ആ പറഞ്ഞത് കടുത്ത് പോയി... മുക്തയെ കുടഞ്ഞ് സോഷ്യൽ മീഡിയ; പ്രമുഖ ചാനലിലെ പരിപാടിക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി: അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യം

വിവാദങ്ങൾ വിട്ടൊഴിയാതെ സ്റ്റാർ മാജിക്. സന്തോഷ് പണ്ഡിറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് പ്രമുഖ ചാനലിലെ പ്രോഗ്രാമായ സ്റ്റാർ മാജിക്കിനെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. ഗെയിമുകള്‍, സ്കിറ്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ പരിപാടി കൊണ്ടുപോകുന്നത്. ബോഡി ഷെയ്മിങ് തമാശകള്‍ പറയുന്നുവെന്നായിരുന്നു ഇത്രയും നാൾ ഉയർന്നുവന്ന പരാതി.
ഇത്തവണ കുരുക്കിയതാകട്ടെ നടി മുക്തയും മകളും പങ്കെടുത്ത എപ്പിസോഡായിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ക്യാംപയിനും നടന്നു. ഒരു ചെറിയ പെണ്‍കുട്ടിയുടെ സാനിദ്ധ്യത്തില്‍ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ബാല വിരുദ്ധമാണെന്നും ഇത്തരം പരിപാടികള്‍ നിര്‍ത്തലാക്കണമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ക്യാംപയിന്‍ നടക്കുന്നത്.
ഒരു പെണ്‍കുട്ടിയെയും മറ്റൊരു വീട്ടില്‍ ജീവിക്കാനായി മാത്രം ഇവിടെ ഒരു വീടുകളിലും വളര്‍ത്തരുതെന്നും അമ്മമാരെ തിരുത്താന്‍ മക്കള്‍ തയ്യാറാകണമെന്നും എഴുത്തുകാരി തനൂജ ഭട്ടതിരി അടക്കമുള്ളവര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ബഹുമാനപ്പെട്ട വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും ഒരു തുറന്ന കത്ത് എന്ന രീതിയില്‍ പങ്കുവച്ച കുറിപ്പ് സാമൂഹിക രംഗത്തെ പ്രമുഖര്‍ ഏറ്റെടുത്തിട്ടുണ്ട്.
അഡ്വ. ഷഹീന്‍, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്‍, എ.കെ. വിനോദ് തുടങ്ങിയവരും പരാതി അയച്ചിട്ടുണ്ട്. മകളെ അത്യാവശ്യം ക്ലീനിങ്, കുക്കിങ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നുമായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് മുക്ത പറഞ്ഞത്. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റെന്നും അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണെന്നും മുക്ത പറഞ്ഞിരുന്നു.
മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും ജോലി ചെയ്ത് പഠിക്കണമെന്നും മുക്ത പറയുന്നു. ഇതിനെതിരെയാണ് പരാതി. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരാമര്‍ശം ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.
ഇതില്‍ അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ഇവര്‍ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു.
തുറന്ന കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ...
'ഇതില്‍ താഴെ കൊടുത്തിട്ടുള്ള യുട്യൂബ് ലിങ്ക് സ്റ്റാര്‍ മാജിക്ക് എന്ന ഒരു പരിപാടിയുടെതാണ്. പ്രസ്തുത പരിപാടിയില്‍ ഒരു ചെറിയ പെണ്‍കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ആ പെണ്‍കുട്ടിയെ വീട്ട് ജോലികളായ ക്ലിനിങ്ങ് കുക്കിംങ്ങ് തുടങ്ങിയ ജോലികള്‍ ചെയ്യിപ്പിക്കുമെന്നും അത് പെണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടവളായതിനാലുമാണ് എന്നാണ് പറയുന്നത്.
ലക്ഷക്കണക്കിനാളുകള്‍ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം. തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാന്‍ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉള്‍പ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതും.
സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും നമ്മുടെ വാര്‍ഷിക ബജറ്റുകളില്‍ കോടിക്കണക്കിന് തുക വിലയിരുത്തി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത്.
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണ്.
ആയതിനാല്‍ പ്രസ്തുത കാര്യത്തില്‍ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു....' എന്നായിരുന്നു തനൂജ ഭട്ടതിരി അടക്കമുള്ളവര്‍ ചേര്‍ന്ന് തയ്യാറാക്കിയ തുറന്ന് കത്ത്.
https://www.facebook.com/Malayalivartha























