പതിവ് പോലെ ചിരിച്ച മുഖത്തോടെ പോസ് ചെയ്യുന്ന ശബരിയെയാണ് വീഡിയോയിൽ കാണുന്നത്.. ഇടയ്ക്ക് സാജാ എന്ന് വിളിക്കുന്നതും കേൾക്കാം.. അത് കേൾക്കുമ്പോൾ കൂടെയുണ്ടന്നൊരു വിശ്വാസം വരും! ശബരിനാഥിന്റെ ഓർമദിനത്തിൽ കണ്ണ് നനയിച്ച കുറിപ്പുമായി സാജൻ സൂര്യ

നടന്‍ ശബരിനാഥിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍മക്കുറിപ്പുമായി സുഹൃത്തും നടനുമായ സാജന്‍ സൂര്യ. 2018-ലെ റഷ്യന്‍ യാത്രക്കിടയില്‍ എടുത്ത ശബരിനാഥിന്റെ വീഡിയോയോടൊപ്പമാണ് സാജന്‍ സൂര്യ ഓര്‍മക്കുറിപ്പ് പങ്കുവെച്ചത്.
കുറിപ്പ് ഇങ്ങനെ...
'രണ്ട് വർഷം പോയത് അറിഞ്ഞു. ഈ വീഡിയോ ഞങ്ങൾ 2018 മെയ് മാസം ഫാമിലിയായി റഷ്യൻ ടൂർ പോയപ്പോ എടുത്തതാ. ഇതിൽ ചെറുതായി സ്ഥിരം എന്നെ വിളിക്കണത് പോലെ സാജാ എന്നൊരു വിളിയുണ്ട്.' 'അത് കേൾക്കുമ്പോൾ കൂടെയുണ്ടന്നൊരു വിശ്വാസം വരുമെന്ന്' പറഞ്ഞായിരുന്നു സാജൻ സൂര്യ ശബരിയുടെ വീഡിയോ പങ്കുവെച്ചത്. ശബരിനാഥിനെയും അദ്ദേഹം ടാഗ് ചെയ്തിരുന്നു. പതിവ് പോലെ ചിരിച്ച മുഖത്തോടെ പോസ് ചെയ്യുന്ന ശബരിയെയാണ് വീഡിയോയിൽ കാണുന്നത്. ഇടയ്ക്ക് സാജാ എന്ന് വിളിക്കുന്നതും കേൾക്കാം. സാജൻ സൂര്യയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആരാധകർ കമന്റുമായി എത്തി.
മലയാളം മിനിസ്ക്രീൻ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ശബരീനാഥിന്റെ വിയോഗത്തിന് രണ്ട് വർഷമാകുമ്പോൾ സീരിയൽ ലോകവും ആരാധകരും ആ ഞെട്ടലിൽ നിന്ന് ഇപ്പോഴും പൂർണമായി മുക്തരായിട്ടില്ല. മരിക്കുമ്പോൾ 45 വയസായിരുന്നു ശബരിനാഥിന്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഷട്ടില്‍ ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ ശബരിയെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കളിക്കുന്നതിനിടെ ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് മാറിയിരുന്നു. വീണ്ടും കളിക്കാനായി എഴുന്നേറ്റപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സ്വാമി അയ്യപ്പൻ, സ്ത്രീപഥം എന്നീ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരീനാഥ്. പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അഭിനയിച്ച് വന്നിരുന്ന ശബരി സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമാതാവുമായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളുമാണ് ശബരിനാഥിനുള്ളത്.
https://www.facebook.com/Malayalivartha

























