മുഖം കാണിച്ചത് ഫ്ലോപ്പ് സിനിമകളിൽ, ഒറ്റ വർഷം കൊണ്ട് സമ്പാദിച്ചത് 72 കോടി... ദുരൂഹതകളുമായി നടി അനന്യ പാണ്ഡെയുടെ ജീവിതം
ആഡംബര ക്കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് എൻസിബി ബോളിവുഡിലെ യുവ നടി അനന്യ പാണ്ഡെയെ വരിഞ്ഞ് മുറുകുകയാണ്. മയക്കുമരുന്ന് കേസിലെ നിര്‍ണായക കണ്ണിയാണ് നടി. ആര്യൻ ഖാൻ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും വീട്ടിൽ റെയ്‌ഡ് നടത്തുകയും ചെയ്തിരുന്നു. ബോളിവുഡിലെ നടിമാരില്‍ അധികം കേള്‍ക്കാത്ത പേരുകളില്‍ ഒന്നായിരുന്നു അനന്യ പാണ്ഡെയുടേത്.
സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2, പതി പത്‌നി ഔര്‍ വോ, ഖാലി പീലി എന്നീ സിനിമകള്‍ അനന്യ അഭിനയിച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ ചിത്രങ്ങൾക്കൊന്നും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ലെന്നതാണ് വാസ്തവം.
പക്ഷെ 21-ാം വയസിൽ അഭിനയത്തിലേയ്ക്ക് ചുവട് വച്ച താരത്തിന് 22-ാം വയസിൽ ഉണ്ടായത് 72കോടിയുടെ ആസ്തിയാണ്. നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യയ്ക്ക് കുട്ടിക്കാലം മുതല്‍ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. അച്ഛനെ പോലെ ബോളിവുഡില്‍ ഒരു ഇടം നേടാന്‍ അനന്യ ആഗ്രഹിച്ചു. 21-ാം വയസ്സില്‍, സ്റ്റുഡന്റ് ഒഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെയാണ് അനന്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഒറ്റ വർഷം കൊണ്ട് അനന്യ കോടികൾ സമ്പാദിച്ചത് എങ്ങനെയെന്നത് സംബന്ധിച്ച് അടിമുടി ദുരൂഹത ഉയരുകയാണ്.
ഒരു സിനിമയിൽ അഭിനയിക്കുന്നതിന് അനന്യ ഏകദേശം രണ്ട് കോടി രൂപ ഈടാക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിനിമകൾക്ക് പുറമെ, അനന്യ നിരവധി ബ്രാൻഡ് എൻഡോർസ്മൻറ്റുകളിലൂടെയും പണം സമ്പാദിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും താരം വരുമാനം ഉണ്ടാക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 20.3 ദശലക്ഷം ഫോളോവേഴ്‌സ് അനന്യയ്ക്ക് ഉണ്ട്. ബ്രാൻഡ് പ്രമോഷൻ നടത്തുമ്പോഴും ഇതിലൂടെ അനന്യയ്ക്ക് പ്രയോജനം ലഭിക്കുന്നു.
ഫ്ലോപ്പ് സിനിമകളിൽ മുഖം കാണിച്ച താരത്തിന് പോയ വർഷം കേൾക്കേണ്ടി വന്നത് സ്ട്രഗ്‌ളിംഗ് കിഡ് വിളികളായിരുന്നു. പുതുമുഖങ്ങളുടെ റൗണ്ട് ടേബിളില്‍ നെപ്പോട്ടിസം വിമര്‍ശനങ്ങളെയും അനന്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എല്ലാവരും കരുതുന്നത് പോലെ തന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നും താനും അച്ഛനും കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്നും ഒരു അഭിമുഖത്തിനിടെ താരം വ്യക്തമാക്കിരുന്നു.
ആര്യന്‍ ഖാനുമായി അനന്യ പാണ്ഡെ നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ആര്യൻ കഞ്ചാവ് ലഭിക്കുമോ എന്ന് ചോദിക്കുമ്പോൾ, ശരിയാക്കാം എന്ന് അനന്യ പറയുന്നത് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ എന്‍സിബിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതേ സമയം അനന്യ ആര്യന് ലഹരിമരുന്ന് എത്തിച്ചതായി അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. തുടര്‍ച്ചയായ രണ്ടാം തവണയും എന്‍സിബി അനന്യയെ ചോദ്യം ചെയ്തിരുന്നു. വാട്‌സ് ആപ്പ് തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
എത്ര തവണ ലഹരി വാങ്ങിയിട്ടുണ്ട്?, ചാറ്റ് അനുസരിച്ച് ലഹരി എത്തിച്ചു നല്‍കുന്നത് ആരാണ്?, ലഹരി നേരിട്ടുവാങ്ങുകയാണോ ചെയ്യുക?, ഓരോ തവണയും വാങ്ങിയ ലഹരിയുടെ അളവെത്ര, ആര്യനുമൊന്നിച്ച് എത്ര കാലമായി ലഹരി ഉപയോഗിക്കുന്നു കൂടെ ലഹരി ഉപയോഗിക്കുന്ന മറ്റുള്ളവര്‍ ആരൊക്കെ?, ഇതുസംബന്ധിച്ച പണമിടപാടുകള്‍ എങ്ങനെയാണ്?, എവിടെ വച്ചാണ് ലഹരി തരുന്ന ആളെ കാണുന്നത്?, ഇതുമായി ബന്ധപ്പെട്ട സുഹൃത്തുകള്‍ ആരോക്കെ? തുടങ്ങിയ ചോദ്യങ്ങളാണ് എന്‍സിബി ആരാഞ്ഞത്.
പിതാവ് ചങ്കി പാണ്ഡെയ്ക്ക് ഒപ്പമായിരുന്നു അനന്യ ബാന്ദ്രയിലെ എന്‍സിബി ഓഫീസിലെത്തിയത്. ഇത് വരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ച അനന്യ ആര്യനുമായി ഒരു വര്‍ഷം മുമ്പ് തമാശയ്ക്ക് നടത്തിയ ചാറ്റാണ് ഇതെന്നും വ്യക്തമാക്കി.
എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയാണ് നടിയെ ചോദ്യം ചെയ്തത്. അനന്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും നടിയുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. ആര്യന്‍ ഖാനും അനന്യയും തമ്മില്‍ നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റില്‍ ലഹരി മരുന്ന് സംബന്ധമായ സന്ദേശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനന്യയെ എന്‍സിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍സിബി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അനന്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
https://www.facebook.com/Malayalivartha