വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണ്? അന്വേഷണ സംഘം വിവരങ്ങൾ നിങ്ങൾക്ക് ചോർത്തി തരുന്നുണ്ടോയെന്ന് അതിജീവതയുടെ അഭിഭാഷകയോട് കോടതി.. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ചാൽ കോടതിക്ക് നോക്കി നിൽക്കാനാകില്ല... അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

നടൻ ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്തെന്ന് ഹൈക്കോടതി ആരാഞ്ഞു. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിത മറുപടി നൽകിയതോടെ അന്വേഷണ സംഘം വിവരങ്ങൾ നിങ്ങൾക്ക് ചോർത്തി തരുന്നുണ്ടോയെന്ന് അതിജീവതയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു. ഹർജി പരിഗണിക്കുന്നത് മാറ്റി. അതേസമയം നടിയെ ആക്രമിച്ച കേസിലെ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. തുടന്വേഷണ റിപ്പോര്‍ട്ടില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ മാത്രം പ്രതിയാക്കിയാണ് കോടതിയില്‍ സമര്‍പ്പിക്കുന്നത്. ഇതോടെ നടിയെ ആക്രമിച്ച കേസില്‍ 9 പ്രതികളാകും. 1500 ലേറെ പേജുള്ള കുറ്റപത്രത്തില്‍ 90 ലേറെ പുതിയ സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ 2021 ഡിസംബര്‍ 25 ന് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
നടന്‍ ദിലീപിനെതിരെ നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമെ തെളിവ് നശിപ്പിച്ചത് അടക്കമുള്ള കുറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അധിക കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സുഹൃത്തായ ശരത് മുഖേന ദിലീപിന്റെ കൈവശം എത്തി എന്നാണ് അന്തിമ റിപ്പോര്‍ട്ടിലുളളത്. ഈ തെളിവ് നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസില്‍ അധിക കുറ്റപത്രം നല്‍കി റിപ്പോര്‍ട്ട് ഇന്ന് തന്നെ അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിക്കും. നേരത്തെ കേസില്‍ തുടരന്വേഷണം തുടങ്ങിയതോടെ അന്തിമ ഘട്ടത്തിലെത്തിയ വിചാരണ നിലച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ വിചാരണ പുനരാരംഭിക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച തന്നെ കോടതി തീരുമാനമെടുക്കാനാണ് സാധ്യത. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേസിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തായിരുന്നു.
ഇതിന് ശേഷമാണ് അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആരോപണവും ഉയര്‍ന്നത്. ഇതിലും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്‌ക്കൊപ്പം നിന്നവരെ, വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ നിന്നും സിനിമാ പ്രവര്‍ത്തകരില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പിലെ തന്റെ പേരിലുള്ള ചാറ്റുകള്‍ വ്യാജമാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര മൊഴി നല്‍കിയിട്ടുണ്ട്. ദിലീപിന്റ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നാണ് 'ദിലീപിനെ പൂട്ടണം' എന്ന ഗ്രൂപ്പിലെ വാട്‌സാപ്പ് ചാറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ് ഈ സ്‌ക്രീന്‍ ഷോട്ട് അനൂപിന് അയച്ചത്.
സിനിമാ പ്രവര്‍ത്തകരുടേയും മാധ്യമ പ്രവര്‍ത്തകരുടെയും വ്യാജ പ്രൊഫൈലുകള്‍ ഉള്ള ഗ്രൂപ്പിലെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇവ. സ്‌ക്രീന്‍ ഷോട്ടില്‍ പേരുകള്‍ ഉള്ള ചിലരുടെ മൊഴി എടുത്തതില്‍ നിന്ന് ഇങ്ങനെ ഒരു ഗ്രൂപ്പില്‍ അവര്‍ അംഗങ്ങളല്ല എന്ന് ക്രൈം ബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്. 2017 നവംബറില്‍ ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് വാട്‌സാപ്പ് ചാറ്റുകള്‍ വന്നത്. നടനെ കുടുക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു എന്ന് ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് വ്യാജ ചാറ്റുകള്‍ തയ്യാറാക്കിയത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഗ്രൂപ്പ് വ്യാജമാണെന്ന് സ്ഥിരീകരിച്ച ശേഷം ഷോണ്‍ ജോര്‍ജിന്റെ മൊഴിയെടുക്കും എന്നാണ് റിപ്പോര്‍ട്ട്. മഞ്ജു വാര്യര്‍, നികേഷ് കുമാര്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍, ആലപ്പി അഷ്‌റഫ്, പ്രമോദ് രാമന്‍, സ്മൃതി, ആഷിഖ് തുടങ്ങിയ പേരുകളായിരുന്നു സ്‌ക്രീന്‍ ഷോട്ടില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha























