വരാപ്പുഴയെ പ്രകമ്പനം കൊള്ളിച്ച ഉഗ്രസ്ഫോടന രംഗത്ത് നിന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്...

വരാപ്പുഴ മുട്ടിനകത്ത് പടക്ക നിർമാണശാലയിലെ സ്ഫോടന സ്ഥലത്ത് നിന്ന് നടൻ ധർമജൻ ബോൾഗാട്ടി രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിൽ. പടക്ക നിർമാണശാലാ നടത്തിപ്പുകാരന്റെ സഹോദരനെ തേടിയാണ് ധർമജൻ സ്ഥലത്ത് എത്തിയത്. അവിടെ നിന്നു സംസാരിച്ച് മടങ്ങി ഏതാനും മിനിറ്റുകൾക്കകമായിരുന്നു സ്ഫോടനം. ഈ അപകട വാർത്തയുടെ ഞെട്ടലിലാണ് ധർമ്മജൻ. വരാപ്പുഴ മുഴുവൻ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലാണ് ഇന്നലെ വൈകിട്ട് അഞ്ചിന് മുട്ടിനകത്ത് പടക്ക സംഭരണശാലയിൽ വൻ സ്ഫോടനം നടന്നത്.
ഡിപ്പോ കടവിന്റെ എതിർവശത്തു പുഴയ്ക്കപ്പുറം ഏലൂർ ഫെറി ഭാഗത്തു താമസിക്കുന്നവർ വരെ ഭൂമികുലുക്ക മെന്നു കരുതി വീടുകളിൽ നിന്നു പുറത്തിറങ്ങി. വരാപ്പുഴ പാലവും അപ്രോച്ച് റോഡും പ്രകമ്പനത്തിൽ ഉലഞ്ഞതായി ദൃക്‌സാക്ഷികൾ പറയുന്നു. സ്ഫോടനത്തെ തുടർന്ന് കാശം മുട്ടെ പുക ഗോളങ്ങൾ ഉയർന്നു പൊങ്ങി. ചിന്നി തെറിച്ച കോൺക്രീറ്റ് അവശിഷ്ടങ്ങളും പടക്കങ്ങളുടെ ഭാഗങ്ങളും 100 മീറ്റർ ദൂരം വരെ തെറിച്ചു വീണു.
സമീപത്തുള്ള മതിലുകളിലെല്ലാം വിള്ളൽ വീണു. സ്ഫോടനത്തിൽ പൂർണമായും തകർന്ന വീടിന്റെ ഒരു ഭാഗം അയൽവാസിയായ തുണ്ടത്തിൽ ബിജുവിന്റെ വീടിന്റെ സൺ ഷേഡിലാണു പതിച്ചത്. ഇതോടെ ബിജുവിന്റെ വീടിന്റെ ഒരു മൂല പൂർണമായും തകർന്നു. ഭാര്യയും 3 പെൺമക്കളും ഇൗ സമയത്ത് വീട്ടിലിരുന്നു ചായ കുടിക്കുകയായിരുന്നു. സ്ഫോടനത്തിൽ തെറിച്ച കെട്ടിട ഭാഗങ്ങൾ കൊണ്ട് ഇവർക്കു 4 പേർക്കും പരുക്കേറ്റു.
വീട്ടിനുള്ളിൽ ഇരിക്കുമ്പോഴാണു ഇഷ്ടികയും മറ്റു അവശിഷ്ടങ്ങളും തെറിച്ച് വീടിനു സമീപമുള്ള മത്തായിക്കും, മകനും പരിക്കേറ്റത്. സ്ഫോടന ശബ്ദത്തിൽ നടുങ്ങി വിറച്ചെങ്കിലും രക്ഷാപ്രവർത്തനത്തിനു ഉണർന്നു പ്രവർത്തിച്ചു നാട്ടുകാരും അഗ്നിരക്ഷാസേനയും. പരിസരമാകെ പുകയും വെടിമരുന്നിന്റെ ഗന്ധവും വ്യാപിച്ചത് ആശങ്ക ഉയർത്തി. നാട്ടുകാർ ഒന്നടങ്കം ഇവിടേക്ക് എത്തി. പരുക്കേറ്റവരെ രക്ഷിക്കാൻ ധൈര്യത്തോടെ പലരും മുന്നോട്ടു വന്നു. ഇതിനിടെ വിവരമറിഞ്ഞു കുതിച്ചെത്തിയ അഗ്നിരക്ഷാസേന അംഗങ്ങൾ കൂടി രക്ഷാപ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു.
