ഇന്ന് ലോക ഓട്ടിസം ദിനം. ഐസക്ക് ന്യുട്ടൺ , കലാകാരനായ മൈക്കലാഞ്ജലോ, മൈക്രോസോഫ്റ്റ് അതികായന്‍ ബില്‍ഗേറ്റ്സ് എന്നിങ്ങനെ മലയാളികൾ നെഞ്ചിലേറ്റിയ ഏഷ്യാനെറ്റിലെ ഐഡിയ സ്‌റ്റാര്‍ സിംഗറില്‍ സുകേഷ്‌കുട്ടന്‍ ഉൾപ്പടെയുള്ളവർ ഓട്ടിസം ബാധിതരായിരുന്നു..ഓട്ടിസത്തെ കുറിച്ച് കൂടുതൽ അറിയാം
പകരംവയ്ക്കാൻ മലയാളഭാഷയിൽ മറ്റൊരു പദമില്ലാത്ത ഓട്ടിസം എന്ന വാക്ക് കേരളത്തിന് സുപരിചിതമായിട്ട് ഏതാണ്ട് പത്തുവർഷത്തോളമേ ആയിട്ടുള്ളൂ. ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ആഗോളതലത്തിൽ നടത്തിയ ഏറ്റവും പുതിയ അവലോകനങ്ങൾ പ്രകാരം എട്ടുവയസ്സിൽ താഴെയുള്ള 59 കുട്ടികളിൽ ഒരാൾ ഓട്ടിസ്റ്റിക്കാണ്.
ഇന്ത്യയില്‍ തന്നെ ഏതാണ്ട 1.7 നും 2 മില്യണും ഇടയിലുള്ള കുട്ടികള്‍ ഓട്ടിസം ബാധിതരാണെന്നാണ് കണക്കുകള്‍ പറയുന്നത് . ഇത്രയുമേറെ കുട്ടികള്‍ ഓട്ടിസം ബാധിതരായുണ്ടായിരുന്നിട്ടും രാജ്യത്ത് ഇതുസംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വളരെ കുറവാണ് എന്നതാണ് സത്യം
ആദ്യം തന്നെ മനസ്സിലാക്കേണ്ട കാര്യം ഓട്ടിസം ഒരു രോഗമല്ല എന്നതാണ്. മസ്തിഷ്ക പ്രവർത്തനങ്ങളുടെ വ്യത്യസ്തത മൂലമുണ്ടാകുന്ന അവസ്ഥയാണിതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നമുക്ക് സാധിച്ചിട്ടില്ല.
പലപ്പോഴും ഇത് ബുദ്ധി മാന്ദ്യമായി തെറ്റി ധരിക്കാറുമുണ്ട്. അങ്ങനെ അല്ല എന്ന് മാത്രമല്ല ഓട്ടിസം ബാധിച്ചവർ ചിലപ്പോൾ അതി ബുദ്ധിമാന്മാരും ആകാം. ഉദാഹരണത്തിന് ഐസക്ക് ന്യുട്ടൺ .ഓട്ടിസം ബാധിച്ച കുട്ടികൾ കുട്ടികാലം മുതൽക്കേ തന്നെ കടുത്ത സംഗീത വാസന പ്രകടിപ്പിക്കാറുണ്ട് .ഏഷ്യാനെറ്റിലെ ഐഡിയ സ്‌റ്റാര്‍സിംഗറില്‍ സുകേഷ്‌കുട്ടന്‍ എന്ന ഓട്ടിസം ബാധിച്ച മത്സരാര്‍ത്ഥിയെ മലയാളികൾ മനസ്സിലേറ്റിയിരുന്നു.
