ചവടവും പച്ചക്കറി, പഴക്കച്ചവടവും പോലും നിയമാനുസൃതം നടത്താനാവില്ല.
വാഹനം അപകടത്തിൽപ്പെട്ടാൽ പൊലീസ് കേസ് ആക്കണമെന്നില്ല. ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിക്കാമെന്നും പുതിയ നിയമം അനുശാസിക്കുന്നു. ഒത്തു തീർപ്പായില്ലായെങ്കിൽ മാത്രം പോലീസിനെ അറിയിച്ചാൽ മതി. എന്തായാലും ഈ നിയമങ്ങൾ ജന നന്മയ്ക്ക് ഉതകുന്നതാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.
https://www.facebook.com/Malayalivartha