ആ വീട്ടിൽ ഈ ദൃശ്യങ്ങൾ അടങ്ങിയ ടാബ് കാണുകയും സംസാരിക്കുകയും ചെയ്തപ്പോൾ ബാലചന്ദ്രകുമാറിന് ഇതെന്തോ വളരെ അപകടരമായ കാര്യം ആണ് നടക്കുന്നത് എന്ന് തോന്നിയത് കൊണ്ടാണ് റെക്കോഡ് ചെയ്തത്... ആ വീട്ടിനുള്ളിൽ ഈ കുറ്റം ചെയ്ത ചെയ്ത വ്യക്തി ഉണ്ടെങ്കിൽ ആ വ്യക്തിയെ പുറത്ത് കൊണ്ട് വരേണ്ട ചുമതല ദിലീപിനല്ലേ... അത് ദിലീപ് ചെയ്യേണ്ടേ? ഈ കുറ്റകൃത്യം ആര് ചെയ്തതായലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നതാണ് തങ്ങളുടെ ആവശ്യം... തുറന്നടിച്ച് ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ടിൽ നിന്നും ദിലീപിന് രക്ഷപ്പെടാനാകുമോ എന്ന സംശയം നിലനിൽക്കുകയാണ്. എട്ടാം പ്രതിയായ ദീലീപിന് അതിശകതമായ കുരുക്കായി മാറുകയാണ് പുറത്ത് വന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ട്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസംഭാഷണങ്ങള്‍ ദിലീപിന്റേത് തന്നെയാണെന്ന് എഫ്എസ്എല്‍ പരിശോധനാഫലം വന്നുകഴിഞ്ഞു. ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നുമാണ് പരിശോധനാ ഫലം വ്യക്തമാക്കുന്നത്. ബാലചന്ദ്രകുമാര്‍ നല്‍കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാല്‍പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പടെ ആരോപിച്ചിരുന്നു. ശബ്ദ സംഭാഷണങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ്എസ്എല്‍ പരിശോധനയില്‍ വ്യക്തമായി. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി താരതമ്യം ചെയ്താണ് ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദങ്ങള്‍ പരിശോധിച്ചത്.
ഇപ്പോഴിതാ എഫ് എസ് എൽ റിപ്പോർട്ടിൽ ഇപ്പോൾ പ്രതികരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മിമിക്രി ചെയ്ത ഓഡിയോ കോടതിയുടെ മുൻപിൽ കൊടുക്കുകയെന്നത് വലിയ റിസ്കുള്ള കാര്യമല്ലേ. അത് ബാലചന്ദ്രകുമാർ തന്നെ വെട്ടിലാകുന്ന കാര്യമല്ലേ.അങ്ങനെയൊരു മണ്ടത്തരം അയാൾ കാണിക്കുമെന്ന് കരുതുന്നില്ല. അത് ദിലീപിന്റെ ശബ്ദമാണെന്ന് ആ ഓഡിയോ കേൾക്കുമ്പോൾ തന്നെ മനസിലാകും .