കലാകാരനായ മൈക്കലാഞ്ജലോ, മൈക്രോസോഫ്റ്റ് അതികായന്‍ ബില്‍ഗേറ്റ്സ് എന്നിങ്ങനെ ലോകചരിത്രത്തിലെ പല പ്രമുഖരും ഓട്ടിസം ഉള്ളവരായിരുന്നു
പഠനവൈകല്യമുള്ളതും, സംസാരശേഷി തീരെ കുറഞ്ഞതുമായ അവസ്ഥ മുതൽ ഉയർന്ന തലത്തിൽ ചിന്തിക്കുവാനും, സ്വന്തമായി കുടുംബം പുലർത്താനും, വരുമാനം ആർജിക്കാനും സാധിക്കുന്ന വിധത്തിൽ ബുദ്ധിമാനം (ഐ ക്യു) ഉള്ള അവസ്ഥ വരെ ഓട്ടിസത്തിൽ കാണാം
രണ്ടാം വയസിലെങ്കിലും ഓട്ടിസം തിരിച്ചറിഞ്ഞ് തെറാപ്പി ആരംഭിക്കാൻ കഴിഞ്ഞാൽ വളരെ ഫലപ്രദമായി ചികിൽസിക്കാനും മികച്ച ഫലം ലഭിക്കാനും കഴിയും .എന്നാൽ മിക്ക മാതാപിതാക്കളും നേരിടുന്ന വെല്ലുവിളി ഓട്ടിസം തിരിച്ചറിയാൻ വൈകുന്നു എന്നതാണ്.
കുട്ടികളിൽ ഇനി പറയുന്ന വിധം അസ്വാഭാവികമായ സ്വഭാവ സവിശേഷതകൾ ശ്രദ്ധയിൽ പെട്ടാൽ മാതാപിതാക്കൾ അവരെ നിരീക്ഷിക്കണം.
1. ഒറ്റക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുക.
2. മറ്റുളളവരെ അഭിമുഖീരിക്കാനുളള പ്രയാസം.
3. യാതൊരു പ്രകോപനവുമില്ലാതെ മറ്റുളളവരെ ഉപദ്രവിക്കുക.
4. ഫാനുകള്‍ കറങ്ങുന്നതും ബള്‍ബുകള്‍ പ്രകാശിക്കുന്നതും
കുറെ നേരം നോക്കിനില്‍ക്കുക.
5. കൈകളും ശരീരഭാഗങ്ങളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുക.
6. പ്രത്യേകതരം ശബ്ദങ്ങളും പ്രയോഗങ്ങളും ആവര്‍ത്തിക്കുക.
7. അലക്ഷ്യമായി ഇറങ്ങി നടക്കുക, ഒരേ സ്ഥലത്തേക്കോ വസ്തുവിലേക്കോ കുറെ നേരം നോക്കിനില്‍ക്കുക.
8. കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നിരനിരയായി വെക്കുക.
9. ആശ്ലേഷണം, ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശം ഇഷ്ട
പ്പെടാതിരിക്കുക.
10. കൈയില്‍ കിട്ടുന്ന സാധനങ്ങള്‍ മണത്ത് നോക്കുക, ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേല്‍പ്പിക്കുക തുടങ്ങിയവ ഇത്തരം അവസ്ഥകളിലുള്ള കുട്ടികളിൽ ഏറിയും കുറഞ്ഞും കാണപ്പെടാറുണ്ട്.
ദൈനംദിനകാര്യങ്ങള്‍ ഒരേമാതിരി ചെയ്യാനാണ് ഇവര്‍ക്കിഷ്ടം. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുവാന്‍ ഒരേ പ്ലേറ്റ്, ഇരിക്കാന്‍ ഒരേ കസേര, ഒരേ ഡ്രസ്സ് എന്നിങ്ങനെയുള്ള സ്വഭാവം പ്രകടിപ്പിക്കാറുണ്ട്, താമസസ്ഥലം മാറുന്നതോ ഗൃഹോപകാരങ്ങൾ മാറ്റുന്നതോ ഒന്നും ഇവർക്ക് ഉൾക്കൊള്ളാൻ കഴിയില്ല.
ഒന്നര വയസിനു മുന്നേ തന്നെ ഓട്ടിസത്തിന്റെ റിസ്ക് ഫാക്ടർ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങളും സംവിധാനങ്ങളും ഇന്ന് കേരളത്തിലുണ്ട്. ചികിത്സ വൈകുന്നത് കുട്ടികളുടെ ബുദ്ധിവളർച്ചയെ ബാധിക്കും.
https://www.facebook.com/Malayalivartha