ഇഷ്ട ദേവനായ തിരുവമ്പാടിക്കണ്ണനു മുന്നിൽ ഭാവനയുടെ പ്രണയസാഫല്യം; അഞ്ച് വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ ഇന്ന് നവീൻ ഭാവനയെ താലിചാർത്തും

ഗോസിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് നടി ഭാവനയും കന്നട സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം ഇന്ന് തൃശൂരില്‍ നടക്കും. തൃശൂര്‍ കോവിലകത്തുംപാടത്തുള്ള ജവഹര്‍ലാല്‍ നെഹ്റു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണമുള്ളൂ.
രാവിലെ പത്ത് മണിയോടെ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ചാണ് താലികെട്ട്. നവീനുമായുള്ള അഞ്ച് വര്‍ഷം നീണ്ട ഭാവനയുടെ പ്രണയമാണ് ഇന്ന് പൂവണിയുന്നത്. ഇഷ്ട ദേവനായ തിരുവമ്പാടിക്കണ്ണനു മുന്നിലാണ് ഭാവന സുമംഗലിയാകുന്നത്. ഒന്‍പതിനും പത്തിനുമിടയ്ക്കാണ് ചടങ്ങുകള്‍. ശേഷം ഇരുവരും കോവിലകത്തുപാടത്തെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെത്തും. ഇവിടെയാണ് മറ്റ് വിവാഹ ചടങ്ങുകള്‍ നടക്കുക. സിനിമ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ ഒഴിവാക്കാനാകാത്ത ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ക്ഷണമുള്ളത്.
വൈകിട്ട് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്ക് മാത്രമായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേക വിരുന്നും ഒരുക്കുന്നുണ്ട്. രണ്ടായിരത്തി പന്ത്രണ്ടില്‍ പുറത്തിറങ്ങിയ റോമിയോ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ഭാവനയും നിര്‍മ്മാതാവായ നവീനും തമ്മില്‍ പരിചയത്തിലാകുന്നത്.
പിന്നീട് സൗഹൃദം പ്രണയമാവുകയായിരുന്നു. ഒന്നര പതിറ്റാണ്ട് കാലമായി മലയാളികളുടെ പ്രിയ താരമായി നിറഞ്ഞു നില്‍ക്കുന്ന ഭാവന ദക്ഷിണേന്ത്യയിലെ തിരക്കുള്ള താരമായി തിളങ്ങുന്നതിനിടെയാണ് വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നത്.
വിവാഹ ദൃശ്യങ്ങള്‍ക്കൊപ്പം, ഇനിയും സിനിമയില്‍ തുടരുമോ എന്ന ചോദ്യത്തിനുള്ള മറുപടിക്കായും ഭാവനയുടെ ആരാധകര്‍ കാത്തിരിപ്പിലാണ്..






https://www.facebook.com/Malayalivartha
























