ജനറൽ ആശുപത്രിയിൽ ഏറ്റെടുക്കാൻ ആരുമില്ലാതെ സൂക്ഷിച്ചിരിക്കുന്ന നടൻ രാജ്മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ നേതൃത്വത്തിൽ രാവിലെ 10ന് ഏറ്റുവാങ്ങും! രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കാരം

നടൻ രാജ്മോഹന്റെ മൃതദേഹം ജൂലൈ 21 രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും. ജനറൽ ആശുപത്രിയിൽ ഏറ്റെടുക്കാൻ ആരുമില്ലാതെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ നേതൃത്വത്തിൽ രാവിലെ 10ന് ഏറ്റുവാങ്ങും.. തുടർന്ന് 10.15 മുതൽ ഭാരത് ഭവനിൽ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സാംസ്കാരിക, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കും. മൃതദേഹം ഔദ്യോഗികമായി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ ഇന്നലെ വൈകിട്ടോടെയാണ് പൂർത്തിയായത്. ഏറ്റെടുക്കാൻ ആരോരുമില്ലാത്ത മൃതശരീരങ്ങളെക്കുറിച്ച് പത്രപരസ്യം നൽകി ഏഴ് ദിവസം അവകാശികൾ എത്തുമോയെന്ന് കാത്തിരിക്കണമെന്നാണ് ചട്ടം. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ മൂന്ന് ദിവസമെന്ന ഇളവ് നൽകുകയായിരുന്നു. 1967ൽ പുറത്തിറങ്ങിയ 'ഇന്ദുലേഖ' എന്ന സിനിമയിൽ നായക വേഷമിട്ട രാജ്‌മോഹന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലെന്ന വാർത്തകളെ തുടർന്നാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായത്. ഇന്ദുലേഖയിൽ 'മാധവൻ' എന്ന നായക കഥാപാത്രത്തെയാണ് കലാനിലയം കൃഷ്ണൻ നായരുടെ മകളുടെ ഭർത്താവായിരുന്ന രാജ്‌മോഹൻ അവതരിപ്പിച്ചത്. പിന്നീട് വിവാഹ ബന്ധം വേർപിരിഞ്ഞു. ഏതാനും സിനിമകളിൽ കൂടി അഭിനയിച്ച രാജ്‌മോഹൻ പിന്നീട് ചലച്ചിത്ര രംഗത്ത് നിന്ന് പിൻവാങ്ങി. കുട്ടികൾക്ക് ട്യൂഷനെടുത്തായിരുന്നു ഉപജീവനം. ആരോഗ്യം മോശമായതിനെ തുടർന്ന് പുലയനാർകോട്ടയിലെ സർക്കാർ അനാഥകേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha























