എന്റെയടുത്തെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചേനെ.. ഹനീഫിക്ക മരിച്ചപ്പോള്‍ മമ്മൂക്ക ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു.. മുകേഷിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

മലയാള സിനിമയിൽ ഒരു കാലത്ത് സജീവ സാന്നിധ്യമായിരുന്നു അന്തരിച്ച നടൻ കൊച്ചിൻ ഹനീഫ. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ വിയോഗം. കോമഡി, വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ കൊച്ചിൻ ഹനീഫയുടെ ചില സിനിമകളുടെ ഡയലോഗ് ഇന്നും പ്രസിദ്ധമാണ്. ഇപ്പോഴിതാ കൊച്ചിൻ ഹനീഫയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടനും എംഎൽഎയുമായ മുകേഷ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം സംസാരിച്ചത്.
മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..
എല്ലാ മേഖലയിലും തിളങ്ങിയ ആളാണ് ഹനീഫിക്ക. ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ആര്‍ക്കെങ്കിലും അദ്ദേഹത്തോട് എതിര്‍പ്പോ ശത്രുതയോ ഉള്ളതായി അറിയില്ല. എവിടെ ചെന്നാലും അവിടെ ഇഴുകിച്ചേരും. ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ ചിരി വളരെ പ്രസിദ്ധമാണ് മലയാള സിനിമയില്‍. ചെറിയ തമാശയ്ക്ക് അദ്ദേഹം എത്ര വേണമെങ്കിലും ചിരിക്കും. സീരിയസ് ആയ സ്ഥലത്താണെങ്കില്‍ ഹനീഫിക്കയുണ്ടെങ്കില്‍ കാര്യങ്ങള്‍ പറയുന്നത് ഒതുക്കും. ഹനീഫിക്കയുണ്ട് ചെറിയ കാര്യത്തിന് പൊട്ടിച്ചിരിച്ചിട്ട് അവസാനം നമ്മളെല്ലാവരും സീരിയസായി നില്‍ക്കുന്നിടത്ത് തമാശയാക്കിക്കളഞ്ഞെന്ന ചീത്തപ്പേര് വരും.
ഹനീഫിക്ക സിനിമയില്‍ വളരെ സജീവമായ ശേഷമാണ് ഞാന്‍ പരിചയപ്പെടുന്നത്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിന്‍ ഹനീഫ എന്ന മിമിക്രിക്കാരനെ എനിക്കറിയാം. ഹനീഫിക്കയെ പറ്റി പറയുമ്പോള്‍ കൂടെ പറയേണ്ട ആളാണ് സാക്ഷാല്‍ മമ്മൂട്ടി. ഇവര്‍ എന്തുകൊണ്ട് സഹോദരന്‍മാരായി ജനിച്ചില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത്ര മാത്രം സ്‌നേഹം മമ്മൂക്കയ്ക്ക് ഹനീഫിക്കയോടുണ്ട്, അതിന്റെ എത്രയോ ഇരട്ടി സ്‌നേഹം ഹനീഫിക്ക പ്രകടിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഹനീഫിക്ക മരിച്ചപ്പോള്‍ മമ്മൂക്ക ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞത്. ഇദ്ദേഹത്തിന് ആരോഗ്യ സ്ഥിതി സീരിയസാണെന്ന് ആരോടും പറഞ്ഞിരുന്നില്ല. അതും പറഞ്ഞായിരുന്നു മമ്മൂക്ക കരഞ്ഞത്. വഴക്ക് പറഞ്ഞ് കൊണ്ടായിരുന്നു കരച്ചില്‍. എന്റെയടുത്തെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചേനെയെന്ന്. അത്രമാത്രം നിഷ്‌കളങ്കനായ ആളായിരുന്നുവെന്നും മുകേഷ് പറഞ്ഞു. കരള്‍ രോഗം ബാധിച്ച് 2010 ഫെബ്രുവരി 2ന് ആയിരുന്നു താരം അന്തരിച്ചത്.
https://www.facebook.com/Malayalivartha
























