തൊഴിൽ തേടി വന്നു തിരികെപോകാൻ സാധിക്കാതെ നിത്യവൃത്തിക്കായി മാർഗം തേടുന്ന സന്ദർശക വിസയിൽ എത്തിയവർ... ഇവരെ സംരക്ഷിക്കാനും തിരികെ നാട്ടിലെത്തിക്കാനും ഉള്ള ഉത്തരവാദിത്വത്തിൽനിന്നും കേന്ദ്ര-കേരള സർക്കാരുകൾക്ക് കേവലം സാങ്കേതികത്വത്തിന്റെ പേരിൽ ഇനിയും ഒഴിഞ്ഞുമാറാൻ സാധിക്കില്ല...പ്രവാസികൾക്കായി നസീർ വാടാനപ്പള്ളി
പ്രവാസലോകത്ത് പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ തന്നെയായിരുന്നു. എന്നാൽ അതൊന്നും തന്നെ സാരമാക്കാതെ കുടുംബത്തിനായി ജോലി ചെയ്തു. പലരും കരതൊടാനാകാതെ കോവിഡ് ഭീതിയിൽ നിൽക്കുമ്പോഴും അവരിൽ ഒരു ചെറുകണികയുടെ പ്രതീക്ഷ പോലും നൽകാത്ത വിധത്തിലാണ് അധികാരികൾ പ്രവർത്തിക്കുന്നത്. ഇതിനെതിരെ രംഗത്തേക്ക് എത്തിയിരിക്കുകയാണ് നസീർ വാടാനപ്പള്ളി. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രവാസികൾക്കായി രംഗത്തേക്ക് എത്തിയത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ലോകം മുഴുവൻ കോവിഡ് എന്ന മഹാവിപത്ത് താണ്ഡവമാടിക്കൊണ്ടിരിക്കുന്നു. വികസിത രാജ്യങ്ങൾ പോലും ഈ മഹാമാരിക്കുമുന്നിൽ പകച്ചുനിൽക്കുമ്പോൾ ഗൾഫ് മേഖലയിലെ പ്രവാസികളുടെ അവസ്ഥ ദിവസംകൂടുംതോറും അതിദയനീയമായി മാറിക്കൊണ്ടിരിക്കുകയാണ്. മുന്നോട്ടുള്ള നാളുകൾ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. വലിയൊരു വിഭാഗം പ്രവാസികൾ ഇപ്പോൾത്തന്നെ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ജോലിനഷ്ടപ്പെട്ടു ആഹാരത്തിനുപോലും വകയില്ലാതെ സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുന്നവർ.. കൃത്യമായി ചികിത്സ ലഭിക്കാതെ കഷ്ട്ടപ്പെടുന്ന ഒരുപാട് രോഗികൾ.. ഗർഭിണികൾ.. തൊഴിൽ തേടി വന്നു തിരികെപോകാൻ സാധിക്കാതെ നിത്യവൃത്തിക്കായി മാർഗം തേടുന്ന സന്ദർശക വിസയിൽ എത്തിയവർ... ഇവരെ സംരക്ഷിക്കാനും തിരികെ നാട്ടിലെത്തിക്കാനും ഉള്ള ഉത്തരവാദിത്വത്തിൽനിന്നും കേന്ദ്ര-കേരള സർക്കാരുകൾക്ക് കേവലം സാങ്കേതികത്വത്തിന്റെ പേരിൽ ഇനിയും ഒഴിഞ്ഞുമാറാൻ സാധിക്കില്ല..
നാളിതുവരെ നാടിന്റെ നട്ടെല്ലായിരുന്നവരാണ് പ്രവാസികൾ. മാതൃരാജ്യം ദുരന്തമുഖങ്ങളിൽ പകച്ചുനിന്നപ്പോൾ ഒരു വിളിക്കായി കാത്തുനിൽക്കാതെ അകമഴിഞ്ഞു സഹായിച്ചവരാണ് പ്രവാസികൾ. ലക്ഷക്കണക്കിന് പ്രവാസികൾ തങ്ങളുടെ കുടുംബങ്ങളിൽ എത്തിച്ചേരുവാൻ എംബസിയിൽ വിശ്വാസമർപ്പിച്ചു കാത്തിരിക്കുമ്പോൾ കേവലം നാമമാത്രമായ ഫ്ലൈറ്റുകളാണ് നാളിതുവരെ സർക്കാർ ലഭ്യമാക്കിയിട്ടുള്ളു. അവയാകട്ടെ തികച്ചും അപര്യാപ്തമാണ്.
പ്രവാസികൾ എന്നും കേരളത്തിന്റെ ഹൃദയമാണെന്നും നട്ടെല്ലാണെന്നും സഹോദരങ്ങളാണെന്നും പറഞ്ഞുനടക്കുന്ന രാഷ്ട്രീയ പ്രവർത്തകർ ഒറ്റക്കെട്ടായിനിന്നു പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിൽ വിമുഖത കാണിക്കുന്നു. ഏതു സമയത്തും പ്രവാസികൾ കേരളരാഷ്ട്രീയത്തെ അകമഴിഞ്ഞു സ്നേഹിച്ചിട്ടേയുള്ളു.. ചോതിച്ചതിലും അധികമായി നൽകിയിട്ടേയുള്ളു.. എന്നിട്ടും എന്തിനീ വേർതിരിവ്? . രാഷ്ട്രീയ നേതാക്കൾ ആരും ഈ വിഷയത്തിൽ ആത്മാർത്ഥമായി പ്രതികരിക്കുന്നില്ല. സർക്കാരിനും എയർ ഇന്ത്യക്കും പരിമിതികൾ ഉണ്ട് എങ്കിൽ എല്ലാ GCC രാജ്യങ്ങൾക്കും സ്വന്തമായി ഫ്ലൈറ്റുകൾ ഉണ്ട്. സർക്കാർ ആവശ്യപ്പെട്ടാൽ കുറഞ്ഞനിരക്കിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ അവർ തയാറുമാണ്.എന്നിട്ടും കേന്ദ്ര-കേരള രാഷ്ട്രീയക്കാർ മൗനംപാലിക്കുന്നു.
സർക്കാരുകളുടെയും രാഷ്ട്രീയക്കാരുടെയും നിറംചാലിപ്പിച്ച സാന്ത്വന വാക്കുകളും കേവലം അക്ഷരങ്ങളിൽ മാത്രം ഒതുങ്ങുന്ന സ്നേഹപ്രകടനങ്ങളുമല്ല പ്രവാസികൾക്ക് ഇപ്പോൾ വേണ്ടത്.ഈ അസാധാരണ കാലത്ത് സർക്കാർ പ്രവാസികൾക്ക് സാധ്യമായതെല്ലാം ചെയ്യണം.കൂടുതൽ ഫ്ലൈറ്റുകൾ വേണം. നമ്മുടെ ഉറച്ച ശബ്ദം കേന്ദ്ര-കേരള സർക്കാരുകളുടെ കണ്ണുതുറപ്പിക്കട്ടെ..
#wantmoreflightstoindia
#wewantmoreflights
നസീർ വാടാനപ്പിള്ളി
https://www.facebook.com/Malayalivartha