പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കള്‍ പരസ്യമായി അവഹേളിച്ചതില്‍ മനംനൊന്ത് മാധവേട്ടന്‍ പണി മതിയാക്കുന്നു...
‘ഒരാഴ്ച മുമ്പായിരുന്നു ട്രാഫിക്ക് കുരുക്കിനിടയിൽ മാധവേട്ടന് പരസ്യമായി അപമാനം നേരിടേണ്ടി വന്നത്. മേലേ ചൊവ്വയിലാണു സംഭവം. ട്രാഫിക് നിയന്ത്രിച്ചു കൊണ്ടിരിക്കെ ഒരു കാർ തെറ്റായ ദിശയിലൂടെ ചീറിപ്പാഞ്ഞെത്തി. മറ്റു വാഹനങ്ങൾക്കു പോകാൻ ഒരു ഭാഗത്ത വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയായിരുന്നു.
ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കൾ സഞ്ചരിച്ച കാർ പോകാനാകില്ലെന്നു പറഞ്ഞു തടഞ്ഞിട്ടു, അതോടെ കാറിലുണ്ടായിരുന്നവർ മാധവേട്ടനോട് ചൂടായി. ഞങ്ങൾ ആരാണെന്ന് അറിയുമോടാ, പൊലീസിന്റെ ആളുകളാ, കാണിച്ചു തരാം എന്നായിരുന്നു വെല്ലുവിളി. നാട്ടുകാരും യാത്രക്കാരും നോക്കി നിൽക്കെ തന്നെ അസഭ്യം പറഞ്ഞ് കാറ് ചീറിപാഞ്ഞുപോയി.
ഇക്കാര്യം ചൂണ്ടിക്കാട്ടി പേര് ഉന്നയിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനു പരാതി നൽകിയെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. പിന്നെ എന്നെ അവിടെ ഡ്യൂട്ടിക്കും ഇട്ടിട്ടില്ല. കരാർ അടിസ്ഥാനത്തിലാണു ജോലി ചെയ്യുന്നത്. ഇനി പുതുക്കുന്നില്ല, മതിയായി. കരസേനയിൽ നിന്ന് ഓണററി ക്യാപ്റ്റൻ പദവിയിൽ നിന്നു വിരമിച്ച ആളാണു ഞാൻ.
ജോലി എന്നതിനേക്കാൾ ഉപരി, ഒരു സേവനം എന്ന രീതിയിലാണ് ഗതാഗതം നിയന്ത്രിക്കുന്നതിനെ കണ്ടിരുന്നത്. കണ്ണൂർ ജില്ലാ ആസ്ഥാനത്തു സ്കൂൾ, ഓഫിസ് സമയങ്ങളിലുണ്ടാകുന്ന കുരുക്ക് അതിരൂക്ഷമാണ്. അതൊഴിവാക്കാൻ എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ ശ്രമിക്കുന്നു എന്നേയുള്ളൂ. ’’ വേദനയോടെ മാധവേട്ടൻ തന്റെ ആത്മാർത്ഥ സേവനത്തെ കുറിച്ച് പറയുമ്പോഴും മേലെചൊവ്വ ജംഗ്‌ക്ഷന്‍ ട്രാഫിക് കുരുക്കിൽ അകപ്പെടുന്നവർക്ക് മാധവേട്ടനെക്കുറിച്ച് പറയാൻ നൂറ് നാവാണ്.
നഗരത്തില്‍ ഏറ്റവും വലിയ വാഹനകുരുക്കുണ്ടാവുന്ന ഇടമാണ് മേലെചൊവ്വ ജംഗ്‌ക്ഷന്‍ ഇവിടെ മാധവേട്ടനാണ് ഡ്യൂട്ടിക്കുള്ളതങ്കില്‍ ഡ്രൈവർമാർ പറയും നോ പ്രോബ്ലം.നഗരത്തിലെത്തുന്നവർക്ക് അത്രയും വിശ്വാസമാണ് മാധവേട്ടനെ. ഒരു മിനിറ്റ് പോലും വിശ്രമിക്കാതെ പൊരിവെയിലത്തും, മഴയത്തും തലങ്ങും വിലങ്ങും നടന്ന് വാഹനങ്ങള്‍ നിയന്ത്രിക്കാനും കടത്തിവിടാനും മാധവേട്ടന്‍ കാണിക്കുന്ന ആത്മാർഥത പ്രശസ്‌തമാണ്. കരസേനയില്‍ 28 വർഷം സേവനമനുഷ്ഠിച്ചതിന് ശേഷം എട്ടുവർഷം മുമ്പാണ് ഹോംഗാർഡായി മാധവേട്ടൻ ജോലിയില്‍ പ്രവേശിച്ചത്.
https://www.facebook.com/Malayalivartha