പൾസർ സുനിക്ക് സെല്ലിലെത്തിയാൽ ആത്മഹത്യ പ്രവണത! മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്തിന് പിന്നാലെ അക്രമവാസന പോലുള്ള പ്രശ്നങ്ങളില്ല.. മാനസികനില വഷളായ മട്ടിലുള്ള പ്രതികരണവുമില്ല! പൾസർ സുനിയെ തിരികെ ജയിലിലേക്ക് മാറ്റിയേക്കും

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മാനസികനില വഷളായെന്നുകാട്ടി പടിഞ്ഞാറേക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച സുനിയെ നാളെ തിരികെ ജയിലിലേക്കു മാറ്റിയേക്കും. പൾസർ സുനിയെ ചൊവ്വാഴ്ച വൈകിട്ടാണ് എറണാകുളം സബ് ജയിലിൽ നിന്നു മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയത്. ആറു പേരുള്ള ഒരു സെല്ലിലാണു സുനിയെ പാർപ്പിച്ചത്. എത്തിയതു മുതൽ ഇതുവരെ സുനി ശാന്തനാണെന്നും അസ്വാസ്ഥ്യമുള്ളതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നും മാനസികാരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു. ഇന്നുകൂടി നിരീക്ഷണം തുടർന്നേക്കും. എന്നാൽ, സുനിയുടെ അസുഖമെന്തെന്നു വ്യക്തമാക്കാൻ അധികൃതർ തയാറായില്ല. അക്രമവാസന പോലുള്ള പ്രശ്നങ്ങളില്ലെന്നും മാനസികനില വഷളായ മട്ടിലുള്ള പ്രതികരണങ്ങളില്ലെന്നുമാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. ജയിലിലായിരിക്കേ സുനി ഇടയ്ക്ക് മാനസികസമ്മർദത്തിന് മരുന്നു കഴിച്ചിരുന്നുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നു. പക്ഷേ, ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പ്രത്യേക കാരണമുള്ളതായി അവർക്കും അറിയില്ല.
വർഷങ്ങളായി ജയിലിൽ കഴിയുന്ന തനിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് നേരത്തേ പൾസർ സുനി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യപ്പെട്ട ചികിത്സ സുനിക്ക് ഉറപ്പാക്കണെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ജനുവരി മുതൽ ഇയാൾ മാനസിക പ്രശ്നത്തിന് ചികിത്സ തേടി വരികയായിരുന്നവത്രേ. എറണാകുളം ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത് പിന്നെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ചികിത്സ മാറ്റി. അതേസമയം ആത്മഹത്യ പ്രവണത ഉണ്ടെന്ന് സുനി അറിയിച്ചതിനാലാണ് ചൊവ്വാഴ്ച തൃശ്ശൂരിലേക്ക് കൊണ്ടുപോയതെന്നാണ് വിവരം. തിരികെ എത്തിച്ചാൽ ഇയാളെ പ്രത്യേകം നിരീക്ഷിക്കാനാണ് ജയിൽ അധികൃതരുടെ തീരുമാനം. നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മാനസിക പ്രശ്നം ഉന്നയിച്ചത് സംശയത്തോടെയാണ് അതിജീവിതയെ അനുകൂലിക്കുന്നവർ നോക്കി കണ്ടത്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ എന്ന തരത്തിലായിരുന്നു പലരും പ്രതികരിച്ചത്. സുനിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുമെന്ന് നേരത്തേ പ്രതീക്ഷിച്ചിരുന്നതാണെന്നായിരുന്നു അമ്മ ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചത്. 'മകനെ മാനസിക രോഗിയാക്കിയാൽ മറ്റുള്ളവർക്ക് രക്ഷപ്പെടാം. തന്നെ മാനസിക രോഗിയാക്കുമെന്ന് സുനിക്കും അറിയാമായിരുന്നുവെന്നും ശോഭന പ്രതികരിച്ചിരുന്നു. വമ്പൻമാർ പുറത്ത് കിടക്കുമ്പോൾ എന്തായാലും ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം സംഭവിക്കും. ഒന്നാം പ്രതി ആകേണ്ടത് തന്റെ മകനല്ല, കാശുള്ളവരല്ലേയെന്നും' ശോഭന പ്രതികരിച്ചിരുന്നു.
അതേസമയം അഞ്ചുവർഷമായി ജയിലിൽ കഴിയുന്ന പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയ കോടതി ജാമ്യേപക്ഷ തള്ളുകയായിരുന്നു. എന്നാൽ താൻ മാത്രമാണ് ജയിലുള്ളതെന്ന് സുനിയുടെ അഭിഭാഷകൻ വാദിച്ചു. കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങി. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചിരുന്നു. ജാമ്യപേക്ഷയെ സർക്കാർ ശക്തമായി എതിർക്കുകയും ചെയ്തു .കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പൾസർ. കേസിലെ പ്രധാന പ്രതിയാണ്. ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാരും വാദിക്കുകയായിരുന്നു. കേസിൽ എട്ടാം പ്രതിയായ ദിലീപാണ് ആദ്യം ജാമ്യത്തിലിറങ്ങിയത്. പിന്നീട് പലപ്പോഴായി മറ്റു പ്രതികളും ഇറങ്ങി. മാര്‍ച്ച് അവസാനത്തിലാണ് നാലാം പ്രതി വിജീഷ് പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെയായിരുന്നു സുനി സുപ്രീംകോടതിയിലെത്തിയത്. 2017 ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് പൾസർ സുനിയെ അറസ്റ്റ് ചെയ്തത്. 2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന്‍ ആണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ശേഷമാണ് പള്‍സര്‍ സുനിയെയും വിജീഷിനെയും പിടികൂടിയത്. ഇരുവരും കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലായിരുന്നു അറസ്റ്റ്. മാര്‍ട്ടിന് മറ്റു പ്രതികളുടെ നീക്കം സംബന്ധിച്ച് നേരത്തെ അറിയാമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. കേസിന്റെ തുടക്കത്തില്‍ ദിലീപ് ചിത്രത്തിലുണ്ടായിരുന്നില്ല. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ദിലീപിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് നിരന്തരം ചോദ്യം ചെയ്തു. ജൂലൈ 10ന് പോലീസ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിപ്പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ദിലീപ്. കേസില്‍ ആദ്യം ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി ദിലീപ് ആയിരുന്നു.
https://www.facebook.com/Malayalivartha























