പ്രണബ് മുഖര്‍ജി മൂന്നു തവണ മടക്കിയ ബില്ലിന് രാഷ്ടപതിയുടെ അംഗീകാരം; പൂവണിഞ്ഞത് പ്രധാനമന്ത്രിയുടെ സ്വപ്നം
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മൂന്നുതവണ മടക്കി അയച്ച വിവാദ ഗുജറാത്ത് ഭീകരവിരുദ്ധ നിയമം (ജിക്ടോക്) രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചുകഴിഞ്ഞു. സംശയമുള്ള ആരുടെയും ടെലിഫോണ്‍ ചോര്‍ത്താന്‍ പൊലിസിന് അനുവാദം നല്‍കുന്നതും അതു വിചാരണയ്ക്കിടെ തെളിവായി സ്വീകരിക്കാനും കഴിയുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളടങ്ങിയ ബില്ലിനാണ് ഇന്നലെ രാഷ്ട്രപതി ഭവന്‍ അനുമതി നല്‍കിയിരുന്നത്. ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രതീപ് സിന്‍ഹ് ജഡേജയാണ് ബില്ല് പ്രാബല്യത്തില്‍ വന്നതായി അറിയിച്ചത് തന്നെ. ഭീകരവാദികളെ നേരിടാനുള്ള സുപ്രധാനനീക്കമാണിതെന്ന് ജഡേജ വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ 2004ല്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെയാണ് ബില്ല് ആദ്യം ഗുജറാത്ത് നിയമസഭയില്‍ പാസാക്കിയത്. ഈ നിയമമനുസരിച്ച് ഫോണ്‍ സംഭാഷണങ്ങളും പൊലീസ് ഓഫീസര്‍മാര്‍ക്ക് മുന്‍പാകെയുള്ള കുറ്റസമ്മത മൊഴികളും കോടതികളില്‍ തെളിവായി സ്വീകരിക്കാവുന്നതാണ്. മുന്‍ രാഷ്ട്രപതിമാരായ അബ്ദുല്‍ കലാമും പ്രതിഭാ പാട്ടീലും നിരാകരിക്കുകയും പ്രണബ് മുഖര്‍ജി വിശദീകരണം തേടുകയും ചെയ്ത ഗുജറാത്ത് ഭീകര സംഘടിത കുറ്റകൃത്യ വിരുദ്ധ ബില്ലാണ് (കണ്‍ട്രോള്‍ ഓഫ് ടെററിസം ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബില്‍) രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇപ്പോള്‍ അംഗീകരിച്ചതായുള്ള വാർത്തകൾ പുറത്തേക്ക് വന്നത്.
ഈ നിയമപ്രകാരം അറസ്റ്റിലാകുന്ന ആള്‍, എസ്പി റാങ്കില്‍ കുറയാത്ത ഒരു പൊലീസ് ഓഫീസര്‍ക്ക് നല്‍കുന്ന കുറ്റസമ്മത മൊഴി കോടതിയില്‍ തെളിവായി സ്വീകരിക്കുന്നതാണ്. മജിസ്‌ട്രേട്ടിനു മുന്നില്‍ നല്‍കുന്ന മൊഴിയാണ് നിലവില്‍ തെളിവായി സ്വീകരിച്ചുപോന്നിരുന്നത്. ചോര്‍ത്തിയെടുത്തതോ റെക്കോഡ് ചെയ്തതോ ആയ ഫോണ്‍ സംഭാഷണങ്ങളും കോടതിയില്‍ തെളിവായി സ്വീകരിക്കാവുന്നതുമാണ്. കുറ്റപത്രം നല്‍കാന്‍ ഇപ്പോഴത്തെ പരമാവധി കാലയളവായ മൂന്ന് മാസത്തില്‍ നിന്ന് ആറ് മാസം വരെ സാവകാശം ഈ നിയമം പൊലീസിന് നല്‍കുന്നുണ്ട്.
അതോടൊപ്പം തന്നെ കുറ്റാരോപിതന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാനുള്ള അവസരം പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഉറപ്പു വരുത്തുന്നുണ്ട്. സംഘടിത കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്ത് സര്‍ക്കാരിന് കണ്ടുകെട്ടാവുന്നതുമാണ്. എന്നാൽ വിചാരണയ്ക്ക് പ്രത്യേക കോടതി വേണം. ഉത്തമ വിശ്വാസത്തില്‍ നടത്തുന്ന അന്വേഷണങ്ങള്‍ സര്‍ക്കാരിനെതിരെ നിയമ നടപടിക്ക് ഉപയോഗിക്കാനാവില്ലെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha