ഡൽഹിയിലെ മുതിർന്ന അഭിഭാഷക റബേക്ക ജോൺ നടിക്ക് വേണ്ടി ഹാജരാകും... തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഹർജിയെന്ന് സൂചന; ഡൽഹിയിൽ നിർണായക നീക്കങ്ങളുമായി അതിജീവിത

ആറ് മാസത്തിലേറെ നീണ്ട് നിന്ന അന്വേഷണത്തിനും നിരവധി നാടകീയ സംഭവങ്ങള്‍ക്കും ഒടുവില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചിരിക്കുകയാണ്. നടി ആക്രമണക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു ദിലീപിനെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മുന്‍സുഹൃത്തും സംവിധായകനുമായി ബാലചന്ദ്രകുമാർ രംഗത്ത് വരുന്നത്. തുടർന്നുള്ള ആറ് മാസങ്ങള്‍ നീണ്ട് നിന്ന അന്വേഷണം ഏറെ സംഭവബഹുലമായിരുന്നു. തുടരന്വേഷണവും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന പുതിയ കേസുമടക്കം നിരവധി നടപടികള്‍ ഇക്കാലയളവിലുണ്ടായി. ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുന്നതിനായി കൂടുതൽ സമയം ക്രൈംബ്രാഞ്ച് തേടിയിരുന്നെങ്കിലും ഹൈക്കോടതി ആവശ്യം നിഷേധിക്കുകയായിരുന്നു. 22 ന് തന്നെ കുറ്റപത്രം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. അതിനിടെ കേസിൽ ദില്ലിയിൽ നിർണായക നീക്കങ്ങളാണ് അതിജീവിത നടത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിൽ ഏറ്റവും സുപ്രധാനം ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ എങ്ങനെയാണ് കേസിലെ സുപ്രധാന തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആക്സസ് ചെയ്യപ്പെട്ടതെന്നാണ്. 3 കോടതികളിൽ ഇരിക്കുമ്പോൾ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്നായിരുന്നു തിരുവനന്തപുരത്തെ എഫ് എസ്എൽ റിപ്പോർട്ട്. അവസാനം മാറിയത് വിചാരണ കോടതിയുടെ പരിധിയിൽ ഇരിക്കുമ്പോഴാണെന്നും എഫ്എസ്എൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ കോടതിയിൽ വെച്ച് വിവോ ഫോണിലിട്ട് മെമ്മറി കാർഡ് അര മണിക്കൂറോളം ഉപയോഗിച്ചുവെന്നാണ് പരിശോധനയിൽ തെളിഞ്ഞത്.
ഈ സമയം മെസേജിംഗ് ആപ് ആയ വാട്സാപ്പും ടെലിഗ്രാമുമെല്ലാം മൊബൈലിൽ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12.19 തൊട്ട് 12.54 വരെയാണ് മെമ്മറി കാർഡ് ആക്സസ് ചെയ്തിരിക്കുന്നത്. കോടതിയുടെ സേഫ് കസ്റ്റഡിയിൽ ഇരിക്കുന്ന ഈ ദൃശ്യങ്ങൾ ഇത്തരത്തിൽ പരിശോധിച്ചത് ഗുരുതരമല്ലേയെന്നാണ് ഉയരുന്ന ചോദ്യം. എഫ്എസ്എൽ റിപ്പോർട്ടിന് പിന്നാലെ ദൃശ്യങ്ങൾ കണ്ടത് ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകനാണെന്ന് അഭ്യൂഹം ഉയർന്നെങ്കിലും അദ്ദേഹം അത് തള്ളി രംഗത്തെത്തിയിരുന്നു. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങൾ കാണാൻ താൻ തയ്യാറായിരുന്നില്ലെന്ന് വിചാരണ കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് 10 പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ആരാണ് വിവോ ഫോണിന്റെ ഉടമയെന്ന് കണ്ടെത്താൻ ആയില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തേയും പോലീസ് സേനയേയും തന്നെ പ്രതിക്കൂട്ടിലാക്കിയ ആർ ശ്രീലേഖയുടെ വിവാദപരമായ ആരോപണങ്ങളിൽ എന്തുകൊണ്ട് അവരുടെ മൊഴിയെടുക്കുന്നില്ലെന്നതാണ് മറ്റൊരു ചോദ്യം.
ദിലീപിനെതിരായ തെളിവുകൾ പോലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നായിരുന്നു അവർ ആരോപിച്ചത്. ഒന്നാം പ്രതി പൾസർ സുനി മുൻപും പല നടിമാരേയും പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും അവർ പറഞ്ഞിരുന്നു. ആരോപണങ്ങൾ വിവാദമായതോടെ തൃശ്ശൂർ സ്വദേശിയുടെ പരാതിയിൽ ആർ ശ്രീലേഖയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് സംബന്ധിച്ച അന്വേഷണമൊന്നും മുന്നോട്ട് പോയില്ല. ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തേണ്ട സാഹചര്യം എന്തെന്ന വിചാരണ കോടതിയുടെ ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് ഉപേക്ഷിച്ചത്. കേസിൽ സാക്ഷികളെ കൂറുമാറ്റാൻ ശ്രമിച്ച അഭിഭാഷകരെ ചോദ്യം ചെയ്യാനോ അവർക്കെതിരെ കേസെടുക്കാനോ അന്വേഷണ സംഘം തയ്യാറയിട്ടില്ല. നടി കാവ്യയ്ക്കെതിരെ ആരോപണം ഉള്ള ഓഡിയോ സംഭാഷണങ്ങൾ പുറത്തുവന്നിട്ടും ഇത് സംബന്ധിച്ചുള്ള തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചോയെന്നതും സംശയമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോൾ അതിജീവിത ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചേക്കാനുള്ള നീക്കത്തിലാണെന്നുള്ള റിപ്പോർട്ടുകൾ വരുന്നത്. ട്വന്റി ഫോർ ന്യൂസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലെ മുതിർന്ന അഭിഭാഷക റബേക്ക ജോൺ നടിക്ക് വേണ്ടി ഹാജരാകും. തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഹർജിയെന്ന് സൂചനയെന്നും റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha























