കഴിഞ്ഞ ദിവസം പോലും പത്തനംതിട്ടയിൽ പൊതുവഴിയടച്ചു, പഞ്ചായത്ത് കിണര്‍ വിലക്കി ദളിത് കുടുംബങ്ങളെ വീടുവെക്കാന്‍ അനുവദിക്കാത്ത വാർത്ത ഉണ്ടായിരുന്നു; എന്നിട്ടും എന്തുകൊണ്ട് ജയ് ഭിം പോലെയൊരു സിനിമ മലയാളത്തിലില്ല; ഇവിടെ മീശ മാധവനിലെ കള്ളൻ മാധവൻ , മാധവൻ നായരായി അവതരിപ്പിക്കപ്പെടുകയാണ് ; വൈറലാകുന്ന സിനിമാ ചർച്ച!
സൂര്യ നായകനായെത്തുന്ന പുതിയ ചിത്രം ‘ജയ് ഭീമിന് വമ്പിച്ച സ്വീകരണമാണ് മലയാളികളുൾപ്പടെ സിനിമാ പ്രേമികൾ നൽകുന്നത് . നവംബർ രണ്ടിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ജാതി ഒരു അതിക്രൂര യാഥാര്‍ത്ഥ്യമാണ് എന്ന് തുറന്നടിക്കുന്ന സിനിമയാണ് 'ജയ് ഭീം.
ആദിവാസി പെൺകുട്ടിയുടെ നീതിക്കായി പോരാടുന്ന അഭിഭാഷകനായ ചന്ദ്രുവായി സൂര്യ അഭിനയിക്കുന്നു. ഇപ്പോഴിതാ സിനിമാ പ്രേമികളുടെ ഗ്രൂപ്പിലും ജയ് ഭിം ചർച്ച ആളിപ്പടരുകയാണ്.
സ്വാതന്ത്ര്യം ലഭിച്ചു വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും സ്വാതന്ത്ര്യം എന്തെന്ന് പോലും അറിയാതെ ജീവിക്കേണ്ടി വരുന്ന ദളിത് സമൂഹങ്ങളെ ഓർമ്മിപ്പിക്കുന്ന സിനിമ. ജാതീയത അതിക്രൂരമായ ഒരു യാഥാർഥ്യം ആയതിനാൽത്തന്നെയാണ് ജയ് ഭിം എന്ന സിനിമയ്ക്ക് പ്രസക്തി ഉണ്ടാകുന്നത്.
സിനിമ മലയാളികൾക്കിടയിൽ ചർച്ചയാകുമ്പോഴും കഴിഞ്ഞ ദിവസം വന്ന ഒരു വാർത്തയുടെ തലക്കെട്ട്, "പൊതുവഴിയടച്ചു, പഞ്ചായത്ത് കിണര്‍ വിലക്കി; എട്ട് ദളിത് കുടുംബങ്ങളെ വീടുവെക്കാന്‍ അനുവദിക്കാതെ പ്രദേശവാസികള്‍" എന്നതായിരുന്നു . സംഭവം നടക്കുന്നത് സിനിമ റിലീസ് ചെയ്ത തമിഴ് നാട്ടിലല്ല, ഇങ്ങ് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്. പഞ്ചായത്ത് മെമ്പറില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും കടുത്ത ജാതിവിവേചനമാണ് തങ്ങള്‍ നേരിടുന്നതെന്നാണ് ദളിത് കുടുംബങ്ങള്‍ പറയുന്നത്. തങ്ങള്‍ വീട് വെക്കുന്നത് തടയാന്‍ പൊതുവഴി അടച്ചെന്നും പഞ്ചായത്ത് കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
പട്ടിക വര്‍ഗക്കാര്‍ ആയ തങ്ങള്‍ ഇവിടെ താമസിക്കരുത് എന്ന് പറഞ്ഞ് പ്രദേശവാസികള്‍ ജാതീയമായി അധിക്ഷേപിച്ചെന്നും, സ്ത്രീകള്‍ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തി അധിക്ഷേച്ചു എന്നും കുടുംബങ്ങള്‍ ആരോപിക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ച് റാന്നി പൊലീസ് സി.ഐ, റാന്നി ഡി.വൈ.എസ്.പി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി, എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഇതുവരെയുണ്ടായിട്ടില്ലെന്നും കളക്ടര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു.
