കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങി.. ഞാൻ മാത്രമാണ് ജയിലുള്ളത്! സുപ്രീംകോടതിയും കൈവിട്ടതോടെ പൾസർസുനിയുടെ അടുത്ത അഭിനയമോ? സുനിയെ തൃശ്ശൂരിലെ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലാക്കി... ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് ആശുപത്രി അധികൃതർ

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയത് ദിവസങ്ങൾക്ക് മുൻപാണ്. എന്നാലിപ്പോഴിതാ എറണാകുളം സബ്ജയിലിൽ കഴിയുന്ന പൾസർ സുനിയെ തൃശ്ശൂരിലെ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലാക്കിഎന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ചൊവ്വാഴ്‌ച വൈകീട്ടോടെയാണ് സുനിയെ ഇവിടെയെത്തിച്ചത്. ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം അഞ്ചുവർഷമായി ജയിലിൽ കഴിയുന്ന പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയ കോടതി ജാമ്യേപക്ഷ തള്ളുകയായിരുന്നു. എന്നാൽ താൻ മാത്രമാണ് ജയിലുള്ളതെന്ന് സുനിയുടെ അഭിഭാഷകൻ വാദിച്ചു. കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങി. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചു. ജ്യാമ പേക്ഷയെ സർക്കാർ ശക്തമായി എതിർത്തു.കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പൾസർ. കേസിലെ പ്രധാന പ്രതിയാണ്. ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാരും വാദിക്കുകയായിരുന്നു. കേസിൽ എട്ടാം പ്രതിയായ ദിലീപാണ് ആദ്യം ജാമ്യത്തിലിറങ്ങിയത്. പിന്നീട് പലപ്പോഴായി മറ്റു പ്രതികളും ഇറങ്ങി. മാര്‍ച്ച് അവസാനത്തിലാണ് നാലാം പ്രതി വിജീഷ് പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെയായിരുന്നു സുനി സുപ്രീംകോടതിയിലെത്തിയത്. 2017 ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് പൾസർ സുനിയെ അറസ്റ്റ് ചെയ്തത്.
2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന്‍ ആണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ശേഷമാണ് പള്‍സര്‍ സുനിയെയും വിജീഷിനെയും പിടികൂടിയത്. ഇരുവരും കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലായിരുന്നു അറസ്റ്റ്. മാര്‍ട്ടിന് മറ്റു പ്രതികളുടെ നീക്കം സംബന്ധിച്ച് നേരത്തെ അറിയാമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. കേസിന്റെ തുടക്കത്തില്‍ ദിലീപ് ചിത്രത്തിലുണ്ടായിരുന്നില്ല. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ദിലീപിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് നിരന്തരം ചോദ്യം ചെയ്തു. ജൂലൈ 10ന് പോലീസ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിപ്പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ദിലീപ്. കേസില്‍ ആദ്യം ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി ദിലീപ് ആയിരുന്നു. മാര്‍ച്ചിലാണ് നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. വിജീഷിന് ജാമ്യം ലഭിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് രണ്ടാം പ്രതി മാര്‍ട്ടിന് ജാമ്യം കിട്ടിയത്. അഞ്ച് വര്‍ഷം മാര്‍ട്ടിന്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. കേസിലെ മൂന്നാം പ്രതിയായ മണികണ്ഠന് കഴിഞ്ഞ നവംബറിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. മണികണ്ഠനും മാര്‍ട്ടിനും ജാമ്യം ലഭിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് വിജീഷ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ദിലീപുമായി തനിക്ക് ബന്ധമില്ലെന്ന് വിജീഷ് പറയുന്നു. എന്നാല്‍ സുനിയെ നേരത്തെ അറിയാമെന്നും വിജീഷ് പറഞ്ഞു.
