ചേരിയിലെ പട്ടിണിപ്പിള്ളേരോട് വേണമായിരുന്നോ ആഞ്ജലീനാ.. ഈ അഭിനയക്കളി?
ഒരു സിനിമയെടുത്ത് ശരിക്കും പുലിവാല്‍ പിടിച്ചിരിക്കുകയാണ് നടി ആഞ്ജലീന ജോളി. പട്ടിണിയും പോരാട്ടങ്ങളും പാപ്പരാക്കിയ ഖമര്‍ റൂഷ് കാലത്തെ കംബോഡിയയുടെ കഥ പറഞ്ഞ ദേ ഫസ്റ്റ് കില്‍ഡ് മൈ ഫാദര്‍ എന്ന ചിത്രത്തിലേയ്ക്ക് താരങ്ങളെ കണ്ടെത്താന്‍ നടത്തിയ വ്യത്യസ്തമായ ശ്രമമാണ് ആഞ്ജലീനയെ വെട്ടിലാക്കിയത്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലൗങ് യുങിനെ അവതരിപ്പിക്കാന്‍ ഒരു ബാലതാരത്തെ കണ്ടെത്താനായി വേറിട്ട ഒരു രീതിയാണ് ആഞ്ജലീനയും കാസ്റ്റിങ് ഡയറക്ടറും അവലംബിച്ചത്. ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് കൂടിയായ ലൗങ് യുങ്ങിന്റെ വിവരണത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഇരുവരും ചേര്‍ന്ന് വിവിധ ചേരികളിലെ സ്‌കൂളുകളിലും അനാഥാലയങ്ങളിലും സര്‍ക്കസ് കൂടാരങ്ങളിലും പോകും. എന്നിട്ട് കുട്ടികളെ വിളിച്ച് അവരുടെ മുന്നില്‍ കുറച്ച് പണം വയ്ക്കും. എന്നിട്ട് ഈ പണം കിട്ടിയാല്‍ അവര്‍ എന്തു ചെയ്യുമെന്ന് ചിന്തിക്കാന്‍ പറയും. ഇതിനുശേഷം പെട്ടന്ന് പണം തിരികെ എടുക്കും. അപ്പോള്‍ കുട്ടികളുടെ മുഖത്ത് തെളിയുന്ന ഭാവം നോക്കിയാണ് ആളെ തിരഞ്ഞെടുക്കുന്നത്.
വിചിത്രമായ ഈ മത്സരത്തില്‍ സ്രേ മോച്ച് എന്ന പെണ്‍കുട്ടിയാണ് വിജയിച്ചത്. അവള്‍ ഒരുപാട് നേരം പണം നോക്കിയിരുന്നു. പണം തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വികാരങ്ങളുടെയും വിവിധ ഭാവങ്ങളുടെയും തള്ളിച്ചയായിരുന്നു മുഖത്ത്. ഈ പണം കിട്ടിയാല്‍ എന്തു ചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് സങ്കടകരമായ മറുപടിയായിരുന്നു അവള്‍ നല്‍കിയത്: 'എന്റെ മുത്തച്ഛന്‍ മരിച്ചു. പണമില്ലാത്തതിനാല്‍ അദ്ദേഹത്തിന് നല്ലൊരു സംസ്‌കാരം ഒരുക്കാന്‍ കഴിഞ്ഞിരുന്നില്ല.'ഓഗസ്റ്റ് ലക്കം വാനിറ്റി ഫെയര്‍ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ആഞ്ജലീന തന്നെയാണ് ഇക്കാര്യങ്ങളെല്ലാം കണ്ണീരണിഞ്ഞുകൊണ്ട് വെളിപ്പെടുത്തിയത്.
എന്നാല്‍, ലോകം അത്ര നിസാരമായല്ല ഈ കാസ്റ്റിങ് കളിയെ എടുത്തത്. ഒരു സിനിമയുടെ പേരിൽ കംബോഡിയയിലെ പട്ടിണിക്കാരായ കുട്ടികളോട് വേണ്ടായിരുന്നു ഈ ക്രൂരമായ കളി എന്നായിരുന്നു വിമർശനം.വിമര്‍ശനം ശക്തമായതോടെ ആഞ്ജലീനയ്ക്കുതന്നെ വിശദീകരണവുമായി രംഗത്തുവരേണ്ടിവന്നു. യുദ്ധം കുട്ടികളില്‍ ഉണ്ടാക്കുന്ന ആഘാതം വിശദീകരിക്കുകയും യുദ്ധക്കെടുതികളില്‍ നിന്ന് അവരെ രക്ഷിക്കുകയുമായിരുന്നു ചിത്രത്തിന്റെ ഉദ്ദേശം തന്നെ. സിനിമയിലെ ഒരു യഥാര്‍ഥ സീന്‍ തന്നെയായിരുന്നു അത്. ഞങ്ങള്‍ പണം തിരികെ വാങ്ങി കുട്ടികളെ കളിപ്പിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്.
അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഞാന്‍ തന്നെ രോഷാകുലയാവുമായിരുന്നു. കാസ്റ്റിങ് മുതല്‍ ചിത്രീകരണം വരെ കുട്ടികളുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ട എല്ലാ നടപടികളും കൈക്കൊണ്ടിരുന്നു. കുട്ടികളുടെ കുടുംബാംഗങ്ങളും രക്ഷിതാക്കളും സന്നദ്ധ സംഘടനാ പ്രതിനിധികളും എപ്പോഴും ഒപ്പമുണ്ടായിരുന്നു-ആഞ്ജലീന വിശദീകരിച്ചു.
കുട്ടികളെ കളിപ്പിച്ചതു മാത്രമല്ല, മനുഷ്യാവകാശധ്വംസനങ്ങള്‍ക്ക് പേരുകേട്ട കംബോഡിയന്‍ സൈന്യത്തെ ചിത്രത്തിനുവേണ്ടി ഉപയോഗിച്ചതിനും ആഞ്ജലീനയ്ക്ക് കണക്കിന് വിമര്‍ശനം ഏല്‍ക്കേണ്ടിവന്നു. ഏതാണ്ട് അഞ്ഞൂറോളം കംബോഡിയന്‍ സൈനികരാണ് ചിത്രത്തില്‍ പഴയ ഖര്‍ റൂഷ് സൈന്യത്തിലെ അംഗങ്ങളായി അഭിനയിച്ചത്. പരിസ്ഥിതി സംഘടനകളുമായി സഹകരിക്കുന്ന ആഞ്ജലീന ഇത്തരം പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്ന കംബോഡിയന്‍ സൈന്യവുമായി സഹകരിച്ചത് വിരോധാഭാസമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രാഡ് ആഡംസ് പറഞ്ഞു. ആഞ്ജലീന സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഈ വര്‍ഷം അവസാനം നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ്.
https://www.facebook.com/Malayalivartha