ശ്രീനാഥ് ഭാസിയെ നിർമ്മാതാക്കൾ വിലക്കിയത് തെറ്റ്... തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ല... വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടിയാണ്.. ശ്രീനാഥ് ഭാസിക്കെതിരായുള്ള നടപടിയെ വിമർശിച്ച് മമ്മൂട്ടി

‘ചട്ടമ്പി’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി മാധ്യമ പ്രവര്‍ത്തകയോട് മോശമായി സംസാരിച്ചത്. മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനെത്തിയ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെ സംസാരിക്കല്‍ , പൊതുസ്ഥലത്ത് അസഭ്യം പറയുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാൽ കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് പരാതിക്കാരിയും അറിയിച്ചിരുന്നു. ഇതേതുടർന്നാണ് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ചെന്നാണ് ഓൺലൈൻ അവതാരക പരാതി നൽകിയത്. സംഭവം വിവാദമായതോടെ സിനിമാ നിർമാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാലാണ് പരാതി പിൻവലിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. പരാതി പിൻവലിക്കുകയാണെന്നു കാട്ടി കോടതിക്കു നൽകാനുള്ള ഹർജിയിൽ പരാതിക്കാരിയായ മാധ്യമപ്രവർത്തക ഒപ്പിട്ടു നൽകി. പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തിൽ, പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് അവർ അറിയിച്ചതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകനും പറഞ്ഞു. ഇതിനായി ഹൈക്കോടതിയിൽ സത്യവാങ്മൂലവും വക്കാലത്തും ഒപ്പിട്ടു നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ 21ന്, ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനു വേണ്ടി അഭിമുഖത്തിനിടെ നടൻ അവതാരകയ്ക്കും സഹപ്രവർത്തകർക്കുമെതിരെ മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. എറണാകുളം മരട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. സ്റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് സിനിമാ നിർമാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പരാതിക്കാരിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. പരാതിക്കാരിയോട് നേരിട്ടു സംസാരിക്കാനും ക്ഷമാപണം നടത്താനും ശ്രീനാഥിന് സംഘടന അവസരം ഒരുക്കി നൽകിയതിനെ തുടർന്നാണ് യുവതി പരാതി പിൻവലിക്കാൻ തീരുമാനിച്ചത്.
അതേസമയം, ഇത്തരത്തിൽ അഭിമുഖം എടുക്കുന്നവരെ തുടർച്ചയായി നടൻ അപമാനിച്ചിട്ടുള്ളതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ, അഭിമുഖ സമയത്ത് നടൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് അറിയാനായി പൊലീസ് നടന്റെ മുടിയും നഖവും ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അവതാരക പരാതി പിൻവലിച്ചാലും പൊലീസ് നടനെതിരെ ചുമത്തിയിട്ടുള്ള, സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിന്റെ വകുപ്പുകൾ നിലനിൽക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പൊലീസിൽ നൽകിയ പരാതി പിൻവലിച്ചാലും ശ്രീനാഥ് ഭാസിക്കെതിരെ സിനിമയിൽ പ്രഖ്യാപിച്ച വിലക്ക് തുടരുമെന്ന് സിനിമ സംഘടനകൾ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോഴിതാ ശ്രീനാഥ് ഭാസിയെ നിർമ്മാതാക്കൾ വിലക്കിയത് തെറ്റെന്ന് പറയുകയാണ് മമ്മൂട്ടി. തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും. വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടിയാണെന്നും മമ്മൂട്ടി പറഞ്ഞു. വിലക്ക് പിൻവലിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നു൦ മമ്മൂട്ടി പറയുന്നു. റോഷാക്ക് സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha


























