മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ ഇടപെടില്ലെന്ന് സീതാറാം യെച്ചൂരി
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ ഇടപെടില്ലെന്നു സിപിഎം കേന്ദ്ര തേൃത്വം. ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതേവരെ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് യെച്ചൂരിയുടെ പരാമർശം. 28, 29 തിയതികളിൽ സിപിഎം സമിതി യോഗങ്ങൾ ചേരുന്നുണ്ട്. ഇതിൽ തോമസ് ചാണ്ടി വിഷയം ചർച്ചയായേക്കുമെന്നാണു സൂചന.
അതേസമയം, ചാണ്ടിയുടെ ആലപ്പുഴയിലെ റിസോർട്ടിൽ ഭൂമികൈയേറ്റം നടന്നെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുകയാണ്. ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം തോമസ് ചാണ്ടിയുടെ മന്ത്രിപദത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്ന സിപിഎമ്മിലെ ധാരണയെ തുടർന്നാണു മുഖ്യമന്ത്രിയുടെ മൗനമെന്നാണു സൂചന.
മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് അന്തിമ റിപ്പോർട്ടിൽ ബോധ്യമായാൽ അദ്ദേഹത്തെ സംരക്ഷിക്കേണ്ടതില്ലെന്നാണു സിപിഎം നിലപാട്. എന്നാൽ, നിരപരാധിയെങ്കിൽ സംരക്ഷിക്കണമെന്നും അന്തിമ റിപ്പോർട്ട് വരുന്നതു വരെ രാജി ആവശ്യപ്പെടരുതെന്നുമായിരുന്നു പാർട്ടിയുടെ പൊതുനിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റിപ്പോർട്ട് വരുന്നതു വരെ ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിനു മുതിരേണ്ടതില്ലെന്ന ധാരണയിൽ എത്തിയത്.
https://www.facebook.com/Malayalivartha