മെമ്മറി കാർഡുമായി ബന്ധപ്പെട്ടാണ് ഫോർവേർഡ് നോട്ടിന്റെ വിഷയം ഉണ്ടായത്.. ഈ ഘട്ടത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ആളുകളെ ചോദ്യം ചെയ്യുന്നതിനൊന്നും തടസ്സം ഉണ്ടായിരുന്നില്ല! പൂർണ്ണത ഇല്ലാത്ത റിപ്പോർട്ടാണോ വെള്ളിയാഴ്ച കോടതിയില്‍ കൊടുക്കാന്‍ പോവുന്നത് എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്... നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം പൂർത്തീകരിച്ചുവെന്ന ഒരു തോന്നല്‍ ഇല്ലെന്ന് അഡ്വ. ടിബി മിനി...

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ അനുബന്ധ കുറ്റപത്രം തയ്യാറാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. 1500 ഓളം പേജ് വരുന്ന കുറ്റപത്രം വെള്ളിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. കേസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീണ്ടും പരിഗണിക്കും. ദിലീപിനെ സംബന്ധിച്ച് ഇത് വളരെ നിർണായകമാണ്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം പൂർത്തീകരിച്ചുവെന്ന ഒരു തോന്നല്‍ ഇല്ലെന്ന് അഡ്വ. ടിബി മിനി. പൂർണ്ണത ഇല്ലാത്ത റിപ്പോർട്ടാണോ വെള്ളിയാഴ്ച കോടതിയില്‍ കൊടുക്കാന്‍ പോവുന്നത് എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. നമ്മളെ സംബന്ധിച്ച് സംതൃപ്തിയില്ലെന്ന് തന്നെ പറയാം. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച പലയാളുകളേയും ഇനിയും ചോദ്യം ചെയ്തിട്ടില്ല. പക്ഷെ അന്വേഷണത്തിനായി ഒന്നരമാസത്തെ സമയം നേരത്തെ കോടതി അനുവദിച്ചിരുന്നു. മെമ്മറി കാർഡുമായി ബന്ധപ്പെട്ടാണ് ഫോർവേർഡ് നോട്ടിന്റെ വിഷയം ഉണ്ടായത്. ഈ ഘട്ടത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ആളുകളെ ചോദ്യം ചെയ്യുന്നതിനൊന്നും തടസ്സം ഉണ്ടായിരുന്നില്ലെന്നും അഡ്വ. ടിബി മിനി ചൂണ്ടിക്കാട്ടുന്നു.
കോടതിയില്‍ നിന്നും അനുവദിച്ച ഒന്നരമാസത്തിനുള്ളില്‍ ഇവരെയൊക്കെ ചോദ്യം ചെയ്യുക എന്നുള്ളത് അന്വേഷണ സംഘത്തിന്റെ ചുമതലയായിരുന്നല്ലോ. കോടതി വെള്ളിയാഴ്ച അനുബന്ധ കുറ്റപത്രം സമർപ്പിക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണത്തിന് ഇനിയും സമയം ആവശ്യമുണ്ടെങ്കില്‍ സമയം കൂട്ടിച്ചോദിക്കാം. അത് അവർ ചെയ്യുമെന്നാണ് കരുതുന്നത്. അതല്ലെങ്കില്‍ വീണ്ടുമൊരു തുടരന്വേഷണത്തിലേക്ക് പോവേണ്ടി വരുമെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും അതിജീവതയെ അറിയിച്ചിട്ടില്ല. മാധ്യമങ്ങള്‍ക്ക് അറിയുന്ന അത്ര കാര്യം പോലും ഞങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ അന്വേഷണം നടത്തിയിട്ടില്ല എന്നുള്ളത് ഞങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. 22-ാം തിയതി അത് കോടതിയുടെ മുമ്പാകെ വരും. ഞങ്ങള്‍ക്ക് പറയാനുള്ള കോടതിയുടെ മുമ്പില്‍ രേഖാമൂലം സബ്മിറ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുണ്ട്.
തെളിവുകള്‍ നശിപ്പിച്ച ആളുകള്‍ക്കെതിരെ അന്വേഷണം വേണം, അതുപോലെ തന്നെ മെമ്മറി കാർഡുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്വേഷണം വേണം തുടങ്ങിയ കാര്യങ്ങളാണ് നമ്മള്‍ പ്രധാനമായും ഉന്നയിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയുന്ന പല കാര്യങ്ങളും ഞങ്ങള്‍ക്ക് അറിയണമെന്നില്ല. കുറ്റപത്രം സമർപ്പിച്ചതിന് ശേഷമായിരിക്കും ഞങ്ങള്‍ക്ക് ഇതില്‍ സൂക്ഷമമായി കടന്നു പോവാന്‍ സാധിക്കുക. തെളിവുകള്‍ നശിപ്പിച്ചതിനെ കുറിച്ച് വിശദമായി അന്വേഷിച്ചാല്‍ മാത്രമേ ഈ കേസിലെ അന്വേഷണം പൂർത്തീകരിക്കപ്പെട്ടു എന്ന് പറയുകയുള്ളു. കർഷകസമരവുമായി ബന്ധപ്പെട്ട് വന്ന ജഗദീപ് സിങ് എന്നയാളുടെ കേസില്‍ , ഇരയ്ക്ക് കൂടി അന്വേഷണത്തിന്റെ കാര്യങ്ങള്‍ അറിയാനുള്ള അവകാശം ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നതായും അഡ്വ. ടിബി മിനി ചൂണ്ടിക്കാണിക്കുന്നു. അഡ്വ. അജകുമാറിനെ കേസില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചതില്‍ സന്തോഷമുണ്ടെങ്കിലും അതിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തമാണ് ഉണ്ടായിരിക്കുന്നത്. പ്രതിഭാഗം അഡ്വക്കറ്റ് ആവുന്നത് പോലെ സന്തോഷമുള്ള കാര്യമല്ല പ്രോസിക്യൂട്ടറാവുന്നത്. വലിയ റിസ്കാണ് വരുന്നത്. നാളെ എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാവരും പ്രോസിക്യൂട്ടറയാണ് കുറ്റപ്പെടുത്തുക. എങ്കിലും ഞങ്ങളുടെയൊക്കെ പിന്തുണയോടെ ശരിയായ വിചാരണ മുന്നോട്ട് കൊണ്ടുപോവാന്‍ ശ്രമിക്കുമെന്നും ടിബി മിനി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























