ഏഷ്യന്‍ വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ആവശ്യം വർദ്ധിക്കുന്നു; രണ്ടര പതിറ്റാണ്ടിനിടെ ആദ്യമായി അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി കുവൈത്ത് നിർത്തലാക്കി

ഏഷ്യന്‍ വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ആവശ്യം വർദ്ധിച്ചതോടെ അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി കുവൈത്ത‌് നിർത്തലാക്കിയതായി റിപ്പോർട്ടുകൾ. രണ്ടര പതിറ്റാണ്ടിനിടെ ആദ്യമായാണ് അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി കുവൈത്ത് നിർത്തലാക്കുന്നത്.
നിലവിൽ അമേരിക്കയില്‍ ഒരു ബാരല്‍ എണ്ണയ‌്ക്ക് ലഭിക്കുന്നത് 79 ഡോളറാണ്. എന്നാൽ ഏഷ്യയില്‍ ബാരലിന് 80 ഡോളര്‍ ലഭിക്കുമെന്നതിനാൽ ഏഷ്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കുവൈത്തിന്റെ ലക്ഷ്യം.
ഇറാനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചശേഷം ഏഷ്യന്‍ വിപണിയില്‍ ആവശ്യംകൂടി. ഇതോടെ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ 80 ശതമാനവും ഏഷ്യയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. 1990 ലെ ഇറാഖ് അധിനിവേശ ശേഷം അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതി നിലച്ചിരുന്നു. 1992ലാണ‌് ഇത് പുനരാരംഭിച്ചത‌്. നിലവില്‍ കുവൈത്തിന്റെ എണ്ണ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ട്. 3.15 ദശലക്ഷം ബാരലാണ് കുവൈത്തിന്റെ ഉല്‍പ്പാദനശേഷി. എന്നാല്‍, 2.785 ദശലക്ഷം ബാരലാണ‌് പ്രതിദിന ഉല്‍പ്പാദനം.
https://www.facebook.com/Malayalivartha


























