ഞാന്‍ ഒരുതരം ശബ്ദം കേള്‍ക്കുന്നുണ്ട്"... ജയയുടെ മരണത്തിനുപിന്നിലെ ദുരൂഹതകളെക്കുറിച്ചുള്ള അന്വേഷണം; ജയലളിതയുടെ ആശുപത്രിസംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് ജസ്റ്റിസ് ആറുമുഖസ്വാമി കമ്മിഷൻ
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിനു മുന്‍പുള്ള ശബ്ദരേഖകള്‍ പുറത്ത്. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് അറുമുഖസ്വാമിയാണ് ശബ്ദരേഖകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.
ജയലളിതയുടെ കൂട്ടുകാരി ശശികലയുടെ ബന്ധുവായ ഡോ. പി. ശിവകുമാറാണ് ഈ ശബ്ദരേഖ കമ്മിഷനു സമര്‍പ്പിച്ചത്. ജയലളിത ഡോ. ശിവകുമാറിനോടും അപ്പോളോ ആശുപത്രിയിലെ വനിതാ ഡോക്ടറോടും നടത്തുന്ന സംഭാഷണമാണ് ശബ്ദരേഖയിലുള്ളത്. സ്വന്തം കൈപ്പടയില്‍ ജയലളിത എഴുതിയതെന്നുപറയപ്പെടുന്ന, ഭക്ഷണക്രമനിര്‍ദേശമടങ്ങിയ കുറിപ്പുകളും പുറത്തുവിട്ടിട്ടുണ്ട്. 52 സെക്കന്‍ഡു നീളുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ശ്വസനസംബന്ധമായി അനുഭവപ്പെടുന്ന ബുദ്ധിമുട്ടിനെക്കുറിച്ചുപറയുന്നതും സംഭാഷണം റെക്കോഡ് ചെയ്യുന്നതിനെക്കുറിച്ചു ചോദിക്കുന്നതും ഇതിലുണ്ട്.
രക്തസമ്മര്‍ദനിലയെക്കുറിച്ചു ജയ ആരായുന്നതും അതിനുള്ള ഡോക്ടറുടെ മറുപടിയും റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 2016 സെപ്റ്റംബര്‍ 27-ന് റെക്കോഡ് ചെയ്ത ശബ്ദരേഖയാണിതെന്ന് ശശികലയുടെ അഭിഭാഷകന്‍ രാജസെന്തൂര്‍പാണ്ഡ്യന്‍ അറിയിച്ചു. സംസാരിക്കുമ്ബോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സിക്കുന്ന ഡോ. നരസിംഹന് വ്യക്തമാക്കിക്കൊടുക്കുന്നതിനുവേണ്ടിയാണ് സംഭാഷണം റെക്കോഡ് ചെയ്യാന്‍ ജയ നിര്‍ദേശിച്ചതെന്നും പാണ്ഡ്യന്‍ പറഞ്ഞു.
2016 ഓഗസ്റ്റ് രണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന കുറിപ്പില്‍, പുലര്‍ച്ചെ അഞ്ചുമുതല്‍ വൈകീട്ട് 7.15 വരെ കഴിക്കാനുള്ള ഭക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍മാരെ കാണിക്കുന്നതിനായി ജയതന്നെയാണ് ഈ കുറിപ്പുകള്‍ എഴുതിയതെന്നാണ് ശശികലയുടെ അഭിഭാഷകന്‍ പറയുന്നത്.
ശബ്ദരേഖയിലെ സംഭാഷണത്തില്‍നിന്ന്;
ജയലളിത: (ചുമയ്ക്കുന്നു) ''ഭയങ്കരമായ ശ്വാസതടസ്സം. സിനിമാ തിയേറ്ററിനുള്ളിലെ ആദ്യവരിയില്‍ ഇരിക്കുന്ന ആരാധാകന്‍ വിസില്‍ അടിയ്ക്കുന്നപോലെ.''
ജയലളിത: ''രക്തസമ്മര്‍ദനില എത്രയാണ്?''
വനിതാ ഡോക്ടര്‍: ''140''
ജയലളിത : ''140-ഉം...?''
വനിതാ ഡോക്ടര്‍: ''140-ഉം 80-ഉം''
ജയലളിത: ''ഇത് കുഴപ്പമില്ല; സാധാരണനിലയാണ്''
ജയലളിത: ''റെക്കോഡ് ചെയ്തത് കേള്‍ക്കുന്നുണ്ടോ?''
ഡോ. ശിവകുമാര്‍: ''ശരിക്കും ഇല്ല? വി.എല്‍.സി. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ്''
ജയലളിത: ''ചെയ്യാന്‍ പറ്റില്ലെങ്കില്‍ വിട്ടുകളയൂ. ഇതുകൊണ്ടാണ് നേരത്തേ വിളിച്ചത്. അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ, നടക്കില്ലെന്ന്. ഒന്നു പറയും, മറ്റൊന്നു ചെയ്യും.''
ഡോ. ശിവകുമാര്‍: ''ശരി, ശരി...''
https://www.facebook.com/Malayalivartha