രാത്രിയിൽ മതിയായ വെളിച്ചം എത്തിക്കാനും ഫയർഫോഴ്സ് അംഗങ്ങൾക്കു വേണ്ട സഹായങ്ങൾ നൽകാനും നാട്ടുകാരും ജനപ്രതിനിധികളും മുന്നിലുണ്ടായിരുന്നു. ഉഗ്രസ്ഫോടനത്തിൽ പെരിയാറിനിക്കരെ ഏലൂർ ഡിപ്പോ, പള്ളിപ്പുറം ചാൽ, മണലിപ്പള്ളം പ്രദേശങ്ങളിൽ വീടുകൾ കുലുങ്ങി. 5 വീടുകൾക്കു നാശമുണ്ടായി. എന്താണു സംഭവിച്ചതെന്നറിയാതെ വീട്ടിൽ നിന്നു ജനങ്ങൾ ഭയത്തോടെ ഇറങ്ങിയോടി. ഭൂചലനമാണോയെന്നും ചിലർ സംശയിച്ചു. കുലുക്കത്തിന്റെ ആഘാതത്തിൽ സോഫയിലും കട്ടിലിലിലും കിടന്നവർ താഴെ വീണു. വീടുകളുടെ ജനൽ ചില്ലുകളും സീലിങ്ങും ജനലുകളും ഇളകിവീണു.
തടി ഡിപ്പോയിലെ കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ പൊട്ടിവീണു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. പറവൂർ, ഏലൂർ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രിച്ചത്. വെള്ളം ചീറ്റിക്കുന്നതിനിടയിലും രണ്ടു ചെറു സ്ഫോടനങ്ങൾ നടന്നെങ്കിലും ആർക്കും പരുക്കില്ല. സ്ഫോടനം നടന്ന കെട്ടിടത്തിന്റെ മറ്റൊരു മൂലയിലായി കൂടുതൽ പ്രഹരശേഷിയുള്ള പടക്കങ്ങൾ സൂക്ഷിച്ചിരുന്നെങ്കിലും ഇതിലേക്കു തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
വലിയ തോതില്‍ അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. സ്‌ഫോടനമുണ്ടായ പടക്ക സംഭരണശാല പ്രവര്‍ത്തിക്കുന്നത് ജനവാസ മേഖലയിലാണ്. ഇതിന് പഞ്ചായത്തിന്റെ ലൈസന്‍സുണ്ടായിരുന്നില്ല. പടക്കശാലയ്ക്ക് ചുറ്റുമായി ഒട്ടേറെ വീടുകളാണുള്ളത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഈ സംഭരണശാല. പടക്ക സംഭരണശാലയുടെ ഉടമ ജെന്‍സണിനെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ഐ.പി.സി. 286 വകുപ്പ് പ്രകാരം അപകടകരമാംവിധം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിനും കേസെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള ജാന്‍സണ്‍ കേസില്‍ രണ്ടാം പ്രതിയാണ്. ഇരുവരും സഹോദരങ്ങളാണ്.
ഇവരുടെ പിതാവ് ആന്‍സന്റെ സഹോദരനാണ് സ്‌ഫോടനത്തില്‍ മരിച്ച ഡേവിസ്. ജെന്‍സണിന്റെ ഉടമസ്ഥതയില്‍ ജനവാസകേന്ദ്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണ ഷെഡിലും അതിനോട് ചേര്‍ന്ന ജാന്‍സന്റെസണിന്റെ വീട്ടിലും നിയമവിരുദ്ധമായി പടക്കം നിര്‍മിച്ച് മതിയായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ, അനുവദനീയമായതിലും കൂടുതല്‍ അളവില്‍ സൂക്ഷിച്ചുവെന്നാണ് എഫ്.ഐ.ആറിലുള്ളത്.
https://www.facebook.com/Malayalivartha
























