ആദി തിയറ്ററുകൾ ഇളക്കി മറിക്കുമ്പോൾ ഹിമാലയത്തില്‍ ചുറ്റിയടിച്ച് പ്രണവ്

താരപുത്രൻ പ്രണവ് മോഹൻലാലിൻറെ കന്നിചിത്രം 'ആദി' തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആക്ഷനുമായി ആരാധകരെ കൈയിലെടുത്ത ആദിയുടെ വിജയത്തിൽ അച്ഛനും അമ്മയും അണിയറപ്രവര്‍ത്തകരുമെല്ലാം അതീവ സന്തോഷത്തിലാണ്. നായകന്‍റെ മികച്ച പ്രകടനം കണ്ട് അഭിനന്ദനമറിയിക്കാന്‍ പ്രണവ് എവിടെയാണെന്നാണ് ആരാധകർ ചോദിക്കുന്നത്. പക്ഷെ നായകനാകട്ടെ സുഹൃത്തിനൊപ്പം ഹിമാലയന്‍ യാത്രയിലും. ആദി പൂര്‍ത്തിയാക്കിയതിന് ശേഷം താന്‍ ഹിമാലയന്‍ സന്ദര്‍ശനത്തിനായി പോവുമെന്ന് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
താരങ്ങളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുന്ന താരപുത്രന്‍മാര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പ്രണവിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. എന്നാല്‍ മോഹന്‍ലാലിന്റെ മകന്‍ എന്നതിനും അപ്പുറത്ത് അഭിനയത്തിലൂടെയാണ് ഈ താരപുത്രന്‍ പ്രേക്ഷകമനം കീഴടക്കിയത്. റിലീസിന് മുമ്പേ തന്നെ മികച്ച സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചത്. പ്രണവിന്റെ ജീവിത രീതിയെക്കുറിച്ചും താല്‍പര്യങ്ങളെക്കുറിച്ചും ആരാധകര്‍ക്ക് അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ആദിക്ക് ഗംഭീര സ്വീകരണമാണ് ആരാധകരും സിനിമാലോകവും നൽകിയത്.
ഇത് നാലാം തവണയാണ് പ്രണവ് ഹിമാലയത്തിലേക്ക് യാത്ര പോകുന്നത്. കാൽ നടയായാണ് യാത്ര. അപൂർവമായേ താരം വാഹനത്തില്‍ സഞ്ചരിക്കാറുള്ളൂ. മോഹൻലാലിന്റെ കുടുംബ സുഹൃത്തിനൊപ്പം ഹിമാലയത്തിൽ നിൽക്കുന്ന പ്രണവിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. ഹിമാലയൻ മഞ്ഞിലൂടെ പ്രണവ് നടക്കുന്ന ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അഭിനന്ദം അറിയിക്കാനായി ഒട്ടേറെ പേര്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രണവിനെ ഫോണില്‍ കിട്ടിയിരുന്നില്ല. പിന്നീടാണ് വെക്കേഷൻ മൂഡിലുള്ള താരത്തിന്റെ യാത്രാവിവരങ്ങള്‍ പുറത്തു വന്നത്. യാത്രയ്ക്കിടയില്‍ പ്രേക്ഷകര്‍ക്കുള്ള തന്റെ നന്ദിയും പ്രണവ് അറിയിച്ചിട്ടുണ്ട്. തനിക്കിവിടെ ഫോണിന് റേഞ്ചില്ലെന്നും ആദിയുടെ പ്രതികരണങ്ങളെക്കുറച്ച് കേട്ടുവെന്നുമാണ് പ്രണവ് സുചിത്രയോട് പറഞ്ഞത്.
കേരളത്തില്‍ മാത്രം 200 തിയേറ്ററുകളിലായാണ് ആദി പ്രദര്‍ശനത്തിന് എത്തിയത്. മികച്ച ആക്ഷന്‍ രംഗങ്ങളാണ് ജീത്തു ജോസഫ് ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. പ്രണവിന്‍റെ ഓരോ ആക്ഷനും പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ളതാണ്. പ്രണവിന്‍റെ അടുത്ത ചിത്രത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























