കർണാടകയിൽ 'കാല' വരും; റിലീസിന് അനുമതി നൽകി കർണാടക ഹൈക്കോടതി ; തിയേറ്ററുകൾക്ക് സംരക്ഷണം നൽകുമെന്ന് സർക്കാരിന് നിർദേശം
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കാല കർണാടകയിൽ റിലീസാകും. കർണാടക ഹൈക്കോടതിയാണ് റിലീസിംഗിന് അനുമതി നൽകിയിരിക്കുന്നത്. ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും കർണാടക സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു.
കാല യുടെ നിർമ്മാതാക്കളായ വണ്ടർബാർ ഫിലിംസ് നിർമ്മാതാവിനുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ പരാമർശിച്ച് കർണാടക ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. പ്രദർശനത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ നിർമ്മാതാക്കളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദർശനം നടക്കുന്ന തിയേറ്ററുകളിൽ വേണ്ടത്ര സംരക്ഷണം ഉറപ്പാക്കാൻ വേണ്ടിയാണിത്.
എല്ലാ മൾട്ടിപ്ലക്സ് തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കുമെന്ന് കർണാടകയിലെ വിതരണക്കാരിലൊരാളായ ഗോൾഡി ഫിലിംസ് പറഞ്ഞു. എന്നാൽ ചിത്രം പ്രദർശിപ്പിക്കാനുള്ള തീരുമാനത്തെ എതിർത്തുകൊണ്ട് ചില നിർമ്മാതാക്കളും വിതരണക്കാരും രംഗത്തെത്തിയിട്ടുണ്ട്. കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നിവർ വിലക്കിനെതിരാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സിനിമ പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾ ആക്രമിക്കുമെന്ന തീവ്ര കന്നഡ സംഘടനകളുടെ ഭീഷണിയെത്തുടർന്നാണ് പലരും സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്നും പിൻമാറിയത്. കന്നട ചാലുവാലി വറ്റൽ പക്ഷ എന്ന സംഘടനയുടെ പ്രസിഡന്റ് വറ്റൽ നാഗരാജ് ചിത്രത്തിന്റെ പ്രദർശനം തടയുമെന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭീഷണി ഉയർത്തിയിട്ടുണ്ട്. സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ഇവരുടെ പക്ഷം.
https://www.facebook.com/Malayalivartha