കുമ്മനം രാജശേഖരൻ മിസോറാം ഗവർണറാകുമ്പോൾ അടിമുടി മാറ്റങ്ങൾ സംസ്ഥാന ബിജെപിയിലുണ്ടാകും ; അമിത്ഷായുടെ ചാണക്യ തന്ത്രത്തിന് പിന്നിൽ ...
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവർണർ ആക്കിയതിന് പിന്നിൽ സംസ്ഥാനത്ത് ബിജെപി നടത്താൻപോകുന്ന രാഷ്ട്രീയ നീക്കങ്ങൾ തന്നെയാണ്. സജീവരാഷ്ട്രീയത്തിൽ നിന്ന് കുമ്മനത്തെ മാറ്റി നിർത്തി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരു നേതാവിനെയാണ് കേന്ദ്രനേതൃത്വം പരിഗണിക്കുന്നത്.
പ്രത്യേകിച്ചും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ കേന്ദ്രത്തിന് തൃപ്തി ഇല്ലാത്ത സാഹചര്യത്തിൽ. ഇതിനു പിന്നിൽ അമിത്ഷായുടെ ചാണക്യ തന്ത്രമാണെന്നും ഈ മാറ്റം വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു കൊണ്ടുമാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയം നേടാനായില്ലെങ്കിൽ സംസ്ഥാന ബിജെപിയിൽ പുനസംഘടന ഉണ്ടാകുമെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയതായാണ് സൂചന. ചെങ്ങന്നൂര് പരാജയം മുന്നിൽ കണ്ടാണ് ഇത്തരത്തിലെ മാറ്റമെന്ന് കരുതുന്നവരും കുറവല്ല. കുമ്മനം രാജശേഖരനു പകരം എം ടി രമേശിന്റെയും കെ സുരേന്ദ്രന്റെയും പേരുകളാണ് പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ അധികം വൈകാതെ തന്നെ തീരുമാനമുണ്ടാകും. ദക്ഷിണ ഇന്ത്യ പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ബിജെപിക്ക് കേരളം കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രസിഡൻറ് സ്ഥാനം മാത്രമല്ല സംസ്ഥാന ബിജെപിയിൽ അടിമുടി അഴിച്ചുപണി നടക്കാനും സാധ്യതയുണ്ട്.
നിലവിലെ മിസോറാം ഗവർണർ നിർഭയ് ശർമ്മ വിരമിക്കുന്ന ഒഴിവിലേക്കാണ് കുമ്മനം രാജശേഖരൻ എത്തുന്നത്. ഈ വർഷം അവസാനത്തോടു കൂടി മിസോറാമിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബിജെപിയുടെ ഈ നീക്കവും ശ്രദ്ധേയമാണ് സമാനമായ രീതിയിൽ കേരളത്തിലും കടുത്ത ആർഎസ്എസ് നിലപാടുകളുള്ള ഒരു വ്യക്തിയെ ഗവർണർ ആകാൻ ബിജെപി ശ്രമിച്ചേക്കും. നിർഭയ ശർമയുടെ കാലാവധി ഈ മാസം ഇരുപത്തി എട്ടാം തീയതി അവസാനിക്കും. ഉടൻ തന്നെ കുമ്മനം രാജശേഖരൻ ചുമതല നൽകേണ്ടതിനാൽ പുതിയ പ്രസിഡന്റിനെയും മറ്റ് മാറ്റങ്ങളും അധികം വൈകാതെ പ്രഖ്യാപിച്ചേക്കും.
https://www.facebook.com/Malayalivartha