കേസിലെ വിചാരണ വൈകിപ്പിക്കാനാവില്ലെന്ന് വിചാരണക്കോടതി! ഹൈക്കോടതിയില്‍ അതിജീവിത നല്‍കിയ ഹർജിയില്‍ വിധി വരുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തോട് പ്രതികരിച്ച് കോടതി

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം അടച്ചിട്ട മുറിയിൽ ഹൈക്കോടതിയിൽ വാദം തുടർന്നിരുന്നു. കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ ഹൈക്കോടതി രജിസ്ട്രാർ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസ് കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കിയ ശേഷമേ വിചാരണ നടപടി ആരംഭിക്കാവൂവെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം കേസിലെ വിചാരണ വൈകിപ്പിക്കാനാവില്ലെന്ന് വിചാരണക്കോടതി പറയുകയാണ്. ഹൈക്കോടതിയില്‍ അതിജീവിത നല്‍കിയ ഹർജിയില്‍ വിധി വരുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്‌ച കേസ് പരിഗണിച്ചപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി അജകുമാറായിരുന്നു വിചാരണ നീട്ടിവെക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. എന്നാൽ അടുത്ത ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളതിനാൽ വിചാരണ നീട്ടിക്കൊണ്ടു പോവാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി. സെപ്തംബർ അഞ്ചു മുതൽ നാലാഴ്ച പിന്നിടുമ്പോൾ വിചാരണയുടെ പുരോഗതി വ്യക്തമാക്കി റിപ്പോർട്ട് നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള കാര്യവും കോടതി പ്രോസിക്യൂഷന് മുന്നില്‍ ചൂണ്ടിക്കാണിച്ചു.
ഇത്തരമൊരു സാഹചര്യത്തില്‍ കേസിന്റെ വിചാരണ ഒരു തരത്തിലും നീട്ടിക്കൊണ്ടുവരാന്‍ സാധിക്കുന്ന കാര്യമല്ലെന്നും വിചാരണ കോടതി ജഡ്ജി ഹണി എം വർഗ്ഗീസ പറഞ്ഞു. എന്നാല്‍ കേസിന്റെ വിചാരണ എന്ന് പുനരാരംഭിക്കും എന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ദിലീപിന്റെ മുന്‍സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെയും പുറത്തുവിട്ട തെളിവുകളുടേയും നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോർട്ടിന്മേൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതടക്കമുള്ള കാര്യങ്ങളും കോടതി പരിഗണിച്ചിരുന്നു. പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് പ്രതികള്‍ക്ക് നല്‍കിയിട്ടുണ്ട്. പുറമെ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെയാണ് അധികമായി പ്രതിപ്പട്ടികയില്‍ ചേർത്തിരിക്കുന്നത്. തുടരന്വേഷണത്തെ തുടർന്ന് തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് ദിലീപിനും ശരത്തിനുമെതിരെ സമർപ്പിച്ചിരിക്കുന്നത്. ശരത്തിനെ ഹാജരാക്കുന്നത് സംബന്ധിച്ച വാദവും ഉടൻ ആരംഭിക്കും. കേസിൽ ജാമ്യം തേടി പൾസർ സുനി നൽകിയ അപേക്ഷയും ഇന്ന് കോടതി പരിഗണിച്ചേക്കും. അതേസമയം, കോടതി മാറ്റത്തിനെതിരെ അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞയാഴ്ച പരിഗണിച്ചെങ്കിലും രഹസ്യ വിചാരണയായതിനാല്‍ ഇത് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
https://www.facebook.com/Malayalivartha

























