പ്രവാസികൾക്ക് വീണ്ടും പരീക്ഷണ കാലം; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള യാത്രാവിമാന വിലക്ക് മാര്‍ച്ച് 31 വരെ നീട്ടിയതായി ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശികള്‍ക്കും കുവൈറ്റിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി

കുവൈറ്റും ഇന്ത്യയും തമ്മിലുള്ള യാത്രാവിമാന വിലക്ക് മാര്‍ച്ച് 31 വരെ നീട്ടി. ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷ(ഡിജിസിഎ)നാണ് ഇത് അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള യാത്രാ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മര്‍ച്ച് 23നായിരുന്നു കുവൈറ്റിലേക്കുള്ള വിമാനങ്ങള്‍ ഇന്ത്യ നിര്‍ത്തിവച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 28ഓടെ അത് അവസാനിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഒരു മാസത്തേക്കു കൂടി വിലക്ക് നീട്ടുകയാണ് ചെയ്തിരിക്കുന്നത്. നിലവില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശികള്‍ക്കും കുവൈറ്റിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ് അധികൃതര്‍.
അതേസമയം, ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കാര്‍ഗോ, ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ തുടരുന്നതാണ്. നിലവില്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് മാത്രമാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തിവരുന്നത്. അതോടൊപ്പം തന്നെ കുവൈറ്റിലേക്ക് നേരിട്ടുള്ള ഒരു വിമാനവും സര്‍വീസ് നടത്താന്‍ കുവൈത്ത് അധികൃതര്‍ അനുവാദം നല്‍കിയിട്ടില്ല. കൊവിഡ് വ്യാപനം രൂക്ഷമാണെന്ന പേരില്‍ ഇന്ത്യയുള്‍പ്പെടെയുള്ള 60ലേറെ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. അതോടൊപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കും താല്‍ക്കാലികമായ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ യുഎഇയില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമായിരുന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ കുവൈറ്റിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ഫെബ്രുവരി ഏഴു മുതല്‍ രണ്ടാഴ്ചത്തേക്ക് എല്ലാ വിദേശികള്‍ക്കും കുവൈത്ത് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് അനിശ്ചിതമായി നീട്ടിയതോടെ അതും സാധ്യമല്ലാത്ത സ്ഥിതിയാണ് ഉരുവായിരിക്കുന്നത്.
അതോടൊപ്പം തന്നെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ കുവൈറ്റിലേക്ക് വരുന്നവരും പോകുന്നവരുമായ മുഴുവന്‍ യാത്രക്കാരും മുസാഫിര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ്. ഡിജിസിഎയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വ്യോമയാന വകുപ്പ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്. 2020 ജൂലായ് മുതല്‍ പോര്‍ട്ടല്‍ നിലവിലുണ്ടെങ്കിലും 2021 ഫെബ്രുവരി 21 മുതലാണ് കുവൈത്ത് വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് മുസാഫിര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
മുഴുവന്‍ രാജ്യാന്തര യാത്രക്കാരും kuwaitmosafer.gov.kw എന്ന ലിങ്ക് വഴി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. നിലവില്‍ വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നില്ലെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥര്‍, കുവൈത്തികളുടെ വിദേശികളായ അടുത്ത കുടുംബക്കാര്‍, കുവൈത്തികളുടെ വീട്ടുജോലിക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഇളവുകൾ നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha