' പിഴയോടു പിഴ ' ! പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഇതേ ഉള്ളു വഴി; കര്‍ശന നടപടികളുമായി ഖത്തർ നഗരസഭ
ദോഹ: പരിസ്ഥിതി സംരക്ഷണവും ശുചിത്വവും ലക്ഷ്യം വെച്ച് കര്‍ശന നടപടികളിലൂടെ നടപ്പിലാക്കാനുള്ള തീരുമാനമാണ് ഖത്തർ നഗരസഭ പരിസ്ഥിതി മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നത്. ഖത്തറിലെ പുതിയ ശുചിത്വ നിയമം ഫെബ്രുവരി ഒന്നു മതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പൊതു ശുചിത്വം സംബന്ധിച്ച 2017 ലെ 18ാം നമ്പർ നിയമമാണ് നടപ്പിലാക്കുന്നതെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പ് ഡയറക്ടര്‍ സഫര്‍ അല്‍ ശാഫി പറഞ്ഞു.
പൊതു നിരീക്ഷണ വിഭാഗത്തിലെ പ്രത്യേക ജുഡീഷ്യല്‍ അധികാരമുള്ള നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലംഘനങ്ങള്‍ പിടികൂടുകയും മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യും. പുതിയ നിയമ പ്രകാരം പൊതു സ്ഥലങ്ങളിലോ, ഫുട്പാത്തുകളിലോ റോഡിലോ ടിഷ്യു കടലാസ്, മാലിന്യം, കാലി കുപ്പികള്‍ എന്നിവ വലിച്ചെറിഞ്ഞാല്‍ 500 റിയാലാണ് പിഴ. വീടുകള്‍, റോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയുടെ മുന്നില്‍ മാലിന്യമോ ഭക്ഷണസാധനങ്ങളോ കടലാസുകളോ ബാഗുകളോ ഉപേക്ഷിച്ചാല്‍ 300 റിയാല്‍ പിഴയൊടുക്കണം.
റോഡിന് അല്ലെങ്കില്‍ പൊതുസ്ഥലത്തിന് അഭിമുഖമായി ജനലുകളിലോ ബാല്‍ക്കണികളിലോ വസ്ത്രങ്ങള്‍ ഇടുന്നതോ കാര്‍പെറ്റുകളോ കവറുകളോ ഇടുന്നതിനും 500 റിയാല്‍ പിഴ ചുമത്തും. റോഡുകളിലും പൊതുസ്ഥലങ്ങളിലും മരങ്ങളുടെയോ ചെടികളുടെടോ അവശിഷ്ടം ഉപേക്ഷിച്ചാലും 500 റിയാല്‍ ഈടാക്കും. പൊതു റോഡുകളില്‍ ഉപയോഗിച്ച വെള്ളം ഒഴിച്ചാല്‍ 300 റിയാലും അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ മൃഗങ്ങളുടെ മാലിന്യം ഉപേക്ഷിച്ചാല്‍ 500 റിയാലുമാണ് പിഴ. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, പഴയ ഉപകരണങ്ങള്‍ എന്നിവ നിരത്തുകള്‍, നടപ്പാതകള്‍, ഇടനാഴികള്‍, പൊതു മുറ്റങ്ങള്‍, പൊതു പാര്‍ക്കിംഗ് എന്നിവിടങ്ങളില്‍ ഉപേക്ഷിച്ചാല്‍ 1000 റിയാല്‍ പിഴ ഈടാക്കും.
വാണിജ്യ സ്ഥാപനങ്ങളുടെ മുന്നിലോ മാലിന്യ നിക്ഷേപ പെട്ടികള്‍ക്ക് സമീപത്തോ മാലിന്യം, മാലിന്യമടങ്ങിയ ബാഗുകള്‍, കാലി കുപ്പികള്‍ എന്നിവ വലിച്ചെറിഞ്ഞാലും 500 റിയാല്‍ ഒടുക്കേണ്ടി വരും. പൊതു സ്ഥലങ്ങളില്‍, കടല്‍ തീരങ്ങളില്‍ തുറസായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 500 റിയാല്‍, വാഹനങ്ങളില്‍ കൊണ്ടു പോകുന്ന വസ്തുക്കള്‍ ശരിയായി പൊതിയാതെ പുറത്തേക്ക് ചോരുന്നവിധം പിടിക്കപ്പെട്ടാല്‍ 2000, മാന്‍ഹോള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മലിനജലം ഒഴുക്കുകയോ മാന്‍ ഹോളുകളില്‍ ശരിയായി തരത്തില്‍ സ്ഥാപിക്കാതിരിക്കുന്നതിനെ തുടര്‍ന്ന് ചോര്‍ച്ച സംഭവിച്ചാലോ 1000 എന്നിങ്ങനെ ഈടാക്കും.
അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ കാര്‍, യന്ത്രങ്ങള്‍, മറ്റു വാഹനങ്ങള്‍ കഴുകിയാല്‍ 300, പൊതു റോഡില്‍ സഞ്ചരിക്കുന്നതിനിടെ വാഹനങ്ങളില്‍ നിന്നും ഏതെങ്കിലും വസ്തു ചോര്‍ന്ന് പുറത്ത് പോയാല്‍ 3,000, നിര്‍മാണ മാലിന്യങ്ങളും പൊളിച്ചുമാറ്റുന്ന കെട്ടിട മാലിന്യങ്ങളും അനുവദനീയമല്ലാത്ത സ്ഥലങ്ങലില്‍ ഉപേക്ഷിക്കുകയോ മറ്റോ ചെയ്താല്‍ 6000 റിയാല്‍ വീതവും ഈടാക്കും. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ മലിന ജലം ഒഴുക്കുന്നവര്‍ക്ക് 5,000 റിയാലാണ് പിഴ.
കേസുകളില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലാതെ വന്നാല്‍ നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് ഒരു വര്‍ഷം വരെ ശിക്ഷയും 25,000 റിയാലില്‍ കുറയാതെ പിഴയും അല്ലെങ്കില്‍ ഏതെങ്കിലും ഒന്നോ അനുഭവിക്കേണ്ടി വരും. അല്ലെങ്കില്‍ ആറ് മാസം വരെ ശിക്ഷയും 10,000 റിയാലില്‍ കുറയാത്ത പിഴയും അല്ലെങ്കില്‍ ഏതെങ്കിലും ഒന്നോ ചുമത്തും.
https://www.facebook.com/Malayalivartha