ജന്മനാ മുഖത്തൊരു മറുകുണ്ടായിരുന്നു... അതാണ് വലുതായി മുഖം മൂടുന്ന അവസ്ഥയിലേക്കെത്തിയത്... സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരെല്ലാം ഭയത്തോടെ അകലുമായിരുന്നു... പേടിയോടെ എല്ലാവരും നോക്കിനിന്ന നിമിഷം ഇപ്പോഴും മനസിലുണ്ട്. ഒരിക്കല്‍ ബസില്‍ പോവുമ്പോള്‍ സീറ്റ് ഒഴിവായത് കണ്ട് കയറിയിരുന്നു.. അടുത്തിരുന്ന സ്ത്രീ എന്നെക്കണ്ടതും അലറി വിളിച്ചു.. അപൂർവ്വ രോഗത്തെ ഇച്ഛാശക്തിക്കൊണ്ടും മനോധൈര്യത്തോടേയും പോരാടി ഇന്ന് മരണത്തിന് കീഴടങ്ങിയ പ്രഭുലാൽ അന്ന് പറഞ്ഞതിങ്ങനെ...

അപൂർവ്വ രോഗത്തെ ഇച്ഛാശക്തിക്കൊണ്ടും മനോധൈര്യത്തോടേയും പോരാടി ഇന്ന് മരണത്തിന് കീഴടങ്ങിയ പ്രഭുലാലിനെ ആർക്കും മറക്കാനാകില്ല. ഇന്ന് രാവിലെയാണ് ആലപ്പുഴ സ്വദേശിയായ പ്രഭുലാൽ പ്രസന്നൻ അന്തരിച്ചത്. മാലിഗ്നന്റ് മെലോമ എന്ന സ്‌കിന്‍ കാന്‍സര്‍ ആണ് പ്രഭുവിനെ ബാധിച്ചിരുന്നത്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്ത മറുകും അതേ തുടർന്നുള്ള രോഗാവസ്ഥകളും കാരണം ചികിത്സയിലായിരുന്നു. നേരത്തെ പ്രഭുലാൽ സോഷ്യൽ മീഡിയയിലൂടെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടിയിരുന്നു. മുഖം മുഴുവന്‍ മൂടിയെ കറുപ്പിലും ജീവിതത്തെക്കുറിച്ച് പോസിറ്റീവായി സംസാരിച്ച വ്യക്തിയായിരുന്നു പ്രഭുലാല്‍. തന്റെ വേദനകളെ ആത്മവിശ്വാസത്തോടെ നേരിടുകയായിരുന്നു അദ്ദേഹം. മുഖത്തെ വലതുഭാഗത്ത് പ്രത്യക്ഷപ്പെട്ട ഒരു മറുകില്‍ നിന്നായിരുന്നു പ്രഭുവിന്റെ വേദന തുടങ്ങിയത്. അസുഖാവസ്ഥയെക്കുറിച്ച് പറഞ്ഞുള്ള പ്രഭുവിന്റെ അഭിമുഖങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ ഓരോ അഭിമുഖത്തിലും പ്രഭുലാല്‍ അസുഖത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
സ്‌കൂളിലും കോളേജിലുമൊക്കെ പഠിച്ചിരുന്ന സമയത്ത് വലിയ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഭയത്തോടെയും സഹതാപത്തോടെയുമൊക്കെ നോക്കുന്നവരുണ്ടായിരുന്നു. വല്ലാത്തൊരു നീറ്റലായിരുന്നു അന്നൊക്കെ. തോല്‍ക്കരുത് മനസിനെ പറഞ്ഞ് പഠിപ്പിച്ചായിരുന്നു മുന്നോട്ട് പോയത്. ജന്മനാ മുഖത്തൊരു മറുകുണ്ടായിരുന്നു. അതാണ് വലുതായി മുഖം മൂടുന്ന അവസ്ഥയിലേക്കെത്തിയത്. ഒരു കുറവുണ്ടെങ്കില്‍ അതിനേക്കാളും വലിയ കഴിവുമുണ്ടാവുമെന്ന പാഠമായിരുന്നു മുതല്‍ക്കൂട്ടായത്. മുഖത്തെ മറുക് വലിയൊരു അപകര്‍ഷതാ ബോധമായിരുന്നു തനിക്ക് സമ്മാനിച്ചതെന്നായിരുന്നു പ്രഭുലാല്‍ അന്ന് പറഞ്ഞത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരെല്ലാം ഭയത്തോടെ അകലുമായിരുന്നു. പേടിയോടെ എല്ലാവരും നോക്കിനിന്ന നിമിഷം ഇപ്പോഴും മനസിലുണ്ട്. ഒരിക്കല്‍ ബസില്‍ പോവുമ്പോള്‍ സീറ്റ് ഒഴിവായത് കണ്ട് കയറിയിരുന്നു. അടുത്തിരുന്ന സ്ത്രീ എന്നെക്കണ്ടതും അലറി വിളിച്ചു. ബസിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും കാഴ്ചവസ്തുവുമായി മാറുകയായിരുന്നു അന്ന്. വലത് തോള്‍ഭാഗത്ത് കാണപ്പെട്ട മുഴയില്‍ പഴുപ്പ് വന്നതോടെയാണ് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് പോയത്. അവിടെ നടത്തിയ പരിശോധനയുലാണ് മാലിഗ്നന്റ് മെലോമ എന്ന അപകടകാരിയായ സ്‌കിന്‍ ക്യാന്‍സറാണെന്ന് മനസിലായത്. ഞരമ്പുകളെ ബാധിച്ചതിനാല്‍ കൈകളുടെ ചലനശേഷി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. കോഴിക്കോട്ടെ എംവിആര്‍ ക്യാന്‍സര്‍ സെന്ററിലായിരുന്നു പ്രഭുലാലിന്റെ ചികിത്സ.
https://www.facebook.com/Malayalivartha



