എന്നിട്ടും ജയ് ഭിം പോലെ ഒരു സിനിമ എന്തുകൊണ്ട് മലയാളത്തിൽ റിലീസ് ആകുന്നില്ല എന്നത് ഒരു ചോദ്യമാണ്. അന്തസ്സുള്ള നായരുടെ കഥയും, കള്ളനായ മാധവൻ നായരുടെ കഥയും, പിന്നെ അല്ലറ ചില്ലറ ക്ഷേത്ര പ്രവേശനവും, കറുപ്പിനെ കളിയാക്കലുമൊക്കെയായി അങ്ങനെ പോകുവാണ് മലയാളം സിനിമകൾ.
മീശ മാധവനിൽ ചേക്കിന്റെ സ്വന്തം കള്ളനായ മാധവൻ എന്തുകൊണ്ട് മാധവൻ നായരായി അവതരിപ്പിക്കപ്പെട്ടു എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്ന് തുടങ്ങുന്ന സേതു കുറിച്ച ഒരു കുറിപ്പ് വായിക്കുമ്പോൾ മലയാളികളുടെ സിനിമാ രാഷ്ട്രീയം ഏറെക്കുറെ ബോധ്യപ്പെടും.
സിനിമയെ കുറിച്ച് സേതു കുറിച്ച നിരീക്ഷണം വായിക്കാം...
മീശ മാധവനിൽ ചേക്കിന്റെ സ്വന്തം കള്ളനായ മാധവൻ എന്തുകൊണ്ട് മാധവൻ നായരായി അവതരിപ്പിക്കപ്പെട്ടു എന്ന് ചിന്തിച്ചിട്ടുണ്ടോ. ഒരിക്കലും യാദൃശ്ചികമായി സംഭവിച്ച ഒരു കഥാപാത്ര സൃഷ്ടിയല്ല അത്. മാധവൻ നല്ലവനായ കള്ളൻ ആവണമെങ്കിൽ, അവനെ നായകനായി പൊതുബോധ നിർമിതികൾ സ്വീകരിക്കണമെങ്കിൽ അവന്റെ ജാതി സത്വത്തിന് പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള കഥാപാത്ര സൃഷ്ടിയാണത്. കള്ളനും കൊലപാതകിയും കുറ്റവാളിയും ആവണമെങ്കിൽ അവന്റെ നിറം കറുത്തിരിക്കണം, അവൻ ഒരു കോളനിക്കാരൻ ആയിരിക്കണം തുടങ്ങി ദളിതന്റെ സാമൂഹിക പരിത സ്ഥിതിയിലേക്ക് ഈ നാട്ടിലെ സകല കുറ്റ കൃത്യ സമവാക്യങ്ങളെയും ചേർത്ത് കെട്ടുന്ന സവർണ പൊതുബോധത്തെ തൃപ്തിപ്പെടുത്തുക മാത്രമാണ് ഇത്തരം കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളത്.
സ്വാതന്ത്ര്യം ലഭിച്ചു വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും സ്വാതന്ത്ര്യം എന്തെന്ന് പോലും അറിയാതെ ജീവിക്കേണ്ടി വരുന്ന ദളിത് സമൂഹങ്ങൾ ഈ നാട്ടിലുണ്ട്. ഉത്തർ പ്രദേശിൽ അതി ക്രൂരമായി റേപ്പ് ചെയ്യപ്പെട്ടു കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പോലീസിനെ ഉപയോഗിച്ച് പിടിച്ചു വാങ്ങി കത്തിച്ചു കളഞ്ഞത് അവൾ ഒരു ദളിത് ആയതുകൊണ്ട് മാത്രമായിരുന്നു. താഴ്ന്ന ജാതി" എന്ന ലയബിലിറ്റി അങ്ങനെയണു കോടിക്കണകിനു ഇന്ത്യാക്കാരെ നിശബ്ദരാക്കുന്നത്. ജീവിതകാലം മുഴുവൻ ജാതിയുടെ പേരിലായിരിക്കും അവർ ഓഡിറ്റ് ചെയ്യപ്പെടുക. തെറ്റ് ചെയ്തു എന്ന ആരോപണം മാത്രം മതി അവരെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കുവാനും, ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലുവാനും. കാരണം അവരുടെ ജാതിക്കാർ അത്തരക്കാരാണെന്നുള്ള നൂറ്റാണ്ടുകൾ കൊണ്ട് കണ്ടീഷൻ ചെയ്തെടുക്കപ്പെട്ട ഒരു വിശ്വാസം ഈ സമൂഹത്തിലുണ്ട്.
