അതിർത്തിയിൽ മതിൽ കെട്ടിയിട്ടേ ട്രംപ് ഇനി പിന്നോട്ടുള്ളു ! ; യു.എസിലുള്ള അനധികൃത കുടിയേറ്റക്കാരെ മൂന്ന് വർഷത്തേക്ക് സംരക്ഷിക്കാമെന്ന് വാഗ്‌ദാനം, പകരം മെക്സികോ അതിർത്തിയിൽ മതിൽ പണിയാനുള്ള ഫണ്ടിലേക്ക് 5.7 ബില്യൺ ഡോളർ നൽകണം
അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ മതിൽ കെട്ടുവാനുള്ള ഫണ്ട് രൂപീകരണത്തിന് പുതിയ വഴിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. യു.എസിലുള്ള അനധികൃത കുടിയേറ്റക്കാരെ മൂന്ന് വർഷത്തേക്ക് സംരക്ഷിക്കാമെന്നും പകരം മെക്സികോ അതിർത്തിയിൽ മതിൽ പണിയാനുള്ള ഫണ്ടിലേക്ക് 5.7 ബില്യൺ ഡോളർ നൽകണമെന്നുമാണ് ട്രംപിന്റെ ഒത്തുതീർപ്പ് ഉടമ്പടി.
മതിലിന് ഫണ്ട് അനുവദിക്കുന്നതിന്റെ പേരിൽ ഒരു മാസത്തിലേറെയായി രാജ്യത്ത് നിലനിൽക്കുന്ന ഭാഗിക ഭരണസ്തംഭനം ഒഴിവാക്കാൻ ഈ നിർദേശം സഹായിക്കുമെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. യു.എസ് എന്നും കുടിയേറ്റക്കാരെ സ്വീകരിച്ച ചരിത്രമാണുള്ളതെന്നും എന്നാൽ ഇപ്പോൾ കുടിയേറ്റം അമേരിക്കയെ തന്നെ തകർക്കുന്ന നിലയിൽ അധ:പതിച്ചുവെന്നും ട്രംപ് പറഞ്ഞു. അതിർത്തി മുഴുവനായും മതിൽ കെട്ടി അടക്കുകയല്ല, ശക്തമായ സുരക്ഷ ആവശ്യമുള്ളിടത്തു മാത്രം സ്റ്റീലുകൊണ്ടുള്ള മതിൽ പണിയുകയാണ് ചെയ്യുന്നതെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ അതിന് 5.7 ബില്യൺ ഡോളർ ആവശ്യമാണ്.
ഏഴ് ലക്ഷത്തോളം പേരാണ് യു.എസിലേക്ക് പങ്കാളികളുമായി അനധികൃതമായി കുടിയേറിയത്. ഇവർക്ക് പൗരത്വമില്ലാതെ യു.എസിൽ ജോലി ചെയ്യാം എന്ന നിയമമനുസരിച്ച് നാടുകടത്തലിൽ നിന്ന് സംരക്ഷണമുണ്ട്. ഈ സംരക്ഷണം അടുത്ത മൂന്ന് വർഷത്തേക്ക് കൂടി നീട്ടി ജോലി ചെയ്യാൻ അനുവാദം നൽകാം എന്നാണ് ട്രംപിന്റെ ഒത്തു തീർപ്പ് വ്യവസ്ഥ. അതിനു പകരം മതിൽ കെട്ടുന്നതിലേക്കുള്ള 5.7 ബില്യൺ ഡോളർ നൽകണം.
യുദ്ധക്കെടുതികൾ അനുഭവിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ലക്ഷത്തോളം വരുന്ന കുടിയേറ്റക്കാർക്കും വിസ മൂന്ന് വർഷത്തേക്ക് നീട്ടാമെന്നും ട്രംപ് വാഗ്‌ദാനം ചെയ്തു. വൈറ്റ്ഹൗസിൽ നടത്തിയ 13 മിനിറ്റ് മാത്രം ദൈർഘ്യമുള്ള അഭിസംബോധനയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പ്രസിഡന്റ് സംസാരിക്കുന്നതിന് മുമ്പ് തന്നെ വാഗ്ദാനങ്ങൾ ഒന്നും സ്വീകരിക്കില്ലെന്ന് സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha