നാളെ എന്തും സംഭവിക്കും! ദിലീപിനും അതിജീവിതയ്ക്കും നിർണായകം... രണ്ടായിരത്തോളം പേജുള്ള അനുബന്ധകുറ്റപത്രത്തിൽ നിന്നും പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ

ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ ആദ്യഘട്ട വിചാരണയിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി ആലപ്പുഴ സ്വദേശി സാഗർ വിൻസന്റിന്റെ രഹസ്യമൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. രണ്ടായിരത്തോളം പേജുള്ള അനുബന്ധകുറ്റപത്രത്തിൽ നിന്നും പുറത്ത് വന്നത് പല നിർണായകമായ വിവരങ്ങളുമായിരുന്നു. ഇപ്പോഴിതാ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി എൻ.എസ്.സുനിൽകുമാർ പിടിക്കപ്പെട്ട ഉടൻ നടൻ ദിലീപിന്റെ പേര് വെളിപ്പെടുത്താതിരുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന രഹസ്യമൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.
പൾസർ സുനിയുടെ മാതാവു ശോഭനയുടെ രഹസ്യമൊഴിയാണിത്. ജയിലിനുള്ളിലും മകന്റെ ജീവൻ അപകടത്തിലാണ് എന്നു മനസ്സിലാക്കിയതു കൊണ്ടാണ് ഇക്കാര്യങ്ങൾ കോടതിയോടു വെളിപ്പെടുത്തിയത് എന്നാണു ശോഭന പറഞ്ഞത്. ജയിലിനുള്ളിൽ അപായപ്പെടുത്തിയാൽ കോടതിക്കു കൈമാറണമെന്നു പറഞ്ഞു പൾസർസുനി ഏൽപിച്ചിരുന്ന കത്തും ശോഭന അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. 2017 ഫെബ്രുവരി 17നാണു കുറ്റകൃത്യം നടക്കുന്നത്. ഫെബ്രുവരി 23നു സുനി അറസ്റ്റിലായി. പിന്നീട് 2018 പകുതിയോടെ കോടതിയിൽ ഹാജരാക്കിയ ഘട്ടത്തിലാണു സുനി എഴുതിക്കൊണ്ടുവന്ന കത്ത് ശോഭനയെ ഏൽപിച്ചത്.
കൃത്യം നടക്കുന്നതിനും രണ്ട് വർഷം മുന്‍പ് 2015 നവംബർ ഒന്നിന് പൾസർ സുനിക്ക് ദിലീപ് ഒരുലക്ഷം രൂപ കൈമാറിയതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. 2015 നവംബർ രണ്ട് തിങ്കളാഴ്ച പള്‍സർ സുനിയുടെ അമ്മയുടെ പേരിലുള്ള യൂണിയന്‍ ബാങ്ക് അക്കൌണ്ടിലേക്കാണ് ഒരു ലക്ഷം രൂപയെത്തിയത്. തലേ ദിവസം ഒക്‌ടോബർ 31ന് ശനിയാഴ്‌ച ദിലീപിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരുലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖകളും അന്വേഷകസംഘത്തിന് ലഭിച്ചിട്ടുണ്ട്. ദിലീപും അഭിഭാഷകനും നിരവധി തവണ ദൃശ്യങ്ങൾ കണ്ടതിന്റെ തെളിവുകളെക്കുറിച്ചും കുറ്റപത്രത്തിലുണ്ട്. ദൃശ്യങ്ങൾ കണ്ടകാര്യം ദിലീപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അഭിഭാഷകൻ സുജേഷ് പറയുന്നതായാണ് കണ്ടെത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് സുഹൃത്തായ ശരത്താണെന്ന് കുറ്റപത്രത്തില്‍ പറയുന്നത്. ഇത് സംബന്ധിച്ച തെളിവും അനുബന്ധ കുറ്റപത്രത്തിലുണ്ട്.
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ വെച്ച് ശരത്തിനും ദിലീപിനുമൊപ്പം കണ്ടുവെന്നും ഇതിന് താന്‍ ദൃക്സാക്ഷിയാമെന്നും ബാലചന്ദ്രകുമാർ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നും ലഭിച്ചതായും ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസ് ഇന്നലെ വിചാരണക്കോടതി പരിഗണിച്ചപ്പോള്‍ മജിസ്ട്രേറ്റ് കോടതിയില്‍ അനുബന്ധ കുറ്റപത്രം സമർപ്പിച്ച വിവരം പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ആദ്യം പത്ത് ദിവസം കഴിഞ്ഞ പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും 27 കേസ് വീണ്ടും പരിഗണിക്കും. ഈ സമയത്തോടെ കുറ്റപത്രം വിചാരണക്കോടതിയില്‍ എത്തും. അനുബന്ധ കുറ്റപത്രം സമർപ്പിച്ചെങ്കിലും ദിലീപിന്റെ അഭിഭാഷകർക്കെതിരേയും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിലും അന്വേഷണം നടക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കേസിലെ പ്രധാന തെളിവായ ശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് 3 കോടതികളുടെ കസ്റ്റഡിയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചതിന്റെ ഫോറന്‍സിക് തെളിവുകള്‍ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. കേസിലെ തുടരന്വേഷണം പൂർത്തിയാക്കാന്‍ കോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന്റെ 5 ദിവസം മുന്‍പ് മാത്രമായിരുന്നു ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ചത്. ഇക്കാര്യം അന്വേഷിക്കാന്‍ കൂടുതല്‍ സമയം വിചാരണ കോടതിയും ഹൈക്കോടതിയും അനുവദിച്ചിട്ടില്ലെന്നുമാണ അന്വേഷണ സംഘത്തിന്റെ നിലപാട്.
https://www.facebook.com/Malayalivartha
























