വല്ലാത്തൊരവസ്ഥയില്‍ ലാലേട്ടന്‍... ലിസിയുടെ ജീവിതകഥ ജയിലിന് പുറത്തെത്തിക്കും
തടവറയില്‍ കിടന്ന് ലിസി എഴുതിയ കവിതകളും കഥകളും ജയില്‍ മോചിതരാവുകയാണ്. അടുത്ത ദിവസം കൊച്ചിയിലായിരിക്കും പുസ്തകത്തിന്റെ പ്രകാശനം.
ജയിലില്‍ കഥകളും കവിതകളുമെഴുതി പരോളിന് കാത്തിരിക്കുന്ന ലിസിയുടെ കഥ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകനും കൊക്കോപ്പെല്ലി പബ്‌ളിക് റിലേഷന്‍സ് എം.ഡിയുമായ സുബിന്‍ മാനന്തവാടിയാണ് ലിസിയുടെ രചനകളും ജീവിതകഥയും സമാഹരിച്ച് കുറ്റവാളിയില്‍നിന്ന് എഴുത്തുകാരിയിലേക്ക് എന്ന പുസ്തകം തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം പരോളില്‍ ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിനെക്കൊണ്ട് പുസ്തകം പ്രകാശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ലാല്‍ അന്ന് ജയ്പൂരില്‍ മേജര്‍ രവിയുടെ സെറ്റിലായിരുന്നു. മറ്റാരും പ്രകാശനം ചെയ്യേണ്ട, മോഹന്‍ലാല്‍ തന്നെ മതി... ലിസി അന്ന് സുബിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ലിസി വീണ്ടും പരോളിലിറങ്ങി. അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ചിരുന്നു. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചുള്ളിയോട്ടിലെ വീട്ടിലെത്തി അമ്മയെ ആശുപത്രിയിലാക്കി അനിയത്തിയെ കൂട്ടിനിരുത്തിയാണ് ലിസി കൊച്ചിയിലെത്തിയത്. ഈ മാസം 30 വരെയാണ് പരോള്‍. അതിനുള്ളില്‍ പുസ്തകം പ്രകാശനം ചെയ്യണം.
അങ്ങനെ മോഹന്‍ലാലിനെ ലിസി സന്ദര്‍ശിച്ചു. ലിസി മനസ് തുറന്ന് സംസാരിച്ചു. താന്‍ അഭിനയിച്ച് വിജയിപ്പിച്ച എത്രയോ സിനിമകളിലെ പല കഥാപാത്രങ്ങളും മോഹന്‍ലാലിന്റെ മനസിലേക്ക് ഓടിവന്നു. മോഹന്‍ലാലിന്റെ കണ്ണുകള്‍ അറിയാതെ നനഞ്ഞോ എന്ന് സംശയം. അവസാനം നിറകണ്ണുകളോടെ പുസ്തക പ്രകാശനത്തിന് ലാല്‍ സമ്മതിച്ചു.
എന്താ മോഹന്‍ലാലിനോട് ഇത്രയേറെ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ലിസി പറഞ്ഞു, മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെപ്പോലൊരു കൂടപ്പിറപ്പ് എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകും. എന്ത് പ്രശ്‌നം വന്നാലും നമുക്കൊപ്പം നിന്ന് നേരിടാന്‍ ഒരാങ്ങള. അതാണെനിക്ക് മോഹന്‍ലാല്‍. ജയിലില്‍ ടിവി കാണാന്‍ അവസരം ലഭിക്കുമ്പോഴൊക്കെ മോഹന്‍ലാലിന്റെ സിനിമ ഏത് ചാനലിലാണെന്ന് തെരഞ്ഞുപിടിച്ച് കാണും. പുലി മുരുകനും കണ്ടു.
ഇപ്പോള്‍ തടവറയിലിരുന്ന് ലിസി തന്റെ ജീവിതത്തിന് തിരക്കഥയൊരുക്കുകയാണ്. സുബിന്റെ സഹായവുമുണ്ട്. ഈ തിരക്കഥ സിനിമയാക്കണം. അതാണ് ലിസിയുടെ അടുത്ത മോഹം. തടവറയില്‍ പിറക്കുന്ന ആദ്യ പെണ്‍തിരക്കഥയാവും ലിസിയുടേത്.
ഒരു സ്ത്രീ കുറ്റവാളിയാകുന്ന സാഹചര്യവും പിന്നീടുള്ള അവളുടെ ജീവിതവും പുറംലോകം അറിയണം. മയക്കുമരുന്നു കൈവശം വച്ചതിനാണ് എന്നെ പിടികൂടിയത്. അന്നെനിക്കറിയില്ലായിരുന്നു ആ പൊതിയില്‍ എന്തായിരുന്നെന്ന്. ആശുപത്രിയില്‍ വെന്തുപിടയുന്ന കൂടപ്പിറപ്പിന്റെ ജീവനായിരുന്നു എനിക്ക് വലുത്. അവള്‍ക്ക് മരുന്ന് വാങ്ങാന്‍ രണ്ടായിരം രൂപ തന്നയാള്‍ക്ക് ഞാന്‍ ചെയ്തുകൊടുത്ത ഒരു ഉപകാരം. രണ്ടാം തവണ ഭീഷണിപ്പെടുത്തിയാണ് അയാള്‍ പറഞ്ഞയച്ചത്. കൂലിപ്പണിക്ക് പോയി ഞങ്ങള്‍ ആറു മക്കളെ പോറ്റിയിരുന്ന അമ്മ കിടപ്പിലായിരുന്നു. അനിയത്തിക്ക് മരുന്ന് വാങ്ങിക്കണം. എന്റെ കേസ് നടത്തണം.
വഴങ്ങുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. അങ്ങനെ രണ്ടാം തവണയും. രണ്ടു കേസിലും കൂടി 25 വര്‍ഷം തടവ്. ഇനി പതിനെട്ട് വര്‍ഷം ബാക്കി. എങ്കിലും ലിസിക്ക് നിരാശയില്ല. തന്റെ ജീവിതകഥ പുറത്തിറങ്ങുകയാണല്ലോ എന്ന ആശ്വാസമാണ്.
https://www.facebook.com/Malayalivartha