അതിപ്പോ തെളിയുകയും ചെയ്തു. ബാലചന്ദ്രകുമാർ പലപ്പോഴും പറയുന്നത് കേട്ടിരുന്നു പേടിച്ച് പേടിച്ചാണ് റെക്കോഡ് ചെയ്തത്. ലിവിംഗ് റൂമിലിരിക്കുമ്പോൾ ദിലീപ് എല്ലാവരേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്ന്. അതുകൊണ്ടാണ് ശബ്ദം മുറിഞ്ഞിരുന്നുവെന്നത്. ബാലചന്ദ്രകുമാർ പറഞ്ഞത് എല്ലാ ഡിവൈസും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നാണ്. ചാനലിൽ താൻ 20 ശതമാനം മാത്രമേ പറഞ്ഞിട്ടുള്ളൂ, കോടതിയിൽ തനിക്കറിയുന്നതെല്ലാം കൊടുത്തിട്ടുണ്ട്, രഹസ്യ മൊഴിയിലും കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നാണ്. കേസിന്റെ നാൾ വഴികൾ നോക്കുമ്പോൾ എനിക്ക് ഭയമാണ്. പറയാൻ ഭയമാണെന്നല്ല. നീതി കിട്ടുമോയെന്ന് ഭയക്കുന്നു. ആ വീട്ടിൽ ഈ ദൃശ്യങ്ങൾ അടങ്ങിയ ടാബ് കാണുകയും സംസാരിക്കുകയും ചെയ്തപ്പോൾ ബാലചന്ദ്രകുമാറിന് ഇതെന്തോ വളരെ അപകടരമായ കാര്യം ആണ് നടക്കുന്നത് എന്ന് തോന്നിയത് കൊണ്ടാണ് റെക്കോഡ് ചെയ്തത്. അല്ലാതെ ഒരു വീട്ടിൽ ചുമ്മാ കാണാൻ പോയ ആൾ വെറുതേ ഓരോന്ന് റെക്കോഡ് ചെയ്യുമോ? ബാലചന്ദ്രകുമാർ എന്ത് കൊണ്ട് റെക്കോഡ് ചെയ്ത ഡിവൈസ് കൊടുക്കുന്നില്ലെന്നാണ് ദിലീപ് വാദികൾ ചോദിക്കുന്നത്.
എന്നാൽ ദിലീപിനോട് കോടതി ഡിവൈസ് ആവശ്യപ്പെട്ടപ്പോൾ ദിലീപ് കൊടുത്തോ. ഇത് തന്നെയല്ലെ ദിലീപിനോടും എല്ലാവരും ചോദ്യം ഉയർത്തിയത്. കോടതി കേണപേക്ഷിച്ചിട്ട് പോലും കൊടുത്തില്ല. ദിലീപ് ചെയ്താൽ പരാതിയില്ല, ബാലചന്ദ്രകുമാർ ശക്തമായ തെളിവ് കൊടുത്തിട്ടുണ്ടെന്ന് തന്നെയാണ് വിശ്വാസം. ദിലീപിനെ എങ്ങനെയെങ്കിലും പിടിച്ച് അകത്തിടണമെന്ന് ആർക്കും ആഗ്രഹമില്ല. വീട്ടിലിരുന്ന് താൻ ഇത് ചെയ്തത് എനിക്ക് വേണ്ടിയല്ലെന്ന് പുറകിലേക്ക് വിരൽ ചൂണ്ടി പറഞ്ഞിട്ടുണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. അങ്ങനെയെങ്കിൽ ആ വീട്ടിനുള്ളിൽ ഈ കുറ്റം ചെയ്ത ചെയ്ത വ്യക്തി ഉണ്ടെങ്കിൽ ആ വ്യക്തിയെ പുറത്ത് കൊണ്ട് വരേണ്ട ചുമതല ദിലീപിനല്ലേ. അത് ദിലീപ് ചെയ്യേണ്ടേ? ഈ കുറ്റകൃത്യം ആര് ചെയ്തതായലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നതാണ് തങ്ങളുടെ ആവശ്യം. അത് കോടതിയുടെയും പോലീസിന്റെയുമെല്ലാം ചുമതലയാണ്. അകത്തേക്ക് വിരൽ ചൂണ്ടിയെങ്കിൽ അത് ആരാണെന്ന് ദിലീപ് പറയണം. ഇത് ചെയ്തത് ദിലീപ് അല്ല എന്ന് കേൾക്കാൻ തന്നെയാണ് ഞങ്ങൾക്ക് ഇഷ്ടമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നിർണായകമായ എഫ് എസ് എൽ റിപ്പോർട്ട് പുറത്ത് വന്നത് കൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങൾ ദിലീപിനെ സംബന്ധിച്ച് നിർണായകമാണ്.
https://www.facebook.com/Malayalivartha