ദൃശ്യം ഒളിപ്പിക്കാൻ സഹായിച്ച ശരത് മാത്രം തുടരന്വേഷണത്തിലെ ഏക പ്രതി... കാവ്യമാധവനെ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കി... തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ച അഭിഭാഷകരെ ചോദ്യം ചെയ്യാൻ പോലും കഴിയാതെ അന്വേഷണ സംഘം! നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ട്.. തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500ലേറെ പേജുള്ള കുറ്റപത്രത്തിൽ 102 പുതിയ സാക്ഷികൾ; അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളിങ്ങനെ...

കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ അതിജീവിതയെ വിമര്‍ശിച്ചിരിക്കുകയാണ് ഹൈക്കോടതി. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പെന്‍ഡ്രൈവ് വിചാരണ കോടതിയില്‍ നിന്നാണ് തുറന്നതെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചതാണ് ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനം. അതേസമയം കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. എവിടെനിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നും ആരെല്ലാമാണ് ഇത് കണ്ടതെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം പുറത്ത് വരുന്നത്. ദൃശ്യം ഒളിപ്പിക്കാൻ സഹായിച്ച ശരത് മാത്രമാണ് തുടരന്വേഷണത്തിലെ ഏക പ്രതി. കാവ്യമാധവനെ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കി. തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ച അഭിഭാഷകരെ ചോദ്യം ചെയ്യാൻ പോലും കഴിയാതെയാണ് അന്വേഷണ സംഘം കുറ്റപത്രം നൽകുന്നത്. ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങൾക്കുമൊടുവിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി അനുബന്ധ കുറ്റപത്രം നൽകുന്നത്. തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ള കുറ്റപത്രത്തിൽ 102 പുതിയ സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി. ദിലീപിന്‍റെ സുഹൃത്ത് ശരത് മാത്രമാണ് തുടരന്വേഷണത്തിൽ പ്രതിപ്പട്ടികയിൽ വന്ന ഏക പ്രതി. തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നു എന്നതാണ് ശരത്തിനെതിരായ കുറ്റം. കേസിൽ ദിലീപിനെതിരെ ബലാത്സംഗത്തിന് പുറമെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ഉൾപ്പെടുത്തിയാണ് അനുബന്ധ കുറ്റപത്രം. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്ന് കുറ്റപത്രം പറയുന്നു. എന്നാൽ ഇത് പോലീസിന് കണ്ടെടുക്കാൻ കഴിയാത്തവിധം ഒളിപ്പിച്ചു. 2017 ൽ ദിലീപിന്‍റെ വീട്ടിൽ വെച്ച് ദൃശ്യം ദിലീപ് കണ്ടത് താൻ കണ്ടുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ സാക്ഷിമൊഴി സാധൂകരിക്കുന്ന തെളിവുകൾ ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോൺ പരിശോധനയിൽ നിന്ന് കിട്ടിയെന്നും കുറ്റപത്രത്തിലുണ്ട്.
2017 നംവബർ 30 ഫോണിൽ സേവ് ചെയ്ത നാല് പേജുകളിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ സീൻ ബൈ സീൻ വിവരങ്ങളുണ്ട്. ഇത് ഗൂഢാലോചന ദിലീപ് അടക്കമുള്ളവരുടെ അറിവോടെയെന്നതിന്‍റെ തെളിവായാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. കാവ്യമാധവനെ ഗൂഢാലോചനയിൽ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കിയാണ് ഉൾപ്പെടുത്തിയത്. കാവ്യയും പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കാൻ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജുരഞ്ജിമാരെ സാക്ഷികളാക്കി. കാവ്യയുടെ മുൻ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു ഇവർ. അതേസമയം തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നെന്ന് ക്രൈാം ബ്രാഞ്ച് ആരോപിച്ച അഭിഭാഷകർക്കെതിരെ സാക്ഷിയോ പ്രതിയോ ആക്കാതെയാണ് കുറ്റപത്രം. ഇവരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല. അഭിഭാഷകരുടെ നിർദ്ദേശ പ്രകാരം തെളിവ് നശിപ്പിച്ച ഹാക്കർ സായ് ശങ്കർ, മഞ‌്ജു വാര്യർ, ദിലീപിന്‍റെ മുൻ വീട്ടുജോലിക്കാരൻ ദാസൻ, പൾസർ സുനിയുടെ അമ്മ അടക്കം കേസിൽ സാക്ഷികളാണ്.
https://www.facebook.com/Malayalivartha