ജയ് ഭിം സംസാരിക്കുന്നത് രാഷ്ട്രീയമാണ്. ഇന്നിന്റെ സാഹചര്യങ്ങളിൽ അനിവാര്യമായ ശരിയുടെ രാഷ്ട്രീയം. ക്ലൈമാക്സിൽ കാലിന്മേൽ കാലു കയറ്റി വച്ച് പത്രം വായിക്കുന്ന രാജാക്കണ്ണിന്റെ മകളെയും ലെനിൻറെ കൊച്ച് പ്രതിമയെയും ചേർത്ത് വച്ചുകൊണ്ട് എത്ര മഹത്തായ രാഷ്ട്രീയമാണ് ജയ് ഭിം പറഞ്ഞു വയ്ക്കുന്നത്. അംബേദ്‌കറിനെയും മാർക്‌സിനെയും പെരിയാറിനെയും ലെനിനെയും ചേർത്ത് നിർത്തി സംസാരിക്കുന്ന രാഷ്ട്രീയത്തോളം മഹത്തായ മറ്റൊന്ന് ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ ഉണ്ടാവില്ല.
സിനിമ കണ്ട് ഒരുപാട് രോധനങ്ങൾ ഉണ്ടാകുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാർക്കും ദളിതർക്കും ഒരുപാട് വാർപ്പ് മാതൃകകൾ സമ്മാനിച്ചു, ഈ നാട്ടിലെ സവർണ മുതലാളിത്വ പൊതുബോധങ്ങൾക്ക് കുട പിടിച്ചു കൊടുത്ത സിനിമകൾ മാത്രം കണ്ടു ശീലിച്ച പലർക്കും ചരിത്രം സിനിമയാകുമ്പോൾ, അതിനെ യാഥാർഥ്യ ബോധത്തോട് കൂടി അവതരിപ്പിച്ചു കാണുമ്പോൾ നല്ലപോലെ വേദനിക്കുന്നുണ്ട്. മകൻ മരിച്ചാലും കുഴപ്പമില്ല മരുമോളുടെ കണ്ണീരു കണ്ടാൽ മതി എന്ന മനസ്ഥിതിയോടെ സകല വർഗീയവാദികൾക്കും കൈ കൊടുക്കുന്ന മുള്ളു മുരിക്കുകളും വേദന അനുഭവിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ട്. പറച്ചിലിൽ അവർ ദളിത് മുസ്ലീം ഉന്നമനം ആണ് ലക്ഷ്യമിടുന്നതെങ്കിലും പ്രവർത്തിയിൽ ഇടതുപക്ഷ വിരുദ്ധത എന്നതിൽ കവിഞ്ഞു മറ്റൊന്നും കണ്ടിട്ടുമില്ല.
ഇന്ത്യൻ ജനത ഇതുവരെ കണ്ടിട്ടുള്ള ജാതി വിരുദ്ധ സമരങ്ങളിൽ എല്ലായിടത്തും കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ശക്തമായ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായിട്ടുണ്ട്. ഇന്ത്യ ചരിത്രത്തിലെ തന്നെ ഏറ്റവും ബ്രൂട്ടൽ ആയ ജാതി കൂട്ടക്കൊല നടന്ന കീഴ്വെണ്മണിയിൽ ജാതി വിരുദ്ധ പോരാട്ടം നടത്തിയത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. എന്നാൽ അസുരനിലൂടെ അത് സിനിമയായപ്പോൾ കേവലം ഒറ്റയാൾ പോരാട്ടം എന്ന നിലയിലേക്ക് ചുരുക്കുകയാണ് ഉണ്ടായത്. സംഘടനയെ പരാമർശിച്ചാൽ നായകന് കിട്ടുന്ന പ്രാധാന്യം നഷ്ടപ്പെട്ടു പോകുമോ എന്ന് ഭയന്നാകും അസുരനിൽ അങ്ങനെയൊരു കോംപ്രമൈസ് സംഭവിച്ചത്. എന്നാൽ അത്തരം കോംപ്രമൈസ്കൾക്ക് ഒന്നും മുതിരാതെ ഹീറോയിസത്തിനേക്കാൾ സിനിമയുടെ രാഷ്ട്രീയത്തിന് മുൻഗണന നൽകുന്നതിനാൽ ആണ് ജയ് ഭിം ഒരു മികച്ച കലാ സൃഷ്ടി ആവുന്നത്.
കമ്മ്യൂണിസവും ദളിത് രാഷ്ട്രീയവും ശത്രുക്കളാണ് എന്ന് സ്ഥാപിച്ചെടുക്കാൻ പെടാപാട് പെടുന്ന മഴവിൽ സഖ്യത്തിന്റെയും അവർക്ക് വേണ്ടി മാത്രം വാ തുറക്കുന്ന ചില സോ കാൾഡ് സത്വ വാദികളുടെയും മുഖമടച്ചു കിട്ടുന്ന ഒരു അടികൂടിയാണ് ജയ് ഭീമിലൂടെ പറഞ്ഞു വയ്ക്കുന്ന രാഷ്ട്രീയസ്റ്റേറ്റ്മെന്റുകൾ. ബ്രാഹ്മണിക് സവർണ സംഹിതകളെ അടിസ്ഥാനപ്പെടുത്തി മാത്രം ഇന്ത്യൻ ഭരണ കൂടം മുന്നോട്ട് പോകുന്ന കാലഘട്ടത്തിൽ ജയ് ഭീം പോലുള്ള സിനിമകൾ ഒരു ആവിശ്യകതയാണ്. സവർണ - മുതലാളിത്ത പൊതുബോധങ്ങളെ തൃപ്തിപ്പെടുത്തുന്ന സിനിമാ മാലിന്യങ്ങൾക്കിടയിൽ ജയ് ഭീമിന് തലയുയർത്തി തന്നെ നിൽക്കാം. ഈ കാലമത്രയും ഈ നാട്ടിലെ അടിച്ചമർത്തപ്പെട്ടവരെയും അവർക്കു വേണ്ടി ശബ്ദമുയർത്തിയവരെയും പാർശവത്കരിച്ചും വികൃതമാക്കിയും ചിത്രീകരിച്ച സിനിമകൾക്ക് മറുപടിയാണ് ജയ് ഭീം.
അടിച്ചമർത്തലുകൾ ദീർഘകാലം നീണ്ടു നിന്ന ചരിത്രമില്ല. ഫാസിസത്തിന്റെ കെട്ട കാലത്തിൽ സവർണ ചിന്തകളുടെ മാലിന്യം പേറുന്ന സംഘ പരിവാർ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു എത്രയൊക്കെ നിങ്ങൾ അമർച്ച ചെയ്യാൻ ശ്രമിച്ചാലും അതിനെല്ലാം മറുപടി പറയേണ്ടി വരുന്ന കാലം വിദൂരമല്ല. ചരിത്രത്തിൽ പല തവണ ഉയർന്നു കണ്ട വിപ്ലവത്തിന്റെ തീജാലകൾ ഇവിടെയും ഉണ്ടാകും.
ഇത്രയൊക്കെ അനുഭവങ്ങൾ മുന്നിൽ നിൽക്കുമ്പോഴും ജാതീയത കേവലമൊരു മിത്ത് മാത്രമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചും ഉള്ളിലെ സംഘപരിവാർ ബോധം ഒളിപ്പിച്ചു വച്ച് "ഞാൻ സംഘിയല്ല" എന്ന് തുടങ്ങുന്ന സ്റ്റേറ്റ്മെന്റുകൾ പലയാവർത്തി പറഞ്ഞും കേവലം ഒരു ഫേസ്ബുക് പ്രൊഫൈൽ നെയിമിൽ പോലും ജാതി വാൽ ഉപേക്ഷിക്കാൻ തയ്യാറാവാത്ത പ്രിവിലേജ്ഡ് അപ്പർക്ളാസിന്റെ പ്രതിനിധികൾ ആയവർക്ക് ഒരുപക്ഷെ ഈ സിനിമയുടെ രാഷ്ട്രീയം മനസ്സിലാകണമെന്നില്ല. കാരണം നിങ്ങൾ അമർച്ച ചെയ്തവർ ചെങ്കൊടിയുടെ കീഴിൽ ഒരുമിച്ചു നിന്ന് നിങ്ങളുടെ ബോധ്യങ്ങൾക്കെതിരെ സമരവിജയം നേടുന്നതാണ് ഈ സിനിമയുടെ കഥ. കണ്ണടച്ച് ഇരുട്ടാക്കിക്കോളൂ, യഥാർത്ഥ ഇടതുപക്ഷം എങ്ങനെ ആകണമെന്ന് ക്ലാസ് എടുത്തുകൊള്ളൂ, ഇടതുപക്ഷ വിരുദ്ധതയിൽ മുക്കി പൊരിച്ചെടുത്ത നുണകൾ എത്രവേണമെങ്കിലും പ്രചരിപ്പിച്ചുകൊള്ളൂ പക്ഷെ യഥാർഥ്യവും ചരിത്രവും ഞങ്ങളുടെ സമരങ്ങളെ അടയാളപ്പെടുത്തുക തന്നെ ചെയ്യും. എന്നവസാനിക്കുന്നു പ്രസ്തുത കുറിപ്പ്.
https://www.facebook.com/Malayalivartha