അഴിമതി ആരോപണത്തെത്തുടർന്ന് വിചാരണ നേരിട്ട ദക്ഷിണകൊറിയ മുന്‍ പ്രസിഡന്റ് ലീ മ്യുങ് ബാക്കിന് 15 വര്‍ഷം തടവ്; സാംസങ് ഉൾപ്പടെയുള്ള കമ്പനികളിൽ നിന്ന് സ്വീകരിച്ചത് കോടികൾ

അഴിമതി കേസിൽ വിചാരണ നേരിട്ട ദക്ഷിണകൊറിയ മുന്‍ പ്രസിഡന്റ് ലീ മ്യുങ് ബാക്കിന് തടവും പിഴയും വിധിച്ച് കോടതി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലീ മ്യുങിനെ 15 വര്‍ഷത്തെ ജയിൽ ശിക്ഷയ്ക്കും 11 മില്യൺ ഡോളർ (81.3 കോടി രൂപ) പിഴയടയ്ക്കാനുമാണ് കോടതി വിധിച്ചത്.
2008 മുതൽ 2013 വരെയാണ് ലീ യങ് ബക് (76) പ്രസിഡന്റ് പദവിയിലുണ്ടായിരുന്നത്. ഈ പദവിയിലിരിക്കെ തന്നെ പദവി ദുരുപയോഗം ചെയ്യല്‍, അഴിമതി, പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു ലീയുടെ പേരില്‍ ആരോപിക്കപ്പെട്ടിരുന്നത്. ഒന്നിലധികം അഴിമതിക്കേസിലാണ് സോൾ സെൻട്രൽ ഡിസ്ട്രിക്ട് കോടതിയുടെ വിധി. കോടതിയുടെ ഉത്തരവുപ്രകാരം അദ്ദേഹത്തെ ജയിലിലടച്ചു.
സാംസങ് അടക്കമുള്ള കമ്പനികളിൽ നിന്ന് കോടിക്കണക്കിന് രൂപ അനധികൃതമായി സ്വീകരിച്ചതായാണ് ലീ ക്കെതിരേയുള്ള കേസ്. രാജ്യത്തെ പ്രമുഖവ്യവസായികളുമായി വഴിവിട്ടബന്ധം സ്ഥാപിച്ചതായും ആരോപണമുണ്ട്. തന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ വാഹനനിർമാണക്കമ്പനിയിൽനിന്ന് ലീ 21.77 മില്യൺ ഡോളർ അനധികൃതമായി സ്വീകരിച്ചതായും കോടതി കണ്ടെത്തി.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അദ്ദേഹത്തെ കേസില്‍ അറസ്റ്റ് ചെയ്തത്. അതേസമയം, കേസ് വിധി പറഞ്ഞ തലസ്ഥാനത്തെ കോടതിയില്‍ ലീ ഹാജരായില്ല. പകരം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹത്തെ വിസ്തരിച്ചത്. അനാരോഗ്യത്തെത്തുടര്‍ന്നാണ് ഹാജരാവാന്‍ സാധിക്കാത്തതെന്നാണ് ലീയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതി നടപടികള്‍ സംപ്രേഷണം ചെയ്യുന്നതിനെതിരായ പ്രതിഷേധമായിരുന്നു അദ്ദേഹം ഹാജരാവാത്തതെന്നും റിപ്പോര്‍ട്ടുണ്ട്.
രാജ്യത്തെ പ്രഥമ പൗരന്‍ ഇത്തരത്തിലുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം, രാഷ്ട്രീയ പകപോക്കലാണ് കേസിന്റെ പിറകിലെന്നാണ് ലീയുടെ വാദം. ദക്ഷിണകൊറിയയിൽ അഴിമതിക്കേസിൽ ജയിലിലാവുന്ന നാലാമത്തെ ദക്ഷിണകൊറിയൻ മുൻ പ്രസിഡന്റാണ് ലീ. അതേസമയം ലീയുടെ പ്രധാന പിന്‍ഗാമിയും ആദ്യ വനിതാ പ്രസിഡന്റുമായ പാര്‍ക്ക് ഗെന്‍ ഹൈ അഴിമതിക്കേസില്‍ 25 വര്‍ഷത്തെ തടവ് അനുഭവിക്കുകയാണ്.
https://www.facebook.com/Malayalivartha


