സുനിയാണ് മറ്റുള്ളവരെ കൃത്യം ചെയ്യാന്‍ ഏകോപിപ്പിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ ആരോപിച്ചിരുന്നു. സുനി നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പിന്നീടാണ് ഇയാള്‍ സുപ്രീംകോടതിയിലെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെത്തിയ വേളയിലാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ പരിചയമുണ്ട് എന്നായിരുന്നു ആരോപണം. കേസില്‍ തുടരന്വേണത്തിന് കൂടുതല്‍ സമയം കോടതി അനുവദിച്ചു. ഈ സമയപരിധി ജൂലൈ 15ന് അവസാനിക്കുകയാണ്. പള്‍സര്‍ സുനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ അടുത്തിടെ ഉന്നയിച്ചിരുന്നു. മറ്റു നടിമാരെയും പ്രതി ചൂഷണം ചെയ്തുവെന്ന് സൂചന ലഭിച്ചുവെന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. ദിലീപിനെതിരെ അടുത്തിടെ സുനിയുടെ അമ്മ ശോഭന രംഗത്തുവന്നിരുന്നു. തന്റെ മകന്‍ മോഹന വാഗ്ദാനങ്ങളില്‍ പെട്ടുപോയതാണ് എന്നായിരുന്നു ശോഭനയുടെ പ്രതികരണം.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ അനുബന്ധ കുറ്റപത്രം തയ്യാറാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. 1500 ഓളം പേജ് വരുന്ന കുറ്റപത്രം വെള്ളിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. കേസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീണ്ടും പരിഗണിക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു ജനുവരിയിൽ കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. നിശ്ചിത ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നുവെങ്കിലും മൂന്ന് തവണയായി ക്രൈംബ്രാഞ്ച് സംഘം അധിക സമയം തേടുകയായിരുന്നു. ഏറ്റവും ഒടുവിലായി ഈ മാസം 15 നായിരുന്നു റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചത്. എന്നാൽ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് കൂടുതൽ സമയം തേടുകയായിരുന്നു. മാത്രമല്ല ദിലീപിനെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണത്തെ കുറിച്ചും അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിച്ചു. എന്നാൽ ഇനിയും സമയം അനുവദിക്കാനാകില്ലെന്ന കടുത്ത നിലപാടാണ് ഹൈക്കോടതി കൈക്കൊണ്ടത്. 22 ന് തുടരന്വേഷണ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കേസിന്റെ അനുബന്ധ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 1500 ഓളം പേജ് വരുന്ന കുറ്റപത്രത്തിൽ ദിലീപിനെതിരെ കൂടുതൽ കുറ്റം ചുമത്തിയിട്ടുണ്ട്. കേസിലെ തെളിവുകൾ മറച്ച് വെച്ചതിനും നശിപ്പിച്ചതിനുമുള്ള വകുപ്പുകൾ കൂടിയാണ് ദിലീപിനെതിരെ ചേർത്തിരിക്കുന്നത്. അനുബന്ധ കുറ്റപത്രത്തിൽ ദിലീപിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ ശരതിനെയാണ് പുതുതായി പ്രതി ചേർത്തിരിക്കുന്നത്. ശരത് വഴിയാണ് ദിലീപിലേക്ക് ദൃശ്യങ്ങൾ എത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നേരത്തേ കേസിൽ ശരതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന്റെ ഉറ്റ സുഹൃത്തായ ശരത് ആണ് കേസിലെ ബാലചന്ദ്രകുമാർ പറഞ്ഞ വി ഐ പിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ 2017 ൽ തന്നെ ശരതിലൂടെ ദിലീപിന്റെ കൈയ്യിൽ എത്തിയെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നത്. വീട്ടിൽ വെച്ച് നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപ് കണ്ടുവെന്ന് നേരത്തേ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ താൻ കണ്ടിരുന്നില്ലെന്നായിരുന്നു നേരത്തേ ദിലീപ് പറഞ്ഞിരുന്നത്. എന്നാൽ ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സംബന്ധിച്ചുളള നാലുപേജ് വിവരണം ലഭിച്ചിരുന്നു. ഇത് ദൃശ്യങ്ങൾ കാണാതെ തയ്യാറാക്കുക സാധ്യമല്ലെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വിശദമാക്കുന്നത്. കേസിൽ ദിലീപിന്റെ സഹോദരൻ അനൂപ്, ഭാര്യ കാവ്യ, സഹോദരി ഭർത്താവ് സുരാജ് എന്നിവരാണ് സാക്ഷിപ്പട്ടികയിൽ ഉള്ളത്. നേരത്തേ വിസ്തരിച്ച ചില സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























