ദിലീപിന് നാളെ നിർണായകം! കേസിലെ തെളിവുകൾ മറച്ചുവച്ചതിനും നശിപ്പിച്ചതിനുമുള്ള വകുപ്പുകൾ കൂടി നടൻ ദിലീപിനെതിരെ ചുമത്തി.. വിചാരണകോടതിയിൽ ക്രൈംബ്രാഞ്ച് സംഘം നാളെയെത്തുമ്പോൾ പൊരുതാനുറച്ച് രാമൻപിള്ളയും കൂട്ടരും

ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രധാന തൊണ്ടിമുതലായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വിവോ ഫോണിലിട്ടു തുറന്നയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടയിലാണ് നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച വിചാരണ കോടതിയിൽ സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് പറയുകയാണ്. കേസിലെ തെളിവുകൾ മറച്ചുവച്ചതിനും നശിപ്പിച്ചതിനുമുള്ള വകുപ്പുകൾ കൂടി നടൻ ദിലീപിനെതിരെ ചുമത്തും. ദിലീപിന്റെ സുഹൃത്ത് ശരത്തിനെക്കൂടി പ്രതിചേർത്തുള്ള അധിക കുറ്റപത്രമാണ് നാളെ സമർപ്പിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാവും കേസ് വീണ്ടും പരിഗണിക്കുക. കേസിലെ പ്രധാന തൊണ്ടിമുതലായ മെമ്മറി കാർഡ് മൂന്നു കോടതികളിൽ അനധികൃതമായി തുറന്നതായുള്ള ഫൊറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘം 3 ആഴ്ച കൂടി സമയം തേടിയിരുന്നു. ആവശ്യം ഹൈക്കോടതി നിരസിച്ചതോടെ അന്തിമ റിപ്പോർട്ട് തയാറാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഒട്ടേറെ പകർപ്പ് എടുക്കേണ്ടതുള്ളതിനാൽ റിപ്പോർട്ട് സമർപ്പിക്കാൻ തിങ്കളാഴ്ചവരെ സമയം വേണമെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി ആവശ്യപ്പെട്ടതിനെ തുടർന്നാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് വെള്ളി വരെ സമയം അനുവദിച്ചിരുന്നു. ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാറും (പൾസർ സുനി) എട്ടാം പ്രതി ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന സംവിധായകൻ പി.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു ജനുവരിയിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. ഇതു പൂർത്തിയാക്കാൻ മൂന്നു തവണ അധികം സമയം അനുവദിച്ചിരുന്നു. കഴിഞ്ഞ 15നു തുടരന്വേഷണം പൂർത്തിയാക്കാനാണു ഒടുവിൽ നിർദേശിച്ചത്. ദിലീപിനെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്നു മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടന (ഹാഷ് വാല്യു) മാറിയതായും കണ്ടെത്തി. ഈ രണ്ടു കാര്യങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ സമയം മതിയാവില്ലെന്നു കാട്ടിയാണ് അന്വേഷണ സംഘം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. 1500 പേജുള്ള കുറ്റപത്രത്തിൽ 100 പുതിയ സാക്ഷികളുണ്ട്.
അതേസമയം ഒന്നാം പ്രതിയുടെ അഭിഭാഷകനു ദൃശ്യങ്ങൾ പരിശോധിക്കാൻ അനുവാദം ലഭിച്ച ദിവസം, മെമ്മറി കാർഡും പെൻഡ്രൈവും അടങ്ങിയ തൊണ്ടിമുതൽ പാക്കറ്റ് ട്രഷറിയിൽനിന്നു കോടതിയിലെത്തിച്ച ഘട്ടത്തിൽ സംഭവിച്ച സുരക്ഷാ വീഴ്ചയാണു മെമ്മറി കാർഡ് മൊബൈൽ ഫോണിലിട്ടു പരിശോധിക്കാൻ ആർക്കോ അവസരം ഒരുക്കിയത്. ഇതാരാണെന്നു കണ്ടെത്തണമെന്നു വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസ് നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യതയെ ഹനിക്കുന്ന തരത്തിൽ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ വിചാരണക്കോടതിയിൽ നിന്നു ചോർന്നതായുള്ള ഗുരുതരമായ ആരോപണം കേസിലെ അതിജീവിത നേരത്തേ ഉന്നയിച്ചിരുന്നു. പെൻഡ്രൈവിൽ സൂക്ഷിച്ച ദൃശ്യങ്ങളാണു പ്രതിഭാഗത്തെ കാണിച്ചിരുന്നത്. സംഭവദിവസം വിചാരണക്കോടതിയിലേക്കു പെൻഡ്രൈവ് മാത്രം കൊണ്ടുവരേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. പ്രതിഭാഗത്തിനു ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യമില്ലാത്ത മെമ്മറി കാർഡ് കൊണ്ടുവന്നതാണു പ്രശ്നങ്ങൾക്കു വഴിയൊരുക്കിയത്.
https://www.facebook.com/Malayalivartha























