അന്ന് ആ അമ്മയുടെ കണ്ണുനീരിനെ നോക്കി പരിഹസിച്ചു ചിരിച്ചു; ഇന്ന് കാലം കാത്തുവെച്ച അതേ വിധി അതുലിനും. പ്രകൃതിയുടെ കാവ്യനീതിസ്വന്തം വീട്ടിനുള്ളിൽ കയറി മകനെ വെട്ടിനുറുക്കിയ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ, ഒരു അമ്മ നെഞ്ചുപൊട്ടി കരയുന്ന ആ കാഴ്ച ഇന്നും കേരളത്തിന്റെ മനസ്സാക്ഷിയിലുണ്ടാകും. "എന്റെ മകനെ കൺമുന്നിലിട്ട് കൊന്നവരല്ലേ ഇവർ.. ഭഗവാനെ.." എന്ന് വിളിച്ച് ആ അമ്മ നിലവിളിച്ചപ്പോൾ, യാതൊരു കുറ്റബോധവുമില്ലാതെ, പുച്ഛത്തോടെ ആ അമ്മയെ നോക്കി പരിഹസിച്ചു ചിരിച്ചുകൊണ്ട് പോലീസിനൊപ്പം നടന്നുനീങ്ങിയവരിൽ ഒരാളായിരുന്നു അലുവ അതുൽ. അന്ന് ആ അമ്മയുടെ കണ്ണുനീരിനെ പുച്ഛിച്ചവർ അറിഞ്ഞിരുന്നില്ല, കാലം കാത്തുവെച്ചിരിക്കുന്നത് മറ്റൊരു വലിയ കണക്കുപുസ്തകമാണെന്ന്.ഇന്ന് കൊല്ലം നടുറോഡിൽ അതേ നാണയത്തിൽ തന്നെ തിരിച്ചടി ഉണ്ടായിരിക്കുന്നു. പകൽവെളിച്ചത്തിൽ, ഒരു ദയയുമില്ലാതെ വെട്ടേറ്റ് അതുൽ കൊല്ലപ്പെടുമ്പോൾ അത് വെറുമൊരു ഗുണ്ടാപ്പകയല്ല, മറിച്ച് പ്രകൃതിയുടെ 'കർമ്മഫലം' കൂടിയാണ്. അന്ന് ആ അമ്മയുടെ കൺമുന്നിലിട്ട് ഒരു ജീവനെടുത്തവർ ഇന്ന് അതേ അവസ്ഥയിൽ വഴിയിൽ വീണുകിടക്കുന്നു. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ടു മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘം അതുലിനെ വളയുകയും അതിക്രൂരമായി വെട്ടി വീഴ്ത്തുകയുമായിരുന്നു. കാറിനുള്ളിൽ കുരുങ്ങിക്കിടന്ന കാലുകൾ വെട്ടിമാറ്റിയാണ് അക്രമികൾ അതുലിനെ പുറത്തേക്കിറക്കിയത്."എന്നെ കൊല്ലരുത്, എല്ലാം പറഞ്ഞു തീർക്കാം" എന്ന് കൈകൂപ്പി അപേക്ഷിച്ചിട്ടും ഒരൊറ്റ വെട്ടിന് തല പിളർക്കാനായിരുന്നു അക്രമികളുടെ നീക്കം. ഒടുവിൽ മാരകമായി വെട്ടേറ്റ് ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുമ്പോൾ, ഒരിക്കൽ താൻ പരിഹസിച്ച ആ അമ്മയുടെ അതേ വേദനയും നിസ്സഹായാവസ്ഥയുമാണ് അതുലും അനുഭവിച്ചത്. ക്വട്ടേഷൻ സംഘങ്ങൾക്കും അക്രമിസംഘങ്ങൾക്കും ഇടയിലുള്ള ജീവിതം എന്നും കത്തിത്തുമ്പിലോ വാളിന്റെ മുനയിലോ ആണ് അവസാനിക്കുക എന്നതിന് ഇതിലും വലിയ ഉദാഹരണം വേറെയില്ല.നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടാലും, ആ അമ്മയുടെ കണ്ണുനീരിന് കാലം ഇന്ന് കണക്ക് ചോദിച്ചിരിക്കുന്നു. പകരം വീട്ടാൻ വരുന്നവരോട് എന്ന് വെല്ലുവിളിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ മാസ് റീലുകൾ ഇട്ടവർ അറിഞ്ഞില്ല, വിധി അതിന്റെ വഴിക്ക് വരുമെന്ന്. ഗുണ്ടാപ്പകയും കുടിപ്പകയും ഒടുവിൽ സ്വന്തം ജീവൻ തന്നെ കവർന്നെടുക്കുന്ന ഈ 'ക്വട്ടേഷൻ ലൈഫ്' എന്നാണ് ഇവർ അവസാനിപ്പിക്കുക? ആയുധം എടുക്കുന്നവൻ ആയുധത്താൽ തന്നെ ഒടുങ്ങും എന്ന വലിയ പാഠം ഒരിക്കൽ കൂടി ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. മറ്റൊരാളുടെ അമ്മയുടെ കണ്ണുനീരിന് നിങ്ങളുടെ ജീവന്റെ വിലയുണ്ടാകുമെന്ന് ഇനിയുള്ളവരെങ്കിലും തിരിച്ചറിയട്ടെ.